കൊച്ചി: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിനർഹനായിരുന്നു.
തനിക്ക് ലഭിച്ച ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നുള്ളതല്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്‌ക്ക് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താന്‍ കരുതുന്നതെന്നും താരം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
“ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്‌ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആണിത്. ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥൻമാർക്കാണ്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്‌ക്കു ലഭിച്ചതിൽ വളരെ സന്തോഷം.
ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്‌ക്കുന്നു. വിമർശനങ്ങൾ തോളത്തു ഏറ്റി നടക്കുന്ന ആളല്ല ഞാൻ, ഈ നിമിഷത്തെ കുറിച്ച് ചിന്തിക്കുക. നാളെ ദൃശ്യം 3 ചിത്രീകരണം തുടങ്ങുന്ന ദിവസം ആണ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല, അതൊരു വൈൽഡ് ഡ്രീം മാത്രമാണെന്ന് തോന്നി, ഒന്ന് കൂടെ പറയു എന്ന് ഞാൻ പറഞ്ഞു. സിനിമയ്‌ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്‌ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ.” പ്രസ്സ് മീറ്റിൽ മോഹൻലാൽ പറഞ്ഞു.
48 വര്‍ഷമായി എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല. അവരെ ഈ നിമിഷം ഓര്‍ക്കുന്നു. എല്ലാവരും കൂടെ ചേര്‍ന്നാണ് മോഹന്‍ലാല്‍ എന്ന നടനുണ്ടായത്. അവര്‍ക്കെല്ലാം നന്ദി, ഇതില്‍ക്കൂടുതല്‍ എന്താണ് പറയേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.
















