ചെന്നൈ : സ്റ്റാലിൻ സർക്കാരിന് തിരിച്ചടി . വിശ്വാസികൾ ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് കല്യാണമണ്ഡപം പണിത് വാടകയ്‌ക്ക് നൽകാനല്ലെന്ന് സുപ്രീംകോടതി. വൃത്തികെട്ട പാട്ടുകളും വെച്ച് വിവാഹസംഘത്തിന് കല്യാണ മണ്ഡപത്തിലെത്താനാണോ ക്ഷേത്ര ഭൂമി ഉപയോഗിക്കേണ്ടതെന്നും കോടതി ചോദിച്ചു.
ക്ഷേത്രങ്ങളിലെ പണമുപയോഗിച്ച് കല്യാണമണ്ഡപങ്ങൾ പണിയാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വിശ്വാസികൾ ക്ഷേത്രത്തിന് സംഭാവന നൽകുന്നത് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യംവെച്ചാണ്. വിദ്യാഭ്യാസാവശ്യങ്ങൾക്കോ ആശുപത്രികൾ സ്ഥാപിക്കാനോ ആണ് ഈ പണം ഉപയോഗിക്കുന്നതെങ്കിൽ പിന്നെയും ന്യായീകരണമുണ്ട്. -ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു. ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഓഗസ്റ്റ് 19-ന് ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളിൽ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങൾ പണിയാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഈ വിധി. ഇതിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിന് വിസമ്മതിച്ചത്.
















