തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച ‘വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് അവാർഡ്’ ഒപ്പിച്ചെടുത്തതെന്ന വിവരം പുതിയ വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭയുടെ സുസ്ഥിര വികസനത്തിന്റെ പേരിലാണ് അവാർഡ്. ഇത് ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക അവാർഡെന്നും ലോക റെക്കോഡ് ഓഫ് ബുക്‌സിന്റെ അവാർഡെന്നുമാണ് മേയറും നഗരസഭയും സംസ്ഥാന സർക്കാരും കൊട്ടിഗ്‌ഘോഷിച്ചത്. ബ്രിട്ടീഷ് പാർലമെന്റ് അവാർഡ് നൽകുന്നുവെന്നാണ് പ്രചരിപ്പിച്ചത്. ഈ അവാർഡ് വാങ്ങാൻ നഗരസഭയുടെ ചെലവിൽ ലണ്ടനിൽ പോകാനും ആഘോഷിക്കാനും പിണറായി സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പമന്ത്രി എം.ബി. രാജേഷിന്റെ താൽപര്യത്തിൽ വകുപ്പ് സെക്രട്ടറി അനുമതി നൽകി ഉത്തവരും ഇറക്കിയിരുന്നു.
എന്നാൽ പുറത്തുവരുന്ന വസ്തുതകൾ ഇങ്ങനെയാണ്.
1. ലോക റെക്കോഡ് നേടിയത് നഗരസഭയ്‌ക്കാണ് എന്ന് പറയുമ്പോൾ അവാർഡ് മേയർ ആര്യാ രാജേന്ദ്രനാണ്.
2. അവാർഡിനൊപ്പമുള്ള സർട്ടിഫിക്കറ്റിൽ ‘തിരുവനനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ (സിപിഐ (എം)) എന്നാണ് ചേർത്തിരിക്കുന്നത്.
3. സിപിഎം എന്ന പാർട്ടിപ്പേര് സർട്ടിഫിക്കറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു.
4. ഇങ്ങനെയൊരു അവാർഡ് സമ്മാനിക്കൽ ചടങ്ങ് ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്നിട്ടില്ല.
5. ഈ അവാർഡ് നൽകിയത് ഇന്ത്യൻ സംഘടനയാണ്. അതിന് ഒരുതരത്തിലുള്ള അന്താരാഷ്‌ട്ര ഔദ്യോഗിക അംഗീകാരവും ഇല്ല.
6. ഈ അവാർഡിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളൊന്നും അന്വേഷിക്കാതെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്് വിദേശയാത്രയ്‌ക്കും സമ്മാന സ്വീകരണത്തിനും അതിന് ഖജനാവിലെ പണം ഉപയോഗിക്കാനുള്ള അനുമതിയും നൽകിയത്.
7. വ്യാജ അവാർഡ് വാങ്ങാൻ വിദേശയാത്ര നടത്തിയ മേയർ നഗരസഭയുടെ പണമാണ് ദുർവിനിയോഗിച്ചിരിക്കുനത്.
തുടർച്ചയായി വിവാദയത്തിലാകുന്ന മേയറുടെ പുതിയ ‘ലണ്ടൻ മണ്ടത്തരം’ സൈബർ ലോകത്ത് കനത്ത വിമർശനം വാങ്ങുകയാണ്.
കാര്യമൊന്നുമറിയാതെ സിപിഎം നേതാക്കളും സൈബർ പോരാളികളും മേയറെ അനുമോദിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതുകയാണ്. ഇതിനെയും മേയറേയും പരിഹസിച്ച് സൈബർ ലോകം ‘മേയർ വധം’ ആഘോഷിക്കുകയാണ്.
”തിരുവനന്തപുരം നഗരസഭയിൽ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെൻറിൽ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ്, മേയർ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു.” ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെൻറ് എന്നെഴുതിയ വേൾഡ് ഓഫ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സമ്മാന വിതരണ പരിപാടിയുടെ പോസ്റ്റർ സഹിതം ലണ്ടൻ യാത്രയ്‌ക്ക്മുമ്പ് മേയർ സാമൂഹ്യ മാധ്യമത്തിൽ എഴുതിയിരുന്നു. പിന്നീട് അവാർഡ് സ്വീകരിച്ചതിന്റെ വിവരം അവർ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രം സഹിതം പങ്കുവെച്ചിരുന്നു.
ഇന്ത്യക്കാരൻ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്. സംഘടന ബ്രിട്ടീഷ് പാർലമെന്റ് ഹാൾ വാടകയ്‌ക്ക് എടുത്താണ് ചടങ്ങ് നടത്തിയത്. ഇതിന് ഹൗസ് ഓഫ് കോമൺസുമായി ഒരു ബന്ധവുമില്ല. ‘കാശ് കൊടുത്ത വാങ്ങിയ പുരസ്‌കാര’മെന്നതടക്കമുള്ള വിമർശനങ്ങാണ് വ്യാപകമാകുന്നത്.
















