ജർമ്മനിയിൽ ഹിന്ദുമതം പിന്തുടരുന്നവരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ട് . സനാതന ധർമ്മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി, 33 വർഷത്തിനിടെ ആദ്യമായി ഫ്രാങ്ക്ഫർട്ടിൽ വലിയ ഹിന്ദു സമ്മേളനം നടന്നതും ഇതിന് ഉദാഹരണമാണ്.
2025 ഓഗസ്റ്റ് 30-31 തീയതികളിലായിരുന്നു ഹിന്ദു സമ്മേളനം . ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനും അവരുടെ സ്വത്വം ശക്തിപ്പെടുത്താനുമുള്ള പരിപാടിയിൽ 400-ലധികം പേർ പങ്കെടുത്തു. കൂടാതെ 80-ലധികം ഹിന്ദു സംഘടനകളുടെ പ്രതിനിധികളും ഇതിൽ പങ്കെടുത്തു. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള തദ്ദേശീയ ഹിന്ദുക്കൾക്ക് പുറമേ, ഹിന്ദുമതം സ്വീകരിച്ചവരും ഇതിൽ ഉണ്ടായിരുന്നു. ഇന്ത്യൻ പ്രവാസികളുടെ പ്രൊഫഷണൽ നേട്ടങ്ങളും സാംസ്കാരിക സംഭാവനകളും പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഈ സമ്മേളനം മാറി.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജർമ്മനി പ്രസിഡന്റ് രമേശ് ജെയിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജർമ്മൻ രാഷ്‌ട്രീയ പാർട്ടികൾ ഇന്ത്യൻ പ്രവാസികളുമായി ഇടപഴകാനും അവരുടെ സംഭാവനകൾക്ക് വലിയ പ്രാധാന്യം നൽകാനും തയ്യാറാണെന്ന് സിഡിയു ഹെസ്സന്റെ ജനറൽ സെക്രട്ടറി ലിയോപോൾഡ് ബോൺ തന്റെ പ്രത്യേക പ്രസംഗത്തിൽ പറഞ്ഞു. ഇന്ന് ജർമ്മനിയിൽ ഏകദേശം 4 ലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്, അവർക്ക് 3,000-ത്തിലധികം സംഘടനകളും 80-ലധികം ക്ഷേത്രങ്ങളുമുണ്ട്.















