കണ്ടതും കേട്ടതും
തിരുവനന്തപുരം: മൂവായിരം പേരെ പങ്കെടുപ്പിച്ച് ആഗോള അയ്യപ്പ സംഗമം നടത്തുന്ന പിണറായി സർക്കാർ, അതിന്റെ പ്രചാരണത്തിനുപയോഗിക്കുന്ന ലോഗോയും ക്ഷണപത്രത്തിലെ വിശദീകരണ വാക്യങ്ങളും ചർച്ചയാകുന്നു. ലോഗോ പറയുന്നതെന്ത്, വാക്യം കൊണ്ട് പറയുന്നതെന്ത് എന്ന ചോദ്യവും കൃത്യമല്ലാത്ത ഉത്തരവുമാണ് ചർച്ച.
കറുത്ത അയ്യപ്പൻ
‘കറുത്ത’ അയ്യപ്പൻ, കാവി പാശ്ചാത്തലം, മടക്കിക്കിടത്തിയ കാവിക്കൊടി, തത്ത്വമസി എന്നിവയാണ് ലോഗോയിൽ. ഒരു വശത്ത് ശബരിമലയിലെ ശ്രീകോവിലിന്റെ ആകാശചിത്രവും ചാരനിറത്തിലുണ്ട്. അവിടെയാണ് ആഗോള സംഗമം എന്ന എഴുത്ത്.
അയ്യപ്പഭക്തർ കറുപ്പുടുക്കുമെങ്കിലും നീലയാണ് അയ്യപ്പസ്വാമിയുടെ വർണ്ണ സകല്പം. ശനിദേവൻ കൂടിയായ അയ്യപ്പനെ ‘നീലാഞ്ജന സമപ്രഭ’നായാണ് വർണിക്കുന്നത്. ഭസ്മാഭിഷേകവും കളഭാഭിഷേകവും പ്രിയമുള്ള ഭഗവാനെ ‘അരുണ ഭാസുര’നായി ഹരിവരാസനത്തിൽ വർണിക്കുന്നുണ്ട്. പക്ഷേ,അയ്യപ്പനെ ‘കറുപ്പസ്വാമി’യാക്കിയത് അവിവേകമാണ്. കാരണം കറുപ്പസ്വാമിയും കറുപ്പായിയമ്മയും അയ്യപ്പന്റെ പരിവാര മൂർത്തികളായി പതിനെട്ടാം പടിയുടെ വലത്തുവശത്തു പ്രതിഷ്ഠിതരാണ്. അമ്പലാചാരവും ആദ്ധ്യാത്മികതയും അങ്ങാടി മരുന്നോ പച്ചമരുന്നോ എന്നറിയാത്ത കമ്യൂണിസ്റ്റുകളുടെയും സർക്കാരിന്റെയും വിഡ്ഢിത്തമായാണ് ഇത് വിമർശിക്കപ്പെടുന്നത്.
കാവി എന്തിന്?
കാവിനിറം കണ്ടാൽ ‘ സംഘപരിവാറെന്ന്’ ചുവപ്പുകണ്ട കാളയെപ്പോലെ അലറി വിളിക്കുന്ന സഖാക്കൾ, അവരുടെ ‘ആഗോള അയ്യപ്പനെ ‘ കാവിയിൽ മുക്കിയതാണ് മറ്റൊരു വിമർശനം. മാത്രമല്ല, അയ്യപ്പന്റെ കറുത്ത ചിത്രത്തിന് ചുവട്ടിൽ ‘കിടത്തി’യിരിക്കുന്നത് അഴിച്ചു വച്ച കാവിക്കൊടിയോ എന്നും പലരും ചോദിക്കുന്നു. ഇത് കൊടിയല്ല മലയാണെന്ന് വ്യാഖ്യാനിച്ചാലും മലയെങ്ങനെ കാവിയായി എന്ന് മറു ചോദ്യം വരുന്നു. ‘കരിമല’യും’ നീലിമല’യും അയ്യപ്പചരിതത്തിലുണ്ടെങ്കിലും ‘കാവിമല’ വരച്ചതും വരപ്പിച്ചതും കഥയറിയാതെ ആട്ടം കാണുകയല്ല, ആട്ടം അവതരിപ്പിക്കുന്നതു പോലെയാണെന്ന് പരിഹാസമുയരുന്നു.
ശബരിമലയിൽ മാർക്സ് പ്രതിഷ്ഠയോ?
ഇനിയുമുണ്ട്; ശബരിമലയിൽ മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ‘കമ്യൂണിസ്റ്റ് പ്രതിഷ്ഠ’ നടത്താനാണ് ഈ ആഗോള സംഗമമെന്ന് സുവ്യക്തമാക്കുന്നതാണ് വിവരണമെന്നാണ് ആക്ഷേപം. ‘തത്ത്വമസി’യെന്ന മഹാമന്ത്രമെഴുതി, അതിനു ചുവട്ടിൽ നൽകുന്ന വിശദീകരണമിങ്ങനെ:
”തത്ത്വമസി – അത് നീയാകുന്നു.
വ്രത വിശുദ്ധിയുടെ തീർത്ഥാടന കാലത്ത് സർവ്വ ചരാചരങ്ങളും തുല്യരാണെന്ന പാഠമേകുന്ന ന ശബരിമല ലോകത്തിനാകെ മാതൃകയാണ്. അപരവത്കരണത്തിന്റെ വർത്തമാനകാലത്ത് മാനവികതയുടെ വേദിയൊരുക്കുക എന്നതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശ്യം; ഒപ്പം ശബരിമലയുടെ സമഗ്രവികസനവും. 2025 സെപ്റ്റംബർ 20ന് പുണ്യവാഹിനിയായ പമ്പാതീരത്ത് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തന്മാർ സംഗമിക്കുന്ന ചടങ്ങിലേക്ക് അങ്ങയെയും ഞങ്ങൾ ആദരവോടെ ക്ഷണിക്കുന്നു.” എന്നാണ് ക്ഷണപത്രത്തിലെ കുറിപ്പ്.
ശബരിമലയും ‘അപരവൽക്കരണ’വും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ, ചില പ്രത്യേകതരം ഇസ്ലാമിക സംഘടനകൾ അടുത്ത കുറേക്കാലമായി സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന വാക്ക് എന്നതാണ് ഒരു പ്രത്യേകത. അത്തരക്കാരെ തൃപ്തിപ്പെടുത്തുകയാണ് ഒരുദ്ദേശ്യം. എന്നാൽ, ഇംഗ്ലീഷിൽ ‘എലൈനേഷൻ’ എന്ന വാക്കിനുള്ള പരിഭാഷയാണിത്. മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സാണ് ഇത് ആദ്യമായി താത്ത്വിക വ്യാഖ്യാനത്തിന് പ്രയോഗിച്ചത്. ”
മുതലാളിത്തത്തിന് കീഴിൽ, വ്യാവസായിക തൊഴിലാളികൾ അവരുടെ അധ്വാനത്തിന്റെ ഉൽപ്പന്നങ്ങൾ, തൊഴിൽ പ്രക്രിയ, സ്വന്തം മനുഷ്യ സ്വഭാവം എന്നിവയിൽ നിന്ന് എങ്ങനെ അകന്നുപോകുന്നു” എന്ന് വിവരിക്കാനാണ് കാൾ മാർക്സ് ഈ അപരവൽക്കരണം എന്ന വാക്ക് ഉപയോഗിച്ചത്.
അത്തരത്തിലുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ഒറ്റപ്പെടലിന് സമാധാനം ശബരിമലയും അയ്യപ്പനുമാണെന്ന് സഖാക്കളും പിണറായി സർക്കാരും സമ്മതിക്കുകയാണെങ്കിൽ സ്വാഗതാർഹമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എങ്കിൽ ആഗോള അയ്യപ്പ സംഗമത്തിന്റെ ഒടുവിൽ ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് ശരണ മന്ത്രം മുഴക്കുകയും പമ്പയിൽ നിന്ന് തിരുവനന്തപുരത്തെത്തുമ്പോൾ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി പിരിച്ചുവിടുന്ന പ്രഖാപനം നടത്തുകയും ചെയ്യണമെന്ന നിർദ്ദേശം വയ്‌ക്കുന്ന അയ്യപ്പവിശ്വാസികളുമുണ്ട്.
പച്ചകുത്ത്:
വിനാശകാലേ വിപരീത ബുദ്ധി എന്ന ചൊല്ലും തിരുത്തും; സ്വനാശകാലേ വൈരുദ്ധ്യാത്മക ബുദ്ധി എന്നാക്കും, ഉത്തരവ് ഉടനെ…
















