പൂവാര്‍: ശുദ്ധമായ തേന്‍ ഉത്പാദനം നടത്തിവന്നിരുന്ന തേനീച്ച കര്‍ഷകരുടെ ജീവിതം കയ്‌പേറുകയാണ്. വിപണി ഇല്ലായ്‌മയും വില കുറവും കര്‍ഷകര്‍ തീര്‍ത്തും പ്രതിസന്ധിയിലായി.
വന്‍കിട കമ്പനികള്‍ നല്‍കുന്നതിനേകാള്‍ വിലക്കുറവില്‍ നല്‍കാന്‍ തയ്യാറായിട്ടും ഹോര്‍ട്ടികോര്‍പ്‌സ് കര്‍ഷകരില്‍ നിന്നും തേന്‍ എടുക്കാന്‍ തയ്യാറാകുന്നില്ല. ഹോര്‍ട്ടികോര്‍പ്പിന് വന്‍കിട കമ്പനികള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതാണ് കാരണം. സീസണില്‍ കച്ചവടം കുറഞ്ഞതോടെ ഈ ഓണക്കാലത്തും ദുരിതത്തിലായി കര്‍ഷകര്‍.
കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത അന്‍പതിനായിരം കിലോ തേന്‍ പോലും ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാന്‍ ഹോര്‍ട്ടി കോര്‍പ്‌സിന് ആയില്ല. ഇതോടെ തേന്‍ ശേഖരിക്കാന്‍ കഴിയാതെ പ്രതിസന്ധിലായി കേരളത്തിലെ ആയിരക്കണക്കിന് തേനീച്ച കര്‍ഷകര്‍.
ബാങ്കില്‍ നിന്നും ലോണെടുത്തും പലിശയ്‌ക്ക് പണം വാങ്ങിയും തേനീച്ച വളര്‍ത്തി ഉപജീവനം കണ്ടെത്തിയവര്‍ക്ക് പറയാനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്‍കിട കമ്പനികള്‍ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ വിപണി പിടിച്ചടക്കിയതാണ് ഹോര്‍ട്ടി കോര്‍പ് സിന് തിരിച്ചടിയായത്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കാത്തതിനാല്‍ തനത് ഫണ്ടില്‍നിന്നുള്ള പണം കൊണ്ടാണ് കോര്‍പ്പറേഷന്‍ കിലോക്ക് 195 രൂപ നിരക്കില്‍ തേന്‍ ശേഖരിച്ചിരുന്നത്. മാര്‍ക്കറ്റില്‍ വിറ്റഴിക്കാതെ വന്നതോടെ തേന്‍ ശേഖരണം പൂര്‍ണമായും സ്തംഭിച്ചതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ മറ്റ് വന്‍കിട കമ്പനികള്‍ പ്രിസര്‍വ് ചെയ്ത് വിപണിയില്‍ ഇറക്കുന്ന തേനിന് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ വിലയാണ് ഈടാക്കിയാണ് വില്‍ക്കുന്നത്. ഇവരുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് വിപണി പിടിച്ചെടുക്കാന്‍ വഴി വെച്ചത്.
നൂറിലധികം തേനീച്ച കൂടുകളുള്ള അയ്യായിരത്തോളം കര്‍ഷകര്‍ ഹോര്‍ട്ടി കോര്‍പ്‌സില്‍ അംഗങ്ങളായുണ്ട്. കൂടാതെ വിവിധ സൊസൈറ്റികളില്‍ നൂറുകണക്കിന് പേര്‍ അംഗങ്ങളായുണ്ട്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ കര്‍ഷകര്‍ പൊതുവെ തേന്‍ ശേഖരിക്കുന്നത്. വില നല്‍കുന്ന സ്ഥാപനങ്ങളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റഴിക്കുന്ന പതിവ്. ഹോര്‍ട്ടി കോര്‍പ്‌സിനെ കൂടാതെ ഖാദിബോര്‍ഡ്, മറുനാടന്‍ സൊസൈറ്റി, ഔഷധി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ നേരിട്ട് തേന്‍ വാങ്ങുന്നതായി കര്‍ഷകര്‍ പറയുന്നു.
ശേഖരിക്കുന്ന തേന്‍ പ്രത്യേക രീതിയില്‍ പരമാവധി ഒരു വര്‍ഷം വരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളാണ് കര്‍ഷകര്‍ക്കുള്ളത്. നിലവില്‍ ശേഖരിച്ച് ആറ് മാസം വരെ കഴിഞ്ഞ് തേന്‍ ഇനിയെങ്കിലും അധികൃതര്‍ ഏറ്റെടുത്തില്ലെങ്കില്‍ നിരവധിപേര്‍ കടക്കെണിയിലാകും. കേരളത്തില്‍ ഏറ്റവുമധികം കര്‍ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര കോടങ്കരയിലാണ്. ഇവിടെയുള്ള നൂറ് കണക്കിന് കര്‍ഷകരുടെ ഏക വരുമാന മാര്‍ഗ്ഗമാണ് തേനീച്ചകള്‍. സീസണ്‍ കഴിഞ്ഞാല്‍ ഈച്ചകളുടെ വളര്‍ച്ചയ്‌ക്കായി ഭക്ഷണത്തിനും സംരക്ഷണത്തിനും ഭാരിച്ച ചിലവ് വേണ്ടിവരും.
വന്‍കിട കമ്പനികള്‍ തേന്‍ മാത്രം വിപണിയില്‍ ഇറക്കുമ്പോള്‍ ഹോര്‍ട്ടികോര്‍പ്‌സ് ഏറെ ആരോഗ്യകരമായ ഇഞ്ചിതേന്‍, വെളുത്തുള്ളി തേന്‍, ഹണികോള എന്നിങ്ങനെ വിപണിയില്‍ ഇറക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഇവയ്‌ക്ക് ആവശ്യമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്ല. തേന്‍ വ്യവസായം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സബ്‌സിഡി നിരക്കില്‍ തേനീച്ച കൂടുകള്‍ വിതരണം ചെയ്യുന്ന അധികൃതര്‍ക്ക് സബ്‌സിഡി നിരക്കില്‍ തേന്‍ എടുക്കാന്‍ സംവിധാനം നിലവിലില്ലാത്തതും സംഭരണത്തെ ബാധിച്ചു.
















