എറണാകുളം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളിയില്‍ തൂക്ക വ്യത്യാസം ഉണ്ടായതില്‍ ഭരണപരമായ വീഴച ഉണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി. ശബരിമല ക്ഷേത്ര ഭരണത്തില്‍ വലിയ വീഴ്ചയാണ് ഉണ്ടായിട്ടുളളത്.
2019 ല്‍ സ്വര്‍ണം പൂശുന്നതിനായി സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയ ശേഷം തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്താത്തത് മനഃപൂര്‍വമാകാമെന്ന സംശയം കോടതി പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥ,ഭരണ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നു സ്വര്‍ണപ്പാളിക്ക്. സ്മാര്‍ട്ട്ക്രീയേഷന്‍സില്‍ എത്തിക്കുമ്പോള്‍ അത് 38കിലോ ആയി. ഇതിന് പുറമെ 2019ല്‍ സ്വര്‍ണപ്പാളിയുമായുള്ള യാത്രയിലും ദുരൂഹത ഉണ്ടെന്ന് കോടതി പറഞ്ഞു.സ്വര്‍ണപാളിയുമായി പോയ സ്‌പോണ്‍സര്‍ക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥര്‍ ആരും പോയില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ചയാണ് സംഭവിച്ചത്.
1999ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശിയിരുന്നു. പിന്നെ എന്തിനാണ് 2019ല്‍ സ്വര്‍ണം പൂശിയതെന്ന് കോടതി ചോദിച്ചു.
സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ എത്താനായി എടുത്തത് ഒമ്പത് ദിവസത്തെ താമസമാണ്.ഇക്കാര്യം പരിശോധിക്കണം.2019 ല്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് കോടതിയുടെ മുന്നില്‍ എത്തും.
















