നരേന്ദ്ര മോദി ഉണ്ടാക്കിയ വ്യത്യാസത്തെപ്പറ്റി ഒരു പാട് പേർ എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയിട്ടുള്ളത് കാര്യങ്ങൾ ചെയ്യുന്നതിൽ സമയത്തെയും സ്ഥലത്തേയും (Time and Space) ആസ്പദമാക്കി അദ്ദേഹം പുലർത്തുന്ന നിരപേക്ഷതയാണ്.
സമയം :
നമ്മുടെ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച് പറയുന്ന ഒരു പരാതി അവർ അടുത്ത തലമുറയെ കുറിച്ചല്ല അടുത്ത തെരെഞ്ഞെടുപ്പിനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നതാണ്. തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കിറ്റ് വിതരണം, പെൻഷൻ കുടിശ്ശിക തീർക്കൽ, ജനപ്രീതി ബജറ്റ്, നികുതിയിളവ്, ശമ്പളപരിഷ്കരണ കമ്മീഷൻ ശുപാർശകൾ, അതിനു ശേഷം നികുതി വർധിപ്പിക്കൽ ഇങ്ങനെയുള്ള കലാ പരിപാടികളിൽ കൂടി അവർ ഈ പരാതി ശരിയാണെന്നു തെളിയിക്കാറുമുണ്ട്.
ഇവിടെയാണ് മോഡി വ്യത്യസ്തനാകുന്നത്. കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിന് മുൻപ് എല്ലാവരും ആദായനികുതി ഇളവടക്കം ആനുകൂല്യങ്ങൾ വാരി വിതറുന്ന ഒരു ബജറ്റ് പ്രതീക്ഷിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞു അടുത്ത ബജറ്റിൽ ആരും പ്രതീക്ഷിക്കാത്ത തോതിൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു. GST Rationalisation വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിൽ ഉള്ള കാര്യമായിരുന്നു. പക്ഷെ ഈ ” ഏകപുരുഷ ഘാതിനി” പൊതു തെരഞ്ഞെടുപ്പിനു മുമ്പേ എടുത്തുപയോഗിക്കാതെ പകരച്ചുങ്കം പോലെ രാഷ്‌ട്രം പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലേക്കു ബാക്കിയാക്കി എന്നത് തുടക്കത്തിൽ പറഞ്ഞ പരാതി തനിക്കു നേരെ പറയാൻ അവസരം തരാതിരിക്കലാണ്. ഈ രണ്ടു നടപടികൾ അദ്ദേഹം കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിന് മുൻപ് ചെയ്തിരുന്നെങ്കിൽ പാർട്ടിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷത്തിന് മുപ്പതു സീറ്റിന്റെ കുറവ് വരുമായിരുന്നില്ല. ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മറ്റൊന്ന്. പലരും ധരിച്ചിരിക്കുന്നത് ട്രമ്പ് തീരുവ ചുമത്തിയപ്പോൾ മോഡി നേരെ ചൈനയിലേക്ക് ഓടിയെന്നാണ്. മഹാബലിപുരം ഉച്ചകോടിയിൽ ഉണ്ടാക്കിയ ബന്ധം covid കാലത്തെ അതിസാഹസം കൊണ്ട് ചൈന നശിപ്പിച്ചെങ്കിലും 2024ലെ കസാൻ ബ്രിക്സ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന കൂടിക്കാഴ്ചയിൽ ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനം ആയിരുന്നു. ഷാങ്ഹായ് കോ- ഓപറേഷൻ ഓർഗനൈസഷൻ സമ്മേളനത്തിന് ചൈന സന്ദർശിക്കാനുള്ള തീരുമാനം താരിഫ് ചുമത്തുന്നതിനു മുമ്പേ എടുത്തതുമായിരുന്നു.
സ്ഥലം :
ലാലുവും മമതയും ജാഫർ ഷെരീഫും ഒക്കെ റെയിൽവേ മന്ത്രിമാരായിരുന്ന കാലം നമ്മുടെ ഓർമയിലുണ്ട്. അവരുടെ സംസ്ഥാനത്തിന്റെ പുറത്തും രാജ്യവും റെയിൽവേയുമുണ്ട് എന്ന് തോന്നിപ്പിക്കാത്ത നിലപാടുകൾ ആയിരുന്നു നമ്മൾ കണ്ടത്.
പക്ഷേ ഇന്ന് ജമ്മുകാശ്മീരിലെ ഹിമാലയൻ മലകളിലേക്ക് മിസോറാമിന്റെ ഉൾപ്രദേശത്തേക്ക് എല്ലാം തന്നെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും എല്ലാ വെല്ലുവിളികളെയും കീഴടക്കിക്കൊണ്ട് നൂറുകണക്കിന് പാലങ്ങളും തുരങ്കങ്ങളും ഇടകലർന്ന റെയിൽവേ ലൈനുകൾ യാഥാർത്ഥ്യമാവുകയാണ്.
14000 കോടി ചെലവാക്കിയാണ് ലഡാക്കിലേക്ക് തുരങ്കം നിർമ്മിച്ചത്. 5000 കോടിയിലധികം ചെലവാക്കിയാണ് ലക്ഷദ്വീപിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനുള്ള കേബിൾ സമുദ്രത്തിനടിയിലൂടെ വലിച്ചിട്ടുള്ളത്. നിർണായകമായ ഒരു രാഷ്‌ട്രീയ നേട്ടവും ഓരോ ലോക്സഭ മണ്ഡലം വീതം മാത്രം ഉള്ള മിസോറാമിൽ നിന്നോ ലക്ഷദ്വീപിൽ നിന്നോ ലഡാക്കിൽ നിന്നോ ബിജെപി പ്രതീക്ഷിക്കുന്നുണ്ടാവില്ല. കാശ്മീരിലെ ആപ്പിൾ കർഷകർ തീവണ്ടി വന്നതിൽ വളരെ സന്തോഷത്തിലാണ്. അവരുടെ ഉൽപ്പന്നം 24 മണിക്കൂറിൽ ചണ്ഡിഗറിലും ഡൽഹിയിലും ചുരുങ്ങിയ ചിലവിൽ എത്തിക്കാനും അവിടെ നിന്ന് പുതുമയോടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനും കഴിയുന്നു. ടൂറിസത്തിന് നല്ല യാത്ര സൗകര്യങ്ങൾ ലഭ്യമാക്കുന്നു. പക്ഷെ മോഡിക്ക് നന്നായി അറിയാം കാശ്മീർ താഴ് വരയിൽ നിന്ന് തന്റെ പാർട്ടി ഒരു ലോകസഭാ സീറ്റ് പോലും ജയിക്കാൻ പോകുന്നില്ലെന്ന്. സമസ്ത രാഷ്‌ട്രീയപാർട്ടികളും മാധ്യമലോകവും സാംസ്‌കാരിക നായകന്മാരും യുവജനോത്സാവ പ്രയോക്താക്കളുമൊക്കെ ഇപ്പോഴുള്ള ഒരു സീറ്റ് പോലും ഇനി തരില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള കേരളത്തിൽ റെയിൽവേ വികസനത്തിനുള്ള വിഹിതം മുമ്പുള്ളത്തിന്റെ പത്തിരട്ടിയാണ്. ഇവിടെ ആരും ആവശ്യപ്പെടാത്തതടക്കം എട്ടോളം ദേശീയ പാതകൾ രണ്ട് ലക്ഷത്തിലധികം കോടി ചിലവിൽ നടപ്പാക്കുന്നു. പണം അനുവദിച്ചിട്ടും റയിൽപാതയ്‌ക്കുള്ള സ്ഥലം ഏറ്റെടുത്തു കിട്ടാത്തതിനെ കുറിച്ച് ഇങ്ങോട്ട് കത്തുകൾ അയച്ചുകൊണ്ടിരിക്കുന്നു. 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ വന്നു ജോലി ചെയ്യുന്ന സ്ഥലത്തേക്കും സഹസ്രകോടികൾ തൊഴിലുറപ്പിനായി നൽകുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി പോലും ഉണ്ടാക്കാത്ത കേരളത്തിന് പഞ്ചാബിലും ഹരിയനയിലും കൂടി കൊടുക്കുന്നതിനേക്കാളും അധികം ആളുകൾക്ക് കിസാൻ സമ്മാൻ പെൻഷൻ അനുവദിക്കുന്നു. രാഷ്‌ട്രീയത്തിനപ്പുറം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്‌ട്ര ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതാണ് സ്ഥലത്തിന്റെ കാര്യത്തിൽ അദ്ദേഹം നിരപേക്ഷമാണെന്ന് പറയുന്നത്.
പരിപാടികളുടെ ടൈമിങ്ങും പ്രാദേശിക പ്രീണനവും ഒക്കെ എല്ലാ പാർട്ടികളും രാഷ്‌ട്രീയനേട്ടത്തിന്റെ വീക്ഷണകോണിൽ മാത്രം ചെയ്തുകൊണ്ടിരിക്കുന്നത് നമ്മൾ കാണാറുണ്ട്. പക്ഷേ ഇവിടെയൊക്കെ അതിനപ്പുറത്തേക്ക് പോകാൻ മോഡിക്ക് കഴിയുന്നു എന്നുള്ളത് അവഗണിക്കാൻ കഴിയില്ല. നാട്ടുനടപ്പ് അനുസരിച്ചുള്ള മേൽപറഞ്ഞ തരികിടകൾ പോലും വേണ്ടെന്നു വെച്ചിട്ടും തെരഞ്ഞെടുപ്പ് കൃത്രിമം കാണിക്കുന്നു എന്ന ആരോപണം പോലും സമാന്തരമായി കേൾക്കേണ്ടി വരുന്നു എന്നുള്ളതാണ് ഒരേ സമയം രസകരവും അത്ഭുതകരവുമായ കാര്യം.
ജന്മദിനാശംസകളോടൊപ്പം അമൃതകാലത്ത് രാഷ്‌ട്രത്തെ പരമ വൈഭവത്തിലേക്കു നയിക്കാൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.















