മൂന്ന് പതിറ്റാണ്ടുകൊണ്ട് ലോകം മുഴുവന്‍ വ്യാപിച്ച ബിസിനസ് ശൃംഖല. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെ വാടകക്കെട്ടിടത്തില്‍ നിന്ന് തുടങ്ങിയ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വളര്‍ച്ച വിസ്മയത്തിന്റെയും വിശ്വാസ്യതയുടേയും കൈപിടിച്ചാണു മുന്നോട്ടു പോകുന്നത്. 50 ലക്ഷം രൂപ മുതല്‍മുടക്കില്‍ 32 വര്‍ഷം മുന്‍പ് ആരംഭിച്ച സ്ഥാപനം ഇന്ന് 53,000 കോടിക്ക് മുകളില്‍ ആസ്തിയോടെ വളര്‍ന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ്. ഈ വളര്‍ച്ച എങ്ങനെയെന്ന ചോദ്യത്തിനും ഒരു ഉത്തരമേ അദ്ദേഹത്തിനുള്ളു: വിശ്വാസം, അതാണ് എല്ലാം.
വാക്കുകള്‍ക്കും ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തിനും സ്വര്‍ണത്തിളക്കം. വിശ്വാസമാണ് ടി.എസ്. കല്യാണരാമന്‍ എന്ന മാനേജിങ് ഡയറക്ടറുടെ ജീവിതപ്രമാണം. ബിസിനസ്സില്‍ അതു പരസ്പര വിശ്വാസം എന്ന അടിത്തറയായി മാറുന്നു. ബിസിനസ്സും സേവനവും ഈശ്വര വിശ്വാസവും ലളിത ജീവിതവും യോഗയും ജീവനക്കാരോടുള്ള സ്നേഹവും പരിഗണനയും കുടുംബ കൂട്ടായ്‌മയും എല്ലാം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന അദ്ദേഹം, കടന്നുപോന്ന വഴികളേയും മുന്നോട്ടുള്ള പാതകളേയും കുറിച്ച് മനസ്സു തുറക്കുന്നു.
കേരളത്തിലെ ഏറ്റവും വിജയശാലിയായ ബിസിനസുകാരില്‍ ഒരാളാണ്. വിജയത്തിലേക്കുള്ള ഈ വഴി എങ്ങനെ തെരഞ്ഞെടുത്തു?
ബിസിനസ് താല്‍പര്യം അച്ഛനില്‍ നിന്നാണ് ലഭിക്കുന്നത്. മൂന്നു തലമുറയായി വസ്ത്ര വ്യാപാര രംഗത്തുള്ള കുടുംബമാണ്. എല്ലാ സഹോദരങ്ങള്‍ക്കും ടെക്‌സ്‌റ്റൈല്‍ ബിസിനസ് ആയിരുന്നു. അന്നും ഇന്നും സഹോദരന്മാര്‍ അഞ്ചുപേരും രാവിലെ ഒരുമിച്ചുകൂടും. പരസ്പരം ചര്‍ച്ച ചെയ്യും. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഒരുമിച്ച് പരിഹരിക്കാന്‍ മാര്‍ഗം തേടും. അങ്ങനെ ഒരു ശീലം ഉണ്ട്.
1972 ല്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബികോം കഴിഞ്ഞാണ് ഞാന്‍ തുണി വ്യാപാര രംഗത്തേക്ക് വരുന്നത്. അച്ഛന്‍ ഇട്ടുതന്ന 400 ചതുരശ്രയടിയുള്ള തുണിക്കടയിലാണ് തുടക്കം. ഒരു ദിവസം സഹോദരങ്ങളുമായി ഒത്തുകൂടവേ ഞാന്‍ പറഞ്ഞു, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ട്. എല്ലാവരും തുണിക്കച്ചവടം ചെയ്യുകയാണല്ലോ, അപ്പോള്‍ ഒരാളെങ്കിലും വേറെ ഒരു രംഗത്തേക്ക് മാറാം. അവര്‍ക്കും എതിര്‍പ്പുണ്ടായില്ല. ഏത് രംഗത്തേക്ക് തിരിയണമെന്ന് കുറെ ആലോചിച്ചു. ഒടുവിലാണ് സ്വര്‍ണം മതിയെന്ന് തീരുമാനിച്ചത്. ചെറിയ ആശങ്കകള്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. കാരണം ആദ്യമായാണ് സ്വര്‍ണ്ണ കച്ചവട രംഗത്ത്. മുന്‍ പരിചയം ഇല്ല. പക്ഷേ ബിസിനസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വസ്ത്ര വ്യാപാരത്തേക്കാള്‍ ചെറുതല്ലാത്ത എന്തെങ്കിലും വേണമല്ലോ. അങ്ങനെയാണ് ജ്വല്ലറി ഉറപ്പിച്ചത്. പിന്നെ സ്ഥലം കിട്ടാനുള്ള ശ്രമമായി. പാറമേക്കാവ് ദേവസ്വത്തിന്റെ കെട്ടിടത്തില്‍ 4000 ചതുരശ്രയടിയുള്ള സ്ഥലമുണ്ട്. അവര്‍ ടെണ്ടര്‍ ക്ഷണിക്കുന്നുവെന്ന് അറിയിപ്പ് കിട്ടി. അവസാന ദിവസമാണ് ടെണ്ടര്‍ കൊടുത്തത്. ഭാഗ്യം പോലെ ആയിരം രൂപയുടെ വ്യത്യാസത്തില്‍ ആ ടെണ്ടര്‍ ലഭിച്ചു. അങ്ങനെയാണ് 93 ല്‍ പാറമേക്കാവ് ക്ഷേത്രത്തിനു സമീപം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തുടക്കം. 50 ലക്ഷം രൂപയായിരുന്നു അന്ന് മൂലധനം.
അത്ഭുതാവഹമായ വളര്‍ച്ചയാണ് കല്യാണ്‍ ഈ മൂന്നു പതിറ്റാണ്ടുകൊണ്ട് നേടിയത്. ഈ വിജയത്തിന്റെ രഹസ്യം?
വിജയം എന്നത് മറ്റുള്ളവര്‍ പറയുന്നതാണ്, അതിന് പ്രത്യേകിച്ച് രഹസ്യങ്ങള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വിശ്വാസമാണ് ബിസിനസില്‍ എന്റെ പ്രമാണം. നമ്മളെ വിശ്വസിക്കുന്നവരെ ചതിക്കരുത്. ഈശ്വരനില്‍ വിശ്വസിക്കുക. മനുഷ്യരില്‍ വിശ്വസിക്കുക. നമ്മളെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഉപഭോക്താക്കളുടെ വിശ്വാസമാണ് കച്ചവടത്തിന്റെ ശക്തി. അത് എന്നും നിലനില്‍ക്കണം. അക്കാര്യത്തില്‍ ശ്രദ്ധിക്കുന്നു.
കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിന്ന് ഇടപാട് നടത്തിയിട്ട് പരാതിക്ക് ഇടവരരുത്. അക്കാര്യം നിര്‍ബന്ധപൂര്‍വ്വം ശ്രദ്ധിക്കുന്നുണ്ട്. ഉപഭോക്താക്കളോട് 100% വിശ്വസ്തത പുലര്‍ത്തണം. അതുകൊണ്ടാണ് പരസ്യവാചകം പോലും അങ്ങനെ ആക്കിയത്. വിശ്വാസം അതല്ലേ എല്ലാം. അതൊരു സത്യമാണ്. വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ വിജയിക്കാനാവില്ല.
ജീവനക്കാരും ഈ വിശ്വാസം നിലനിര്‍ത്തുന്നു. യൂറോപ്പും അമേരിക്കയും ജിസിസിയും ഉള്‍പ്പെടെ 400ല്‍പരം ഷോറൂമുകള്‍ ഉണ്ട് ഇന്ന് കല്യാണ്‍ ജ്വല്ലേഴ്‌സിന്. ഇവിടെയെല്ലാം കൃത്യമായി കാര്യങ്ങള്‍ നടക്കുന്നത് ജീവനക്കാരുടെ വിശ്വാസ്യത കൊണ്ടാണ്. സൗഹൃദപരമായ അന്തരീക്ഷത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. പരസ്പരമുള്ള വിശ്വാസം എല്ലാവരും നിലനിര്‍ത്തുന്നു എന്നതാണ് അതിലെ പ്രധാന ഘടകം. സഹോദരങ്ങള്‍ തമ്മിലും ഈ വിശ്വാസവും സ്‌നേഹവും ഇന്നും തുടരുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ എട്ടുമണിക്ക് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ ഞങ്ങള്‍ ഒത്തുകൂടും.
ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യവാചകം ആയിരുന്നു വിശ്വാസം അതല്ലേ എല്ലാം എന്നത്. അതുപോലെ ബിസിനസിലെ മറ്റൊരു ശ്രദ്ധേയമായ കാര്യമാണ് ആഭരണങ്ങളിലെ പ്രൈസ് ടാഗ്. കല്യാണാണ് ആദ്യമായി സ്വര്‍ണാഭരണത്തില്‍ പ്രൈസ് ടാഗ് അവതരിപ്പിച്ചത്. എന്തായിരുന്നു കാരണം?
സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ പ്രധാന ആശങ്കയാണ് അതിന്റെ മാറ്റ്, വിലയുടെ കൂടെയുള്ള പണിക്കൂലി, മറ്റ് ചാര്‍ജുകള്‍. ഇത് പലയിടത്തും പല രീതിയില്‍ വാങ്ങുന്നുണ്ട്. പണിക്കൂലി ഒഴിവാക്കി ആര്‍ക്കും സ്വര്‍ണാഭരണം വില്‍ക്കാനാവില്ല. അങ്ങനെ ചെയ്താല്‍ സ്വര്‍ണത്തിന്റെ ക്വാളിറ്റിയില്‍ കുറവ് വേണ്ടിവരും. ഇത്തരം ആശങ്കകള്‍ പരിഹരിക്കാനാണ് പ്രൈസ് ടാഗ് കൊണ്ടുവന്നത്. ആഭരണത്തിന്റെ തൂക്കം, മാറ്റ്, വില, പണിക്കൂലി ഉള്‍പ്പെടെ എല്ലാം അതില്‍ തന്നെ രേഖപ്പെടുത്തും. അതാത് ദിവസത്തെ ബോര്‍ഡ് റേറ്റ് അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ ഉണ്ടാകും എന്ന് മാത്രം. സംശയത്തിനിടമില്ല. വിലപേശല്‍ വേണ്ടതില്ല. സ്വര്‍ണ്ണം വാങ്ങാന്‍ എത്തുന്ന ഒരാളെ ചതിക്കാന്‍ പാടില്ല. കൃത്യമായ തൂക്കം, വില ഇവയൊക്കെയാണ് ഈ കച്ചവടത്തിന്റെ പ്രമാണം. പഴയകാലത്ത് സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിക്കാന്‍ പ്രയാസമുണ്ടായിരുന്നു. സ്വര്‍ണം മുറിച്ച് ഉരുക്കി പരിശോധിക്കലൊക്കെയാണ് രീതി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇപ്പോള്‍ ഹോള്‍മാര്‍ക്കിങ് ആണ്. അതിനുള്ള ലാബുകള്‍ ഉണ്ട്. 100% വും പരിശോധന പൂര്‍ത്തിയാക്കി മാറ്റ് രേഖപ്പെടുത്തുന്നു. ഇത് പലരും പിന്നീട് അനുകരിക്കുകയായിരുന്നു.
കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര രംഗത്തെ ഏറ്റവും വലിയ പേരുകളില്‍ ഒന്നാണ് കല്യാണ്‍. പാരമ്പര്യമുള്ള മറ്റ് പല ജ്വല്ലറികളും ഉണ്ട്. പുതിയതായി ഈ രംഗത്തേക്ക് വരുന്നവരുമുണ്ട്. ഈ രംഗത്ത് നടക്കുന്ന മത്സരങ്ങളെന്താണ്?
കല്യാണ്‍ അനാരോഗ്യകരമായ മത്സരത്തിനില്ല. പണിക്കൂലി കുറച്ചോ, റേറ്റ് കുറച്ചോ, ക്വാളിറ്റി കുറച്ചോ, തെറ്റായ വാഗ്ദാനം നല്‍കിയോ അങ്ങനെയൊരു മത്സരത്തിന് ഞങ്ങള്‍ ഒരുക്കമല്ല. അതേസമയം ആരോഗ്യകരമായ മത്സരമുണ്ട്. ആഭരണങ്ങളുടെ ശൈലി, ഭംഗി, മാറ്റ് ജീവനക്കാരുടെ പെരുമാറ്റം, വിശ്വാസ്യത, ഉപഭോക്താക്കളോടുള്ള സമീപനം, പുതിയ മോഡലുകള്‍ അവതരിപ്പിക്കല്‍- ഇങ്ങനെ. ഇക്കാര്യങ്ങളില്‍ ആരോഗ്യകരമായ മത്സരം മാത്രം.
പൊതുവേ ആഭരണപ്രിയരാണ് മലയാളികള്‍. ഇപ്പോള്‍ സ്വര്‍ണത്തിന് പുറമേ രത്‌നങ്ങളും മലയാളികളുടെ ആഭരണ ശേഖരത്തില്‍ ഇടം പിടിക്കുന്നില്ലേ ?
93 ല്‍ പാറമേക്കാവിന് മുന്നിലെ ആദ്യ ഷോറൂം ആരംഭിക്കുമ്പോള്‍ തന്നെ രത്‌നാഭരണങ്ങള്‍ ഉണ്ട്. നക്ഷത്രക്കല്ലുകളായിരുന്നു അന്ന് പ്രധാന വില്പന. ഓരോ നക്ഷത്രക്കാര്‍ക്കും അനുയോജ്യമായ രത്‌നങ്ങള്‍. ഇപ്പോള്‍ വിദേശ ഷോറൂമുകളിലുള്‍പ്പെടെ സ്വര്‍ണാഭരണത്തിന് ഒപ്പം തന്നെ ഡയമണ്ട് ആഭരണങ്ങളും വില്‍ക്കുന്നുണ്ട്. ആകെ ബിസിനസിന്റെ ഏതാണ്ട് 40 ശതമാനം വരെ ഡയമണ്ടാണ്.വിദേശത്ത് സ്വര്‍ണാഭരണം പോലെ തന്നെ പ്രിയമാണ് വജ്രാഭരണങ്ങള്‍ക്കും.
ഇപ്പോള്‍ ആഭരണം എന്ന നിലയില്‍നിന്ന് സ്വര്‍ണ്ണം മാറുകയാണ്. അതൊരു സുരക്ഷിത നിക്ഷേപം കൂടിയാണ്. സ്വര്‍ണ വ്യാപാരത്തിലും ഈ മാറ്റം പ്രകടമാണല്ലോ?
സ്വര്‍ണം നല്ല ഒരു നിക്ഷേപമാണെന്ന ധാരണ ഇന്ന് പൊതുവെയുണ്ട്. ഭാരതത്തില്‍ മാത്രമല്ല, വിദേശികള്‍ക്കിടയിലും ഇപ്പോള്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതില്‍ താല്‍പര്യമുണ്ട്. അമേരിക്കയില്‍ രണ്ട് ഷോറൂമുകള്‍ തുറന്നു. മൂന്നെണ്ണം കൂടി ഉടന്‍ തുറക്കും. യുകെയില്‍ ഷോറൂമുകളാരംഭിക്കാന്‍ പദ്ധതിയുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നുണ്ട്. ഗള്‍ഫിലും നേരത്തെ തന്നെ ഷോറൂമുകള്‍ ഉണ്ട്. പ്രവാസി ഭാരതീയര്‍ മാത്രമല്ല, അന്നാട്ടുകാരും ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു.
ആഭരണങ്ങളുടെ കാര്യത്തില്‍ മലയാളികള്‍ ഇപ്പോഴും പഴഞ്ചന്‍ ശൈലിയാണോ തുടരുന്നത്. പല പരസ്യങ്ങളും അങ്ങനെയാണ്. മുത്തശ്ശി ഉപയോഗിച്ച മാല, കമ്മല്‍. അങ്ങനെയൊരു ട്രെന്‍ഡ് ഉണ്ടോ?
ആഭരണങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നുണ്ട്. പഴയ ശൈലി ഇഷ്ടപ്പെടുന്നവരുമുണ്ട.് പക്ഷേ പുതിയ ട്രെന്‍ഡുകള്‍ക്കാണ് മാര്‍ക്കറ്റ് കൂടുതല്‍. പഴയകാലത്തെപ്പോലെ പരമ്പരാഗത പണിക്കാര്‍ ഉണ്ടാക്കുന്ന ആഭരണങ്ങള്‍ ഇന്ന് മതിയാകില്ല. ആവശ്യം കൂടിയിരിക്കുന്നു. ഇപ്പോള്‍ പുതിയ മെഷീനുകള്‍ വന്നിട്ടുണ്ട്. പുതിയ നിര്‍മ്മാണ ശൈലികളും വന്നിരിക്കുന്നു. ആ മാറ്റമുണ്ട്.
വലിയ ബിസിനസ് സാമ്രാജ്യത്തിന് നേതൃത്വം നല്‍കുമ്പോഴും വളരെ കൂള്‍ ആണ്. എപ്പോഴും ഒരു പുഞ്ചിരി ചുണ്ടില്‍ ഉണ്ടാകും. എങ്ങനെയാണ് ഇത്ര കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ?
കച്ചവടത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ സന്തോഷമാണെനിക്ക്. അതില്‍ ഒരു പ്രശ്‌നവുമില്ല. പിന്നെ സ്റ്റാഫ്. അവരാണ് എല്ലാം. ഇരുപതിനായിരത്തോളം ജീവനക്കാരുണ്ട്. കല്യാണിന്റെ നെടുംതൂണ്‍ അവരാണ്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. ഞാന്‍ എന്റെ ജോലിയും. എല്ലാ കാര്യങ്ങളും കൃത്യമായി നടക്കും. ജീവനക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന രീതിയാണ് ഞങ്ങളുടേത്. കോവിഡ് കാലത്ത് ഷോറൂമുകള്‍ എല്ലാം അടഞ്ഞു കിടന്നപ്പോഴും ജീവനക്കാര്‍ക്കെല്ലാം ശമ്പളം മുടങ്ങാതെ കൊടുത്തു. ഇപ്പോള്‍ മക്കളും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നേതൃനിരയില്‍ കൂടെയുണ്ട്. രാജേഷ് കല്യാണരാമനും രമേഷ് കല്യാണരാമനും എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാണ്. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഇടക്കാലത്ത് ആരംഭിച്ച കല്യാണ്‍ ഡവലപ്പേഴ്‌സ് നോക്കുന്നത് മരുമകന്‍ കാര്‍ത്തിക്കാണ്.
കച്ചവടത്തിനൊപ്പം ധാരാളം സേവനങ്ങളും കല്യാണ്‍ ചെയ്യുന്നുണ്ടല്ലോ. പ്രത്യേകിച്ച് ഹോം ടൗണായ തൃശൂരില്‍ ?
ലാഭത്തില്‍ ഒരു വിഹിതം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്‌ക്കാറുണ്ട്. രോഗികള്‍ക്ക് സഹായം നല്‍കാനും, മറ്റ് ചില സംഘടനകളുമായി ചേര്‍ന്നുമെല്ലാം. പലരും വന്നു കഷ്ടപ്പാടുകള്‍ പറയാറുണ്ട്. സഹായിക്കണമെങ്കില്‍ അക്കാര്യത്തിനൊരു സംവിധാനം വേണമെന്ന് തോന്നി. അങ്ങനെയാണ് ലാഭത്തില്‍ ഒരു ഭാഗം സേവനങ്ങള്‍ക്കായി മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്.
1947ലാണ് ജനനം. 78 വയസ്സ്. ഇപ്പോഴും കര്‍മനിരതനാണല്ലോ ?
ചിട്ടയായ ജീവിതശൈലിയാണ്. ഒരു മണിക്കൂര്‍ യോഗ ചെയ്യും. സമയം കിട്ടുമ്പോള്‍ നീന്തലുണ്ട്. പിന്നെ പൂര്‍ണമായും സസ്യാഹാരം. ക്ഷേത്രദര്‍ശനം മുടക്കാറില്ല. രാവിലെ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെത്തും. പത്തരയോടെ ഊണ് കഴിക്കും. അതാണ് പ്രധാന ഭക്ഷണം. പിന്നെ ഓഫീസില്‍. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ വീട്ടിലേക്ക് മടങ്ങും. രാത്രി ആഹാരം ഇല്ല. പഴം, ജ്യൂസ് അങ്ങനെ എന്തെങ്കിലും മാത്രം.
സ്വര്‍ണ കച്ചവടത്തിലേക്ക് ധാരാളം പുതിയ ആളുകള്‍ വരുന്നുണ്ട്. അവരോട് പറയാനുള്ളത് എന്താണ് ?
ഏത് ബിസിനസിനും ലാഭം ഉണ്ടാകും. പക്ഷേ അതിനൊരു കാലമുണ്ട.് പെട്ടെന്ന് വളരണം, പണം ഉണ്ടാക്കണം എന്നുള്ള താല്‍പര്യം ഗുണം ചെയ്യില്ല. കഠിനാധ്വാനം, അര്‍പ്പണബോധം ഇവ വേണം. ഈശ്വരനോടും മാതാപിതാക്കളോടും ഭക്ത്യാദരപൂര്‍വ്വം പെരുമാറണം. പൂര്‍ണമായും സത്യസന്ധത പുലര്‍ത്തണം. 25 ശതമാനം എങ്കിലും മൂലധനം സ്വന്തമായി ഉണ്ടാകണം. മുഴുവന്‍ കടം വാങ്ങി ബിസിനസ് തുടങ്ങരുത്.
















