ന്യൂദൽഹി: തീരുവ യുദ്ധത്തില്‍ ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കടുംപിടുത്തം അവസാനിപ്പിക്കുന്നുവോ?ഇന്ത്യയ്‌ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴ ചൂങ്കം കുറച്ചേക്കുമെന്ന് സൂചിപ്പിച്ച് ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നവമ്പര്‍ 30ന് ശേഷം യുഎസില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അനന്തനാഗേശ്വരന്‍ പറയുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണത്താല്‍ ഇന്ത്യയ്‌ക്ക് മേല്‍ ട്രംപ് ഭരണകൂടം നിലവിലുള്ള 25 ശതമാനം ഇറക്കുമതി ചുങ്കത്തിന് പുറമെ മറ്റൊരു 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. അങ്ങിനെ ഇന്ത്യയ്‌ക്ക് മേലുള്ള ഇറക്കുമതി തീരുവ 50 ശതമാനം എന്ന നിലവന്നതോടെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പല ഉല്‍പന്നങ്ങള്‍ക്കും വില കൂടിയിരുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങിയിരുന്നു. അതോടെ മോദി അമേരിക്കയ്‌ക്ക് പകരം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഉള്ള കയറ്റുമതി വര്‍ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ട്രംപ് പിഴ തീരുവയായി ചുമത്തിയ 25 ശതമാനം അധിക തീരുവ കുറച്ചേക്കുമെന്ന സൂചനയാണ് അനന്ത നാഗേശ്വരൻ നൽകുന്നത്.
25 ശതമാനം പൂര്‍ണ്ണമായും കുറച്ചില്ലെങ്കില്‍ പോലും പത്ത് മുതല്‍ 15 ശതമാനം വരെ പിഴ തീരുവ എന്തായാലും കുറച്ചേക്കാമെന്നാണ് കരുതുന്നതെന്നും അനന്ത നാഗേശ്വരൻ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ തീരുമാനം നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ മർച്ചന്‍റ് ചേംബർ ഓഫ്‌കൊമേഴ്‌സ് ആന്‍റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞദിവസം ദൽഹിയിലെത്തിയ അമേരിക്കൻ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.
താരിഫിനെ കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ’25 ശതമാനം തീരുവയും 25 ശതമാനം പിഴ തീരുവയും നമ്മളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആഗോളതലത്തിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളായിരിക്കാം പിഴത്തീരുവയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നടന്ന ചില സംഭവവികാസങ്ങൾ നോക്കുമ്പോൾ നവംബർ 30 ന് ശേഷം പിഴ തീരുവ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്’, അനന്ത നാഗേശ്വരൻ പറഞ്ഞു.
















