കോട്ടയം: അയ്യപ്പസംഗമത്തിന്റെ പോസ്റ്ററുകളില്‍ ശബരിമല ധര്‍മശാസ്താ ചിത്രം ഒഴിവാക്കി പിണറായി- വാസവന്‍ ടീമിന്റെ പ്രദര്‍ശന പോസ്റ്ററുകളായി മാറ്റിയത് അയ്യപ്പസ്വാമിയെ നിന്ദിക്കുകയും അയ്യപ്പഭക്തരെ അവഹേളിക്കുകയുമാണെന്ന് ബിജെപി നേതാവ് എന്‍. ഹരി ആരോപിച്ചു. അയ്യപ്പഭക്തരുടെ കണ്ണിരൂം രക്തവും വീണ കൊടുക്രൂരത കഴുകികളയാന്‍ ആഗോള അയ്യപ്പ സംഗമം എന്ന കമ്യൂണിസ്റ്റ് കുടിലതയുടെ പുതിയ നീക്കത്തിലൂടെ കഴിയില്ല. ശബരിമല മൂര്‍ത്തിയെ ഒഴിവാക്കി പിണറായിക്ക് ശരണം വിളിപ്പിക്കാനാണ് നിരീശ്വരവാദി കൂട്ടം ഇപ്പോള്‍ ശ്രമിക്കുന്നത്.
വിശ്വാസികളെ എന്നും വേട്ടയാടുന്ന കമ്യൂണിസ്റ്റ് പദാവലിയിലെ സ്ഥിരം പ്രയോഗമായ വിശ്വമാനവികതയുടെ സംഗമം എന്ന് സംഗമത്തെ വിശേഷിപ്പിക്കുന്നത് തന്നെ സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരല്ല സംഗമം സംഘടിപ്പിക്കുന്നതെന്ന് ചാനല്‍മൈക്കുകള്‍ക്കു മുന്നില്‍ വിളമ്പുകയും അണിയറയില്‍ എല്ലാം പിണറായി ബ്രാന്റിലേക്ക് മാറ്റുകയാണ്.
മിസ്റ്റര്‍ പിണറായിയും വാസവനും ഒന്നു മനസിലാക്കണം. ശബരിമലയുടെ പ്രശസ്തി ലോകമാകെ വ്യാപിപ്പിക്കാനാണ് സംഗമം എന്ന വീമ്പുപറച്ചില്‍ അവസാനിപ്പിക്കണം. അയ്യപ്പസ്വാമിയുടെ സങ്കേതം ലോകമാകെ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. വിശ്വ തീര്‍ഥാടന കേന്ദ്രത്തിന്റെ മറവില്‍ സ്വന്തം ചിത്രം പ്രതിഷ്ഠിക്കാനും പിണറായി ബ്രാന്റ് മാര്‍ക്കറ്റ് ചെയ്യാനുമുളള രാഷ്‌ട്രീയ നീക്കം തിരിച്ചറിയാനുളള വിവേകം ഭക്തര്‍ക്കുണ്ട്.
ശബരിമലയുടെ പേരില്‍ സംഗമം നടത്തുന്നതിന് മുമ്പ് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികള്‍ക്കെതിരെയുളള കള്ളക്കേസുകള്‍ പിന്‍വലിക്കുമായിരുന്നു. സംഗമത്തിന് രണ്ടു ദിനം ശേഷിക്കുമ്പോഴും നിയമസഭയില്‍ മന്ത്രി ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുകയായിരുന്നു. പിണറായി സര്‍ക്കാര്‍ അയ്യപ്പഭക്തരെ തല്ലിവീഴ്‌ത്തി പോലീസ് ക്രൂരതയുടെ ബലിയാടുകളാക്കിയ ദിനങ്ങള്‍ മറക്കാനാവില്ല. എരുമേലിയും കോട്ടയത്തും നാമജപഘോഷയാത്രകള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏറാന്‍മുളികളായ പോലീസ് സ്വീകരിച്ചത്.
പോലീസ് കൊടും ക്രൂരതയുടെ മുറിപ്പാടുകൾ അയ്യപ്പഭക്തരായ ഞങ്ങളുടെ മനസ്സിലും ദേഹത്തും ഉണ്ട്. ആറുവർഷം പിന്നിടുമ്പോഴും അന്ന് കെട്ടിച്ചമച്ച കേസുകളുടെ നിയമനടപടികളിൽപെട്ട് ജീവിതം ഹോമിക്കുകയാണ് ഞങ്ങളെപ്പോലെ വലിയൊരു ജനവിഭാഗം. അയ്യപ്പനായി നാമം ജപിച്ചു എന്ന ഒരു കുറ്റം മാത്രമാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്. ഇതൊന്നും അയ്യപ്പനെ ഉയിരുപോലെ ആരാധിക്കുന്ന ജനസമൂഹം മറക്കില്ല. പൊറുക്കില്ല.
















