ന്യൂദല്‍ഹി: നേപ്പാളും ബംഗ്ലാദേശും ശ്രീലങ്കയിലും നടന്ന രീതിയിലുള്ള കലാപത്തിലൂടെ ഭരണം അട്ടിമറിക്കുന്നത് ഇന്ത്യയില്‍ സംഭവിക്കുന്നതിന് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 1974 മുതലുള്ള സമരങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും വിശദമായി പഠിക്കാന്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് (BPR&D ) എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിക്കുകയാണ്.
എങ്ങിനെയാണ് ഇന്ത്യയില്‍ ഒരു പ്രതിഷേധമോ സമരമോ രൂപപ്പെടുന്നത്? അതിന്റെ കാരണങ്ങൾ എന്താണ്? എന്തെല്ലാം രീതികളാണ് പ്രതിഷേധക്കാര്‍ അവലംബിക്കുന്നത്? അതുകൊണ്ടുള്ള ഫലങ്ങൾ എന്താണ്? ഈ പ്രതിഷേധങ്ങള്‍ നടത്താനുള്ള സാമ്പത്തിക സ്രോതസ്സുകൾ എന്താണ്? ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നണിയിലുള്ള ആളുകൾ ആരൊക്കെയാണ്?- ഇതെല്ലാം വിത്തും പതിരും ചികഞ്ഞ് കണ്ടുപിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരം പ്രക്ഷോഭങ്ങളേയും സമരങ്ങളേയും കലാപങ്ങളേയും തടയാന്‍ ആസൂത്രിതമായ ഒരു പ്രവര്‍ത്തനപദ്ധതി രൂപീകരിക്കുകയും ചെയ്യും.
ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റിന് (BPR&D ) പഠനത്തിനായി, സംസ്ഥാന പോലീസ് വകുപ്പ്, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED), ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂണിറ്റ്-ഇന്ത്യ (FIU-IND), സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) തുടങ്ങിയ സാമ്പത്തിക അന്വേഷണ ഏജൻസികളുമായും ഏകോപിച്ച് പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കലാപങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം എവിടെ നിന്നും ലഭിക്കുന്നു എന്നാണ് ഈ ഏജന്‍സികള്‍ സംയുക്തമായി വിശകലനം ചെയ്യുക. സാമ്പത്തികഒഴുക്കിലെ ക്രമക്കേടുകള്‍ കണ്ടെത്തി അതിന് പിന്നില്‍ ഒളിഞ്ഞിരുന്ന പ്രവര്‍ത്തിക്കുന്ന തീവ്രവാദഗ്രൂപ്പുകളെ തിരിച്ചറിയലും അവര്‍ക്കായി വരുന്ന ഫണ്ട് തകര്‍ക്കലും ഇവരുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമായിരിക്കും.
ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് (BPR&D ) അതത് സംസ്ഥാനങ്ങളിലെ പൊലീസുമായി സംയുക്തമായി പ്രവര്‍ത്തിച്ച് ഓരോ സംസ്ഥാനങ്ങളിലേയും മതസംഘടനകള്‍, മതഗ്രൂപ്പുകള്‍, അവരുടെ പ്രവര്‍ത്തനരീതികള്‍, അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവയും പഠിക്കും.
1974 മുതല്‍ ഇന്ത്യയില്‍ നടന്ന എല്ലാ പ്രതിഷേധ സമരങ്ങളും പ്രക്ഷോഭങ്ങളും ഇങ്ങിനെ പഠനവിധേയമാക്കും. ഇതോടെ വില്ലന്മാര്‍ വെളിച്ചത്താകും. അത് ഡീപ് സ്റ്റേറ്റ് ആയാലും ശരി, മതസ്ഥാപനങ്ങളായാലും ശരി, വിദേശത്ത് നിന്നും ഇന്ത്യയില്‍ കലാപത്തിനായി ഫണ്ടിറക്കിക്കളിക്കുന്നവരായാലും ശരി. എല്ലാവരേയും ലിസ്റ്റ് ചെയ്യും. പൂട്ടും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രതിഷേധങ്ങളെക്കുറിച്ച് പഠിക്കാൻ പോലീസ് ഗവേഷണ വികസന ബ്യൂറോ (BPR&D) രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയിരിക്കുകയാണ്. നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്ന കലാപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങിനെ ഒന്ന് ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത്.
ഭാവിയിൽ ‘താൽപ്പര്യമുള്ള ഗ്രൂപ്പുകൾ നടത്തുന്ന വൻകിട പ്രക്ഷോഭങ്ങൾ’ തടയുന്നതിനായി ഒരു മികച്ച പ്രവര്‍ത്തനപദ്ധതി രൂപീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ദൽഹിയിൽ നടന്ന ‘ദേശീയ സുരക്ഷാ തന്ത്രങ്ങൾക്കായുള്ള സമ്മേളനത്തില്‍ വെച്ചാണ് ഈ നിർദേശം നൽകിയത്. 1974 മുതലുള്ള പ്രതിഷേധങ്ങളുടെ കാരണങ്ങൾ, രീതികൾ, ഫലങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, പിന്നണിയിലുള്ള ആളുകൾ എന്നിവയെക്കുറിച്ച് പഠിക്കാൻ BPR&D-യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദത്തിനുള്ള ഫണ്ട് കണ്ടെത്താനും തടയാനുമുള്ള പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാനും ഈ ഏജൻസികൾക്ക് ചുമതലയുണ്ട്. മതപരമായ കൂട്ടായ്‌മകൾ പഠിക്കാനും BPR&D-യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ തീവ്രവാദം, പഞ്ചാബിലെ ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ എൻഐഎ, ബിഎസ്എഫ്, എൻസിബി എന്നിവയോടും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
















