കാഠ്മണ്ഡു: സെപ്റ്റംബർ 8 ന് നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്‌പ്പിൽ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെയും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്യണമെന്ന് ജനറൽ ഇസഡ് ഗ്രൂപ്പ് ശനിയാഴ്ച ആവശ്യപ്പെട്ടു. 19 ആക്ടിവിസ്റ്റുകളുടെ മരണത്തിന് കാരണമായ നയാ ബനേശ്വറിൽ നടന്ന വെടിവയ്‌പ്പിന് നേരിട്ട് ഉത്തരവാദികളായ ഒലി, ലേഖക്, കാഠ്മണ്ഡു ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ചാബി റിജാൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ‘ജനറൽ ഇസഡ്’ ഗ്രൂപ്പിന്റെ ഉപദേഷ്ടാക്കളിൽ ഒരാളായ ഡോ. നിക്കോളാസ് ബുഷെൽ സാംബാദ് ദാബ്ലിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇതിനു പുറമെ 1990 മുതലുള്ള എല്ലാ ഉന്നത രാഷ്‌ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സ്വത്തുക്കൾ അന്വേഷിക്കാൻ ഒരു ഉന്നതതല അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്നും ബുഷെൽ ആവശ്യപ്പെട്ടു. കൂടാതെ സെപ്റ്റംബർ 8 ന് ഒലിയെയും സഹായിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി ആരംഭിച്ച സിംഗ ദർബാർ സെക്രട്ടേറിയറ്റിന് സമീപമുള്ള മൈതിഘർ മണ്ഡലയിൽ ജനറൽ ഇസഡ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.
അതേ സമയം ജനറൽ ഇസഡ് പ്രകടനത്തിനിടെ വെടിവയ്‌പ്പിന് ഉത്തരവിട്ടിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി ഒലി വെള്ളിയാഴ്ച പറഞ്ഞു. പോലീസിന്റെ കൈവശം ഇല്ലാത്ത ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ചാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ഒലി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 8, 9 തീയതികളിൽ നടന്ന അഴിമതി ആരോപണത്തിനും സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ നിരോധിക്കുന്നതിനുമെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ 72 പേരാണ് കൊല്ലപ്പെട്ടത്.
















