സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വായിക്കാന്‍ ലഭിച്ചു. അവര്‍ക്കിടയിലുള്ള അടുപ്പത്തിന്റെ ആഴം അതില്‍ നിറഞ്ഞുനില്‍ക്കുന്നു. മോഹന്‍ജിയുടെ അഭിവന്ദ്യപിതാവ് മധുകര്‍ റാവു ഭാഗവത് ദീര്‍ഘകാലം ഗുജറാത്തില്‍ പ്രചാരകനായിരുന്നു. വിവാഹിതനായ ശേഷവും അദ്ദേഹം ഏതാനും വര്‍ഷം കൂടി ഗുജറാത്തില്‍ തുടര്‍ന്നു. നരേന്ദ്ര മോദി ബാലസ്വയംസേവകനായി സംഘത്തില്‍ വളര്‍ന്നത് മധുകര്‍ റാവുജിയുടെ ആക്കാലത്തായിരുന്നു. തന്റെ ജീവിതദൗത്യം രൂപപ്പെട്ടത് അന്നായിരുന്നുവെന്നു മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിയുക്തനായപ്പോള്‍ പറഞ്ഞിട്ടുള്ളതാണ്. മോഹന്‍ജിയുടെ അച്ഛന്‍ മാത്രമല്ല, മുത്തച്ഛനും സംഘത്തില്‍ സമുന്നത സ്ഥാനങ്ങള്‍ വഹിച്ചവരാണ്.
ഈ ലേഖകന്‍ തൃതീയ വര്‍ഷ ശിക്ഷണം നേടാന്‍ നാഗ്പൂരില്‍ പോയപ്പോള്‍ ഞാനുള്‍പ്പെട്ട ചര്‍ച്ചാഗട പ്രമുഖന്‍ മധുകര്‍ റാവുജിയായിരുന്നു. ഗുജറാത്തില്‍ നിന്നു മടങ്ങി വിദര്‍ഭയിലെത്തി കുടുംബജീവിതം നയിക്കുന്ന കാലമായിരുന്നു അത്. ചര്‍ച്ചാ പ്രമുഖനെന്ന നിലയ്‌ക്ക് ഞാനും മുന്‍ പ്രാന്തകാര്യാലയ പ്രമുഖ് മോഹന്‍ജിയും അദ്ദേഹവുമായി വളരെ അടുത്തിരുന്നു. സംഘത്തിന്റെ മുന്നിലുള്ള വിവിധ ദൗത്യങ്ങള്‍ എങ്ങനെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നാം പ്രയത്‌നിക്കണമെന്നു അദ്ദേഹം വിശദീകരിക്കുന്നത് അനായാസമായിട്ടായിരുന്നു.
ശിബിരത്തിന്റെ അവസാന ആഴ്ചയിലൊരു ദിവസം മധുകര്‍റാവുജി തന്റെ കുടുംബത്തെ കൊണ്ടുവരികയും എല്ലാവരെയും പരിചയപ്പെടുത്തുകയുമുണ്ടായി. പൂര്‍ണഗണവേഷത്തിലാണ് എട്ടോ ഒന്‍പതോ വയസുള്ള മോഹന്‍ജി ഞങ്ങള്‍ക്കിടയില്‍ പെരുമാറിയത്.
തൃതീയ വര്‍ഷ ശിബിരത്തിനുശേഷം ഞാന്‍ കണ്ണൂര്‍ ജില്ലയിലേക്കു മടങ്ങി പതിവു കര്‍ത്തവ്യങ്ങളില്‍ വ്യാപൃതനായി. പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയി. എനിക്കു സംഘചുമതലകളില്‍നിന്നു 1967ല്‍ ഭാരതീയ ജനസംഘത്തിന്റെയും അടിയന്തരാവസ്ഥയ്‌ക്കുശേഷം ജന്മഭൂമി ദിനപത്രത്തിന്റെയും ചുമതലകള്‍ നല്‍കപ്പെട്ടു. ജന്മഭൂമി എന്ന പേരു പോലും അന്നു മനസ്സിലുണ്ടായിരുന്നില്ല. അതു വേറൊരു കഥയാണ്. പ്രാന്തകാര്യാലയത്തില്‍ വാസവും രാപകല്‍ ജന്മഭൂമിയില്‍ ‘ഉഴലിച്ച’യുമായി കഴിയുന്നതിനിടയില്‍ അഖിലഭാരതീയ ശാരീരിക് പ്രമുഖ് കേരള പര്യടനത്തിനെത്തി. പൂജനീയ ഡോക്ടര്‍ജിയുടേത് പോലത്തെ മീശയുള്ള ആളെക്കണ്ട് സംസാരവും മറ്റും കേട്ടുവെങ്കിലും കൂടുതല്‍ അടുക്കാന്‍ അവസരമുണ്ടായില്ല. പക്ഷേ, ആ രൂപവും ചലനങ്ങളുടെ ചടുലതയും, ബൈഠക്കുകളിലെ വിഷയാവതരണങ്ങളും മറ്റും നേരിട്ട് അനുഭവിച്ചപ്പോള്‍ ”ഇദ്ദേഹം” ആളു വ്യത്യസ്തനാണല്ലൊ” എന്ന് സ്വകാര്യമായി പരമേശ്വര്‍ജിയോടു പറഞ്ഞു. പരമേശ്വര്‍ജിക്കും അതേ അഭിപ്രായമായിരുന്നു.
സംഘത്തിന്റെ കാര്യകര്‍ത്താക്കളുടെ കാഴ്ചപ്പാടിന് നവീനതയുണ്ടാക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് ആ ബൈഠക്കിലെ അദ്ദേഹത്തിന്റെ നടപടികളില്‍ നിന്നു ബോധ്യപ്പെട്ടു. ഭാഗ്യവശാല്‍ ഒറ്റപ്പാലത്തിനടുത്തു നടത്തപ്പെട്ട ആ ബൈഠക്കില്‍ അദ്ദേഹം താമസിച്ച വീട്ടില്‍ തന്നെയാണു ഞാനും കൂടിയത്. ചങ്ങനാശ്ശേരി പെരുന്ന ശാഖയിലെ സ്വയംസേവകനായിരുന്നു മുരളി റേഡിയോ-ടിവി ബിസിനസ്സുമായി അവിടെ കഴിയുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും അവിടെ കൂടി.
സംഘത്തെപ്പറ്റി സമഗ്രമായി പഠിച്ച് പുസ്തകമെഴുതാന്‍ എന്റെ അനുജത്തിയുടെ മകന്‍ ദിനേശ് നാരായണന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സംഘത്തിനകത്തും പുറത്തും അനുകൂലവും പ്രതികൂലവുമായി ചിന്തിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ അയാള്‍ സമാഹരിച്ചു കഴിഞ്ഞിരുന്നു. മോഹന്‍ജിയെ നേരിട്ട് കണ്ടു സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. മോഹന്‍ജിയുടെ ഗ്രാമത്തില്‍ തന്നെ ചെന്ന്, കുടുംബാംഗങ്ങളെയും അധ്യാപകരെയും സഹപാഠികളെയും പരിചയപ്പെട്ടു. അപ്പോഴും അദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരം ലഭിച്ചില്ല. അയാള്‍ പ്രവര്‍ത്തിച്ചിരുന്ന പത്ര സ്ഥാപനങ്ങള്‍ സംഘവിരുദ്ധരോ വിമുഖരോ ആയിരുന്നതിനാല്‍ മോഹന്‍ജിയെ കണ്ടു സംസാരിക്കാന്‍ അനുമതി ലഭിച്ചില്ല.
ദിനേശ് നാരായണന്‍ എന്നെ സമീപിച്ചത് അതിനുശേഷമാണ്. ഞാന്‍ സംഘാധികാരിമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ പ്രാന്തപ്രചാരക് സുദര്‍ശനുമായി ആലോചിച്ച്, പാലക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കാനിരുന്ന നാല് ദിവസ ശിബിരത്തില്‍ ഒരു ദിവസം മോഹന്‍ജിയെ കാണാന്‍ സൗകര്യപ്പെടുത്തി. അയാളോടൊപ്പം ഞാനും സംഭാഷണത്തില്‍ പങ്കെടുത്തു.
വളരെ തുറന്ന ഹൃദ്യമായ സംഭാഷണമായിരുന്നു അത്. പ്രഭാത ഭക്ഷണവും ദിനേശ് അദ്ദേഹത്തോടൊപ്പം മറ്റു സംഘാധികാരികളുമൊരുമിച്ച് തന്നെ കഴിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു പ്രസിദ്ധ വാരികയില്‍ ദിനേശ് എഴുതിയ സംഘത്തെപ്പറ്റിയുള്ള ലേഖനവും അദ്ദേഹത്തിനു നല്‍കി. സംഭാഷണത്തില്‍ സംഘത്തെപ്പറ്റിയുള്ള താത്വിക ചര്‍ച്ചയൊന്നും ഉണ്ടായില്ല. മോഹന്‍ജി കാര്‍ഷിക കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കാര്‍ഷിക സര്‍വകലാശാലകളുടെ ദേശീയ കലോത്‌സവം തിരുവനന്തപുരത്തു നടന്നപ്പോഴത്തെ ചില കാര്യങ്ങളാണദ്ദേഹം പറഞ്ഞത്. വെള്ളായണിയിലെ കേരള സര്‍വകലാശാലയായിരുന്നു ആതിഥ്യം വഹിച്ചത്. കലോത്‌സവത്തില്‍ നാഗ്പൂര്‍ ഒന്നാംസ്ഥാനത്തു വന്നു. അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയില്‍നിന്ന് മോഹന്‍ജിയാണ് ട്രോഫി വാങ്ങിയതത്രേ. അതിനുശേഷം തന്റെ ഔദ്യോഗിക വസതിയില്‍ അദ്ദേഹം വിജയികള്‍ക്കു വിരുന്നും നല്‍കി.
നാഗ്പൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്ര ഒരിക്കലും അവസാനിക്കാത്തതായി തോന്നിയത്രേ. വിശേഷിച്ചും മദിരാശി എഗ്മൂറില്‍നിന്നുള്ള മീറ്റര്‍ ഗേജ് യാത്ര. ആ ഭാഗം മീറ്റര്‍ഗേജായിരുന്നതിനാല്‍ യാത്ര ഒന്നുകൂടി ദുരിതമയമായി.
ഒരു പ്രമുഖ ഇംഗ്ലീഷ് വാരിക മോഹന്‍ജിയുമായി നടത്തിയ അഭിമുഖത്തില്‍, രാജ്യം പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടോ എന്ന അന്വേഷണത്തിന് അദ്ദേഹം നല്‍കിയ മറുപടി, ഒരിക്കലുമില്ല; അവരെ കണ്ടെത്തുന്നതാണ് പ്രശ്‌നം എന്നു പറഞ്ഞു. 70 വയസു കഴിഞ്ഞവര്‍ ഒഴിഞ്ഞു പ്രായം കുറഞ്ഞവരെ ചുമതലയേല്‍പ്പിക്കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. വേണ്ട പ്രതിഭാസ സമ്പന്നര്‍ എവിടെയുണ്ടെന്നു ചോദിച്ചപ്പോള്‍, 50-60 പ്രായക്കാരായ 50 പേരെ തനിക്കു പേരെടുത്തു പറയാന്‍ കഴിയുമെന്നാണദ്ദേഹം പറഞ്ഞത്.
മോഹന്‍ ഭാഗവത് സര്‍സംഘചാലകായിരുന്ന കാലമാണ് സംഘത്തിലെ ഏറ്റവും പുഷ്‌കലമായതെന്ന് നരേന്ദ്രമോദി പറയാതെ വ്യക്തമാക്കുകയാണ് ലേഖനത്തില്‍ ചെയ്തത്. ഡോ. ഹെഡ്‌ഗേവാര്‍ തുടക്കം കുറിച്ച് ഗുരുജിയുടെ മഹാ ഋഷിതുല്യമായ മാര്‍ഗ ദര്‍ശനത്തിലൂടെ വളര്‍ന്നു വികസിച്ച സംഘം അതിന്റെ പ്രയാണം നൂറ്റാണ്ടു കടന്നു കഴിഞ്ഞു. രാഷ്‌ട്രീയ ജീവിതത്തിന്റെ ഊടും പാവുമായി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമം അതിനെ മുന്നോട്ടു നയിക്കുകയാണ് എന്നത്രേ മോദിയുടെ അഭിപ്രായത്തിന്റെ ചുരുക്കം.
















