ജി എസ് ടി യെ ഗബ്ബര്‍സിങ്ങ് ടാക്‌സെന്നും നികുതി കൊള്ളയെന്നും പരിഹസിച്ച്, മോദിസര്‍ക്കാരിനെതിരെ ആക്ഷേപമുന്നയിച്ച കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി സപ്തംബര്‍ മൂന്നിന് ദല്‍ഹിയില്‍ നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച വിപ്ലവകരമായ പരിഷ്‌കാരത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയതായി അറിവില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ പിരിച്ചുവിടുമെന്നും നികുതി സമ്പ്രദായം പഴയപടി ആവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ച രാഹുല്‍ പുതിയ ജനകീയ നികുതിഘടനയെക്കുറിച്ച് അഭിപ്രായം പറയാത്തത് ആശ്ചര്യമുണ്ടാക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിണറായി സര്‍ക്കാരിനും ജനകീയവിഷയങ്ങളെക്കാള്‍ താല്‍പര്യം മോദിവിരുദ്ധത മാത്രമാണ്. അതുകൊണ്ട് നികുതി പരിഷ്‌കാരത്തെ അവരും എതിര്‍ക്കുന്നു. നിലവിലുണ്ടായിരുന്ന ജിഎസ്ടി നികുതിഘടന പരിഷ്‌കരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും നികുതി കുറക്കേണ്ടതില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. മോദി സര്‍ക്കാരിന്റെ ജനകീയ ഭരണപരിഷ്‌കാരത്തെ വികലമാക്കി കാണിക്കാന്‍ വ്യഗ്രതയുള്ള ഇടതു വലതു മുന്നണികള്‍ മോദി സര്‍ക്കാരിന്റെ ജനകീയനയങ്ങളെ എതിര്‍ക്കുക അല്ലെങ്കില്‍ മറ്റു പേരുകള്‍ നല്‍കി കേന്ദ്രഫണ്ട് വക മാറ്റി ചിലവഴിക്കുകയാണ് പതിവ്.
ജിഎസ്ടിയിലൂടെ ആത്മനിര്‍ഭര്‍ ഭാരതം സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമ്പദ്‌വ്യവസ്ഥയെ ആഭ്യന്തരകമ്പോളത്തിലൂടെ പുഷ്ടിപ്പെടുത്താനുള്ള ആത്മവിശ്വാസം നിറഞ്ഞ പ്രഖ്യാപനമാണ് ജിഎസ്ടി പരിഷ്‌കാരത്തിലൂടെ നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുള്ളത്.
ലളിതം, സുതാര്യം, ഗുണപ്രദം
ഭാരതത്തില്‍ വ്യത്യസ്തങ്ങളായ നികുതിഘടനകളായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിരുന്നത്. എല്ലാ നികുതിഘടനകളേയും ഏകീകരിച്ചു കൊണ്ട് ഒരു രാഷ്‌ട്രത്തിന് ഒരു നികുതിഘടന എന്ന കാഴ്ചപാടിലാണ് ജിഎസ്ടി 2017 ജൂലൈ ഒന്നിന് മോദിസര്‍ക്കാര്‍ നടപ്പാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ പ്രാധാന്യവും പ്രാതിനിധ്യവുമുള്ള ജിഎസ്ടി കൗണ്‍സിലിലാണ് രാജ്യത്തിന്റെ നികുതിഘടന രൂപീകരിക്കുന്നത്. ലോകത്തെ വികസിത രാജ്യങ്ങളിലെല്ലാം ജിഎസ്ടി മാതൃകയാണ് നിലവിലുള്ളത്. കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ പലതരത്തിലുള്ള നികുതിഘടന വന്നിട്ടുണ്ടെങ്കിലും സമഗ്രമായ അഴിച്ചുപണിയിലൂടെ ലളിതവും സുതാര്യവും പാവങ്ങള്‍ക്ക് അനുഗുണവും ആയ നികുതിഘടനാപരിഷ്‌കാരം പ്രഖ്യാപിക്കപ്പെട്ടത് 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ്. മുഖ്യമായും നാല് നിരക്കുകള്‍ ഉണ്ടായിരുന്ന നികുതി 5%, 18% എന്നിങ്ങനെ രണ്ടായി ചുരുക്കുകയും 175 നിത്യോപയോഗസാധനങ്ങളുടെ നികുതി 5% ആക്കി കുറച്ച് ജനങ്ങളുടെ നികുതിഭാരം ലഘൂകരിച്ചു.
നവരാത്രി ഉത്സവത്തോടെ നിലവില്‍ വരുന്ന പുതിയ നികുതിഘടനയനുസരിച്ച് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ നികുതിഭാരം കുറയുന്നു എന്നത് ഏറെ ശ്ലാഘനീയമാണ്. പുത്തന്‍ പരിഷ്‌കാരത്തിലൂടെ കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടം 46000 കോടി രൂപയാണ്. നഷ്ടവും ലാഭവും നോക്കാതെ ജനസേവനം ലക്ഷ്യമാക്കുന്ന ഒരു ജനകീയസര്‍ക്കാരിന് മാത്രമേ ഇങ്ങനെയൊരു ജനകീയ നികുതിഘടന നടപ്പിലാക്കാന്‍ കഴിയൂ.
റൊട്ടി, പിസ, ബ്രെഡ്, പൊറോട്ട, ചപ്പാത്തി, പനീര്‍ എന്നീ ഭക്ഷ്യവസ്തുക്കളെ പൂര്‍ണ്ണമായും നികുതിയില്‍നിന്ന് ഒഴിവാക്കിയത് പാവങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ കടപ്പാടാണ്. ഏറ്റവും കൂടുതല്‍ ആനുകൂല്യം ഇന്‍ഷുറന്‍സ് മേഖലകള്‍ക്കാണ്. ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ പോളിസികള്‍ക്കുണ്ടായിരുന്ന 18% നികുതി പൂര്‍ണ്ണമായും എടുത്തു കളഞ്ഞു. 33 ജീവന്‍ സുരക്ഷാ ഔഷധങ്ങളെയും നികുതിയില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മാത്രമല്ല ആയുര്‍വേദ, ഹോമിയോപ്പതി മരുന്നുകളുടെ നിലവിലുണ്ടായിരുന്ന 12% നികുതി 5% ആക്കി കുറച്ചു. വെണ്ണ, നെയ്യ്, ഉണക്കമാവുകള്‍, ധാന്യപ്പൊടി, ജാം, ജെല്ലിമിഠായി, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, സോപ്പ്, ചീപ്പ്, കണ്ണാടി, ടൂത്ത് പേസ്റ്റ്, ബ്രഷ്, ഷാംപൂ, പാത്രങ്ങള്‍ തുടങ്ങി എല്ലാ നിത്യോപയോഗസാധനങ്ങളുടെയും നികുതി 5% ആക്കി കുറച്ചു. കാര്‍ഷികമേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ വളത്തിനും വളം ഉണ്ടാക്കാനുള്ള അസംസ്‌കൃതപദാര്‍ത്ഥങ്ങള്‍ക്കും കാര്‍ഷിക ഉപകരണങ്ങള്‍ക്കും ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും 18ശതമാനത്തില്‍ നിന്നും നികുതി 5% ആക്കി കുറച്ചു. തൊഴില്‍സാദ്ധ്യതകള്‍ കൂടുതല്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിമന്റ്, കമ്പി തുടങ്ങി നിര്‍മാണരംഗത്തെ പ്രധാന സാമഗ്രികളുടെ നികുതി 28% ത്തില്‍നിന്ന് 18% ആക്കി കുറച്ചു. ജിഎസ്ടി പരിഷ്‌കാരം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ശക്തമായ ഉത്തേജനം നല്‍കും. കര്‍ഷകര്‍ക്കും വ്യാപാരിവ്യവസായികള്‍ക്കും ഇടത്തരം ജനവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ ഗുണം ചെയ്യും.
ഉല്‍പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിച്ച് ക്രയവിക്രയസാദ്ധ്യതകളിലൂടെ രാജ്യത്തിന്റെ ആഭ്യന്തരകമ്പോളത്തെ പുഷ്ടിപ്പെടുത്തുക എന്നത് ജിഎസ്ടി പരിഷ്‌കാരത്തിന്റെ ലക്ഷ്യമാണ്.
സ്വപ്‌നലോകത്തെ ബാലഗോപാല്‍
ജിഎസ്ടി അവസാനിപ്പിച്ച് പഴയ നികുതിഘടന നിലവില്‍ കൊണ്ടുവരുമ്പോള്‍ 54000 കോടി രൂപ കേരളത്തിന് കിട്ടുമെന്നും പിന്നെ പണിയെടുക്കാതെ കേന്ദ്രത്തിനെ കുറ്റം പറഞ്ഞ് ധൂര്‍ത്തടിച്ച് കേരളം ഭരിക്കാം. ഇതാണ് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലന്റെ സ്വപ്‌നം. ജിഎസ്ടി പരിഷ്‌കരണത്തെ ദല്‍ഹിയില്‍ അനുകൂലിച്ച ബാലഗോപാല്‍ കേരളത്തില്‍ എത്തിയതോടെ മലക്കം മറിഞ്ഞ് പുതിയ പരിഷ്‌കരണം 10000 കോടി രൂപയുടെ വരുമാനനഷ്ടം കേരളത്തിനുണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയും വരുമാനഷ്ടമായ 10000 കോടി കേന്ദ്രം നല്‍കണമെന്നും ആവശ്യപ്പെട്ടു. വാസ്തവത്തില്‍ ജിഎസ്ടി നിരക്കുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെയാണ് ബാധിക്കുന്നത്.
ആഡംബരവസ്തുക്കളുടെ പുതിയ സ്ലാബ് 40% ആക്കിയതിന്റെ ആനുകൂല്യം കൂടുതല്‍ ലഭിക്കുന്നത് കേരളത്തിനാണ്. കേന്ദ്രസര്‍ക്കാരിന് 47000 കോടി രൂപയുടെ നഷ്ടം വരുമെന്ന് കണക്കാക്കിക്കൊണ്ട് തന്നെയാണ് ജനകീയ നികുതിപരിഷ്‌കരണം കൊണ്ടുവന്നിട്ടുള്ളത്. 47000 കോടി എന്നത് ആകെ ജിഎസ്ടി വരുമാനത്തിന്റെ രണ്ടര ശതമാനത്തിലും കുറവാണ്. മാത്രമല്ല നിരക്ക് കുറയുമ്പോള്‍ കമ്പോളത്തിലെ ക്രയവിക്രയം കൂടുന്നതനുസരിച്ച് നികുതി വരുമാനം കൂടുതല്‍ ലഭിക്കുമെന്നുള്ളത് സാമ്പത്തികശാസ്ത്രമാണ്. സാധനങ്ങളുടെ വില കുറയുമ്പോള്‍ ആവശ്യം കൂടുകയും പണം കമ്പോളത്തില്‍ ഇറങ്ങുകയും ചെയ്യും. ഇത് ആഭ്യന്തരകമ്പോളത്തെയും ഉല്‍പാദനത്തെയും വര്‍ദ്ധിപ്പിക്കും. 33000 കോടി രൂപ ജിഎസ്ടി വരുമാനമുള്ള കേരളത്തിന്റെ വരുമാനനഷ്ടം കേവലം 1000 കോടിക്ക് താഴെ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. പതിനായിരം കോടി എന്ന ഊതിപ്പെരുപ്പിച്ച നഷ്ടം കാണിച്ച് പുതിയ സെസ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണോ ബാലഗോപാലന്റേതെന്ന് സംശയിക്കണം, ഉല്‍പ്പാദനമില്ലാതെ ഉപഭോഗകമ്പോളത്തിന്റെ ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ചിലവാക്കുന്നത് കടം വീട്ടാനും പെന്‍ഷനും ശമ്പളവും കൊടുക്കാനുമാണ്. ഇങ്ങനെ കേരളം എങ്ങനെ മുന്നോട്ട് പോകും എന്ന ചോദ്യത്തിന് ഇടതിനും വലതിനും ഉത്തരവുമില്ല.
കേരളം സാമ്പത്തികമായി തകര്‍ന്ന് വിലക്കയറ്റം അഖിലേന്ത്യാതലത്തിന്റെ ഇരട്ടി ആയിട്ടും ബാലഗോപാല്‍ ക്രിയാത്മകമായ യാതൊന്നും നടപ്പാക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് സ്വപ്‌നജീവിയായി തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ ജനകീയനയങ്ങള്‍ നടപ്പാക്കുമ്പോള്‍ കുത്തിത്തിരുപ്പുണ്ടാക്കി കേന്ദ്രസര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമയ്‌ക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. കേരളം മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വികസനം മരീചികയായി മാറുന്ന കേരളത്തില്‍ വികസിതകേരളം സാധ്യമാകണമെങ്കില്‍ മോദിയുടെ കാഴ്ചപ്പാടില്‍ ഒരുപാദം മുന്നോട്ട് ഒരുമിച്ച് നീങ്ങാന്‍ കേരളം തയ്യാറാകണം.

















