പെരുമ്പാവൂർ : ഇരുപത് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
വിൽപ്പനക്കായി റോഡിൽ നിൽക്കുന്ന സമയത്ത് കാഞ്ഞിരക്കാട് നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് എത്തിക്കുന്ന ഹെറോയിൻ ഇവിടെ ചെറിയ ബോട്ടിലുകൾ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ബോട്ടിലിന് 1000 രൂപ നിരക്കിലായിരുന്നു വിൽപ്പന. ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നു ഇവരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങിയിരുന്നത്.
പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ്, പി.എം റാസിക്, എ.എസ്’.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒ മാരായ വർഗീസ് ടി വേണാട്ട് , ടി.എ അഫ്സൽ , രജിത്ത് രാജൻ, ബെന്നി ഐസക്, എം ബി ജയന്തി , സിബിൻ സണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















