ഗാസ : ഗാസ സിറ്റിയിൽ ഇസ്രായേൽ സൈന്യം സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കി. സൈനികരും ടാങ്കുകളും നഗരത്തിലേക്ക് ആഴത്തിൽ പ്രവേശിച്ചതോടെ ആയിരക്കണക്കിന് പലസ്തീനികൾ വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഇസ്രായേൽ വ്യോമസേനയും ടാങ്കുകളും നഗരത്തിൽ ഹമാസിന്റെ കേന്ദ്രങ്ങളിലടക്കം 150 ലധികം ആക്രമണങ്ങൾ നടത്തി. ഇതിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകരുകയും സമീപത്തുള്ള ജനസാന്ദ്രതയുള്ള ടെന്റ് ക്യാമ്പുകൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. സൈനികരെ നിരീക്ഷിക്കാൻ ഹമാസ് ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നതായിട്ടാണ് ഇസ്രായേൽ ആരോപിക്കുന്നത്.

അതേ സമയം സാധാരണക്കാരുടെ മരണനിരക്ക് കുറയ്‌ക്കാനും ഗാസയിലെ ഭീകര സംഘടനകളെ ലക്ഷ്യം വയ്‌ക്കാനുമാണ് സൈന്യം ശ്രമിക്കുന്നതെന്ന് മുതിർന്ന ഇസ്രായേൽ സൈനിക വക്താക്കൾ പറയുന്നു. തുരങ്കങ്ങൾ ഉപയോഗിച്ച് 2,000 മുതൽ 3,000 വരെ ഹമാസ് ഭീകരർ ഗാസ നഗരത്തിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് സൈന്യം കണക്കാക്കുന്നു. തീരദേശത്തിന്റെ വലിയൊരു ഭാഗം ഒഴികെ ഗാസ നഗരം മുഴുവൻ പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. 2023 ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം ആരംഭിച്ച യുദ്ധം ഗാസയെ നാശത്തിന്റെ വക്കിലെത്തിച്ചുവെന്നു വേണം പറയുവാൻ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 238,000-ത്തിലധികം ആളുകൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആളുകൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നു.

അതേ സമയം ഗാസ സിറ്റിയിൽ നിന്ന് തെക്കോട്ട് ആളുകൾക്ക് സുരക്ഷിതമായി പോകാൻ ഇസ്രായേൽ സൈന്യം രണ്ട് ദിവസത്തേക്ക് ഒരു പുതിയ പാത തുറന്നുകൊടുത്തു. എന്നിരുന്നാലും വടക്കൻ ഗാസയിലെ പ്രധാന നെറ്റ്‌വർക്ക് ലൈനുകളിൽ ഉണ്ടായ ആക്രമണങ്ങളെത്തുടർന്ന് ബുധനാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. ഇത് ആളുകളെ സഹായത്തിനായി വിളിക്കുന്നതിനോ ഒഴിപ്പിക്കൽ ആസൂത്രണം ചെയ്യുന്നതിനോ തടഞ്ഞു. ഇതുമൂലം ഗാസ സിറ്റിയിലെ ജനങ്ങൾക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പലസ്തീൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ആശയവിനിമയ ശൃംഖലയല്ല ലക്ഷ്യമെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ 65,062 പലസ്തീനികൾ കൊല്ലപ്പെടുകയും 165,697 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
















