പട്ന : തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ പൂർണിയ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഇവിടെ അദ്ദേഹം ഒരു റാലിയെ അഭിസംബോധന ചെയ്യുകയും 40,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. സന്ദർശന വേളയിൽ വടക്കൻ ബിഹാർ ജില്ലയിൽ പുതുതായി നിർമ്മിച്ച വിമാനത്താവള ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് വ്യോമ ഗതാഗതത്തിനായുള്ള പ്രദേശത്തിന്റെ ദീർഘകാല ആവശ്യം നിറവേറ്റും. മറ്റൊരു പ്രധാന ആകർഷണം ദേശീയ മഖാന ബോർഡിന്റെ ഉദ്ഘാടനമാണ്.
ഇതിനു പുറമെ പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളായ 40,000-ത്തിലധികം പേരുടെ ഗൃഹപ്രവേശ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുകയും DAY-NRLM പ്രകാരം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 500 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ അരാരിയ-ഗൽഗാലിയ റെയിൽ സെക്ഷനിൽ പ്രധാനമന്ത്രി മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ ജോഗ്ബാനി-ദാനപൂർ വന്ദേ ഭാരത് എക്സ്പ്രസ്, സഹർസ-ചെഹ്രേത (അമൃത്സർ) അമൃത് ഭാരത് എക്സ്പ്രസ്, ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസ് എന്നിവയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
പ്രധാനമന്ത്രിയുടെ പൂർണ്ണ പരിപാടികൾ
- തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2.20 ന് ഐഎഎഫ് ബിബിജെ വിമാനത്തിൽ പൂർണിയ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ഇറങ്ങുകയും അവിടെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
- ഇതിനുശേഷം, വൈകുന്നേരം 3.15 ന് ഹെലികോപ്റ്ററിൽ സിക്കന്ദർപൂരിൽ നിർമ്മിച്ച ഹെലിപാഡിൽ അദ്ദേഹം ഇറങ്ങും. അവിടെ അദ്ദേഹം പദ്ധതികൾക്ക് തറക്കല്ലിടുകയും പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം 4.45 വരെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
- പ്രധാനമന്ത്രി മോദി വീണ്ടും ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലെത്തും, അവിടെ നിന്ന് വൈകുന്നേരം 5.20 ന് വിമാനത്തിൽ ദൽഹിയിലേക്ക് പറക്കും.
അതേ സമയം പ്രധാനമന്ത്രിയുടെ സൗദർശനത്തെ തുടർന്ന് ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഞായറാഴ്ച അർദ്ധരാത്രി മുതൽ ദേശീയ, സംസ്ഥാന പാതകളിലെ വാഹന ഗതാഗതവും 24 മണിക്കൂർ നിർത്തിവയ്‌ക്കും. സുരക്ഷയ്‌ക്കായി ആറായിരത്തിലധികം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പൂർണിയയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി മുതൽ ഭാരവാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക റൂട്ട് ചാർട്ടും തയ്യാറാക്കിയിട്ടുണ്ട്.
















