മാവേലിക്കര: ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പുരോഗമിച്ചത് കേരളം ആണെന്ന അവകാശവാദം അഹങ്കാരത്തിന്റേതാണെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. മാവേലിക്കരയില്‍ കലാസാംസ്‌ക്കാരിക ചാരിറ്റബിള്‍ വനിതാ സൊസൈറ്റി ‘സാക്ഷി’യുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാറ്റിലും നമ്പര്‍ വണ്‍ ആണെന്ന് സ്വയം പറയുന്ന രീതി ഇപ്പോള്‍ നടന്നു വരികയാണ്. അയാള്‍ അയാളെത്തന്നെ പുകഴ്‌ത്തുകയാണ്. ഇത് തെറ്റായ കാര്യമാണ്. അവരവരുടെ കഴിവുകളും നേട്ടങ്ങളും ആ വ്യക്തിക്കുള്ള പ്രത്യേകതകളും അഭിമാനത്തോടെ ആ വ്യക്തിക്ക് ഉയര്‍ത്തിപ്പിടിക്കാമെങ്കിലും നമ്മളാണ് എല്ലാറ്റിനും മുന്നില്‍ മറ്റെല്ലാവരും പിന്നിലാണെന്ന് പറയുന്നത് ഒരു സംസ്‌കാരമല്ല, അഹങ്കാരത്തിന്റെ ഭാഗമാണ്.
സ്ത്രീ പുരുഷ സമത്വത്തില്‍ കേരളം എവിടടെയാണ് മുന്നില്‍. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും കേരളത്തില്‍ കുറവില്ല. കേരളത്തില്‍ ഇതുവരെ മന്ത്രിസഭയിലോ നിയമസഭയിലോ സ്ത്രീ സമത്വം ഉണ്ടായിട്ടില്ല. സമയപരിധിയില്ലാതെ അടുക്കളയില്‍ ജോലി നോക്കുന്ന വീട്ടമ്മമാര്‍ക്ക് എന്തെങ്കിലും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നുണ്ടോ, എസ്സി/എസ്ടി സംവരണ സീറ്റില്‍ അല്ലാതെ പൊതുസീറ്റില്‍ സംവരണ വിഭാഗത്തില്‍ നിന്ന് ഒരാളെ മത്സരിപ്പിക്കാന്‍ തയാറായിട്ടുണ്ടോ. ഇതൊന്നും നടപ്പാക്കാതെ നമ്പര്‍ വണ്‍ എന്നു പറയുകയാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ ഒന്നാം സ്ഥാനം ഇപ്പോള്‍ ലഭിച്ചതല്ല, രാജഭരണകാലത്തു തന്നെ തിരുവിതാംകൂര്‍ ഒന്നാമതാണ്, അത് പടിപടിയായി ഉയര്‍ന്നു വരികമാത്രമാണ് ചെയ്തത്.
ഉന്നത വിദ്യാഭ്യാസം നേടിയ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് കേരളത്തില്‍ തൊഴില്‍ രഹിതരായിട്ടുള്ളത്. സ്വകാര്യ സ്‌കൂള്‍ മേഖലയില്‍ ഇത്രയധികം അഴിമതി നടക്കുന്ന സംസ്ഥാനം രാജ്യത്ത് വേറയില്ല. അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങളാണ് കോഴവാങ്ങുന്നത്. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നിയമസഭയോ, വിദ്യാഭ്യാസ മന്ത്രിയോ തയാറാകാതെ ഒന്നാം നമ്പര്‍ ആണെന്ന് പറഞ്ഞ് ഒന്നിന്റെ വിലകളയരുത്.
35 വര്‍ഷം ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഒറ്റ സീറ്റു ലഭിച്ചില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്വന്തം കഴിവില്‍ വിജയിച്ചത് കേരളത്തിലെ ഒരു സീറ്റില്‍ മാത്രമാണ്. പാന്റിന്റെ പോക്കറ്റില്‍ കയ്യുമിട്ട് ബനിയനും ധരിച്ചെത്തുന്ന അമൂല്‍ബേബിയും ഇതുവരെ മണ്ണില്‍ ചവിട്ടിയിട്ടില്ലാത്ത സഹോദരിയും ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് എന്ത് അനുഭവമാണുള്ളത്, എന്തുനേട്ടമാണ് രാജ്യത്തിന് നല്കിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.















