ജറുസലേം: ഗാസയിലെ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ വിവിധ കെട്ടിടങ്ങൾ ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. ആയിരക്കണക്കിന് ഇസ്രയേൽ സൈനികർ ഗാസയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
കരസേന ഗാസയിൽ പ്രവേശിക്കുന്നതിന് മുമ്പേ പീരങ്കിയാക്രമണവും വ്യോമസേനയുടെ ആക്രമണവും ഗാസയിൽ നടന്നിരുന്നു.ആക്രമണം നടക്കുന്ന പ്രദേശത്ത് 2000-3000 ഹമാസുകാർ ഒളിവിൽ പാർക്കുന്നുണ്ട് . ‘ഗാസ കത്തുകയാണെ’ന്നും ‘ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സൈന്യം തകർക്കുകയാണെ’ന്നും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞിരുന്നു.
ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിലേക്ക് മാർച്ച് ചെയ്യുകയാണ്. ടാങ്കുകളും കവചിത വാഹനങ്ങളുമായാണ് സൈന്യത്തിന്റെ നീക്കം.ഗാസയിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടതായി നെറ്റ് ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണത്തിൽ വിവിധയിടങ്ങളിലെ ടെലിഫോൺ ലൈനുകളും ഇന്റർനെറ്റ് കണക്ഷനുകളും തകരാറിലായെന്ന് പലസ്തീൻ ടെലി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
















