ബ്യൂറോക്രസിയെ രാഷ്ട്രീയവല്ക്കരിക്കുകയെന്നത് എക്കാലത്തെയും കമ്മ്യൂണിസ്റ്റ് രീതിയാണ്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം ഉദ്യോഗസ്ഥ വൃന്ദത്തെ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ മടിക്കാറില്ല. മുന്‍ സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിന്റെയും, ഇപ്പോഴത്തെ ചൈനയുടെയും ഉത്തര കൊറിയയുടെയും ഭരണത്തില്‍ ഈ സാമൂഹ്യതിന്മ അതിന്റെ എല്ലാ സീമകളും ലംഘിച്ചിട്ടുണ്ട്. ഭാരതത്തിന്റെ കാര്യമെടുത്താല്‍ പശ്ചിമ ബംഗാളിലും കേരളത്തിലും എപ്പോഴൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഉദ്യോഗസ്ഥ വൃന്ദത്തെ ദുരുപയോഗിച്ച് സ്വാര്‍ത്ഥമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. ഒന്‍പത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പിണറായി സര്‍ക്കാരും ഇതേ ശൈലിയാണ് പിന്‍പറ്റുന്നത്. നിയമാനുസൃതം പ്രവര്‍ത്തിച്ച് ചുമതല നിര്വഹിക്കുന്നതുകൊണ്ടുമാത്രം സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അനഭിമതരായിത്തീര്‍ന്ന ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. ഇവരില്‍ ഏറ്റവുമധികം വേട്ടയാടല്‍ നേരിടേണ്ടി വന്നയാളാണ് ഡോ. ബി. അശോക് ഐഎഎസ്. ആ വേട്ടയാടല്‍ ഇപ്പോഴും തുടരുകയുമാണ്.
ഈ വര്‍ഷം എട്ടുമാസത്തിനുള്ളില്‍ അഞ്ചു തവണയാണ് അശോകനെ സ്ഥലം മാറ്റിയത്. ഓരോ തവണയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് തെളിയിക്കാന്‍ ഈ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഓരോ തവണയും കൂടുതല്‍ പ്രതികാര ദാഹത്തോടെ പെരുമാറുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്ഷികോല്പന്ന കമ്മിഷണറുമായി ബി.അശോക് തുടരുകയായിരുന്നു. ഇതു സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തുടരാനായിരുന്നു ഉത്തരവ്. ഇതിനിടെയാണ് ഈ ഉദ്യോഗസ്ഥനെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി ഇക്കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥനോട് പെരുമാറുന്നത് തികച്ചും അധാര്മികമായാണെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. പക്ഷേ അതില്‍നിന്ന് പിന്മാറാന് സര്‍ക്കാര്‍ തയ്യാറല്ല.
അഴിമതിയും സ്വജനപക്ഷപാതവുമാണ് തുടക്കം മുതല്‍തന്നെ പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. അതിന് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായിത്തീരുന്നു. സര്‍ക്കാരിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്ക് കൂട്ടുനിന്നതായി ആക്ഷേപം ഉയര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയെല്ലാം അവരുടെ സേവനകാലത്ത് സംരക്ഷിക്കുക മാത്രമല്ല, വിരമിച്ചശേഷവും ഇവരെ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ച് നികുതിപ്പണത്തില്‍ നിന്ന് വലിയ തുക ശമ്പളമായി നല്‍കിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത്, വിരമിക്കാനിരിക്കുന്നവര്‍ക്ക് വലിയ പ്രലോഭനമാണ്. സര്‍ക്കാരിന്റെ താളത്തിന് തുള്ളിയാല്‍ തങ്ങളെയും കാത്തിരിക്കുന്നത് ഇത്തരം സുവര്‍ണ്ണാവസരങ്ങള്‍ ആണെന്ന് മനസ്സിലാക്കുന്ന ഉദ്യോഗസ്ഥര്‍ ഭരണാധികാരികളുടെ വിധേയരായി മാറുന്നു.
ഇവരില്‍ ഒരാളാവാന്‍ തയ്യാറാവാത്തതാണ് ബി.അശോക് ചെയ്യുന്ന കുറ്റം. കെഎസ്ഇബി ചെയര്‍മാനായിരിക്കെ സിഐടിയു നേതാവിനെതിരെ അച്ചടക്ക നടപടി എടുത്തതും, കൃഷിവകുപ്പ് സെക്രട്ടറി യായിരിക്കെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലില്‍ പിഴവുണ്ടെന്ന് പറഞ്ഞതും, കേര പദ്ധതിയിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതിനു പിന്നില്‍ അശോകാണെന്ന സംശയവുമാണ് സര്‍ക്കാരിന്റെ പക വര്‍ധിപ്പിച്ചത് എന്നു വ്യക്തം. അഴിമതിക്കാരനോ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നയാളോ ആയിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുര്‍ഗതി ഈ ഉദ്യോഗസ്ഥന് വരില്ലായിരുന്നു. സത്യസന്ധരായ ഇത്തരം ഉദ്യോഗസ്ഥരെ വേട്ടയാടുന്ന ശൈലി സര്‍ക്കാര്‍ അവസാനിപ്പിച്ചേ മതിയാകൂ.
















