തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനങ്ങളെ കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്യും. ഉച്ചയ്‌ക്ക് 12 മുതല്‍ രണ്ട് വരെയായിരിക്കും ചര്‍ച്ച. സഭാ നടപടികള്‍ നിര്‍ത്തിവച്ചാണ് വിഷയം ചര്‍ച്ച ചെയ്യുക. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി.
രണ്ട മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേല്‍ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിക്കുകയായിരുന്നു. റോജി എം. ജോൺ, കെ.പി.എ. മജീദ്, മോൺസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരാണ് നോട്ടീസ് നൽകിയത്.
സമൂഹം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന വിഷയമായതിനാൽ സഭയിലും ചർച്ച ചെയ്യുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് മർദിച്ചതായും സംസ്ഥാനത്ത് ലോക്കപ്പ് മർദനത്തിന്റെ പരാതികളും തെളിവുകളും പുറത്തുവന്നിട്ടും പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യവും സഭയിൽ ചർച്ച ചെയ്യുന്നതിനായാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.













