പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന മറ്റൊരു പ്രതികൂടി ശാസ്ത്രജ്ഞരുടെ റഡാറില്‍. പ്രതിയുടെ പേര് ച്യൂയിംഗം. മലിനീകരണം നടത്തുന്നത് ഉമിനീരിലും. ച്യൂയിംഗം ചവയ്‌ക്കുമ്പോള്‍ നൂറ്കണക്കിന് ൈമക്രോപ്ലാസ്റ്റിക് കണികകള്‍ ഉമിനീരിലേക്ക് പടരുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നടന്ന ഗവേഷണം വ്യക്തമാക്കുന്നത്. പത്ത് പ്രമുഖ ച്യൂയിംഗം ബ്രാന്റുകളെ വിശകലനം ചെയ്ത ഗവേഷകര്‍ പറയുന്നത് ഒരു കഷണം ഗം ചുരുങ്ങിയത് 100 മുതല്‍ 600 വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഉമിനീരില്‍ എത്തിക്കുന്നുവെന്നാണ്. അതും ചവച്ചുതുടങ്ങി ആദ്യത്തെ രണ്ട് മിനിറ്റില്‍. സ്ഥിരമായി ച്യൂയിംഗം ഉപയോഗിക്കുന്ന വ്യക്തിയുടെ ഉമിനീരില്‍ പ്രതിവര്‍ഷം 30000 മൈക്രോപ്ലാസ്റ്റിക് കണികകള്‍ വരെ കടന്നു കയറുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. സാധാരണയായി ഒരു ച്യൂയിംഗം ആറ് ഗ്രാം എന്ന് കണക്കാക്കിയുള്ളതാണ് ഗവേഷണ ഫലങ്ങള്‍. മൈക്രോപ്ലാസ്റ്റിക്കുകള്‍ പുറത്തുവിടുന്നതില്‍ കൃത്രിമ ച്യൂയിംഗം മാത്രമല്ല, പ്രകൃതിദത്ത ച്യൂയിംഗവും കേമന്മാരാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്ന് ഗവേഷകര്‍ ആകുലപ്പെടുന്നു.
മൈക്രോപ്ലാസ്റ്റിക് ഭീകരന്മാര്‍ മനുഷ്യനെ മാത്രമല്ല വേട്ടയാടുന്നതെന്ന് ‘പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്’ മറ്റൊരു ഗവേഷണ ഫലം
പുറത്തുവിട്ടുകൊണ്ട് മുന്നറിയിപ്പ് നല്‍കുന്നു. അവ ഭക്ഷ്യസുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാവുകയാണത്രേ. ചെടികളുടെ വേരുപടലങ്ങളിലൂടെ സസ്യശരീരത്തില്‍ പ്രവേശിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ പ്രകാശ സംശ്ലേഷണത്തിലൂടെ ഊര്‍ജം സംഭരിക്കാനുള്ള സസ്യങ്ങളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചെടിയുടെ ഉള്ളില്‍ കടന്ന് വിഷമൂലകങ്ങളെ ഇവ തുറന്നുവിടുമത്രെ. സസ്യങ്ങളുടെ പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവ് 12 ശതമാനം കണ്ട് കുറയ്‌ക്ക ാന്‍ മണ്ണിലെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. അപ്രകാരം സംഭവിച്ചാല്‍ ആഗോള തലത്തില്‍ ഭക്ഷ്യ ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കും. അതാവട്ടെ കൊടിയ ക്ഷാമത്തിന് വഴിതെളിക്കുകയും ചെയ്യും.
ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക്
ലോകത്തിന്റെ മേല്‍ക്കൂരയെന്ന വിൡപ്പേരുള്ള ടിബറ്റില്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ-വൈദ്യുതി പാര്‍ക്ക് ഒരുക്കുന്നു. ഗാന്‍ഡു പ്രൊവിന്‍സിലെ ജിക്വാന്‍ സിറ്റിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നഗരം ഒരുങ്ങുന്നത്. വിസ്തൃതി 610 ചതുരശ്ര കിലോമീറ്റര്‍. പണി പൂര്‍ത്തിയാവുമ്പോള്‍ ചുരുങ്ങിയത് 50 ലക്ഷം വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇൗ പദ്ധതിക്ക് കഴിയുമത്രെ.
ആഗോളതാപനത്തിന് കാരണമായ മലിന വാതകങ്ങള്‍ പുറത്തുവിടുന്നതില്‍ റെക്കോര്‍ഡ് നേടിയ ചൈനക്ക് ലോക വേദിയില്‍ മുഖം മിനുക്കാന്‍ ഈ പദ്ധതി സഹായകമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2023 ലെ കണക്കുകള്‍ അനുസരിച്ച് ലോകത്തില്‍ ഏറ്റവുമധികം കല്‍ക്കരി ഉപയോഗിക്കുന്ന രാജ്യമെന്ന പേരുദോഷവും ചൈനയ്‌ക്കു തന്നെ. ലോകത്ത് ആകെ ഉപയോഗിക്കപ്പെടുന്ന കല്‍ക്കരിയില്‍ 55 ശതമാനം കത്തിക്കുന്നതും ചൈനയാണത്രേ.
അരിയിലെ ആഴ്‌സനിക്
വയറുനിറയെ ചോറ് ഉണ്ണുകയെന്നത് മലയാളിയുടെ ശീലമാണ്. അരിയും ചോറുമില്ലാത്ത ജീവിതം അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. പക്ഷേ അരിയില്‍ ആഴ്‌സനിക് കലര്‍ന്നാലോ. കാര്യം പിടിച്ചാല്‍ കിട്ടില്ല. കാലാവസ്ഥാ മാറ്റം ഇങ്ങനെ തുടര്‍ന്നാല്‍ അരിയില്‍ ആഴ്‌സനിക് വിഷം നിറയുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആഴ്‌സനിക് ആള്‍ മോശക്കാരനല്ല. സംഗതി വിഷമാണ്. കടുത്ത ആഴ്‌സനിക് വിഷബാധ ഉണ്ടായാല്‍ ഛര്‍ദ്ദില്‍, വയറിളക്കം, വയറുവേദന, ക്ഷീണം, ഓക്കാനം, രുചിനഷ്ടം, വിറയല്‍, ചുമ, തലവേദന തുടങ്ങി കാക്കത്തൊള്ളായിരം ലക്ഷണങ്ങള്‍ കണ്ടേക്കാം. ‘ആര്‍സെനിക്കോസിസ്’ എന്ന് വിളിക്കുന്ന ആഴ്‌സനിക് വിഷബാധക്ക് പ്രധാന കാരണമായി പറയുക, മലിനമായ കുടിവെള്ളത്തിന്റെ ദീര്‍ഘകാല ഉപയോഗമാണ്. ബംഗ്ലാദേശ് അതിന് ഉത്തമോദാഹരണവും. അതുകൊണ്ടാണ് കുടിവെള്ളത്തിലെ ആഴ്‌സനിക് സാന്നിധ്യം ദശലക്ഷത്തില്‍ 10 മുതല്‍ 50 അംശം വരെ (10-50 പിപിഎം) മാത്രമേ ആകാവൂ എന്ന നിബന്ധനയാണ് നിലവിലുള്ളത്.
അതിലും കൂടിയാല്‍ ലക്ഷണങ്ങളായ ചെറുരോഗങ്ങള്‍ക്കു പുറമെ അര്‍ബുദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്‌ക്കെല്ലാം സാധ്യതയുണ്ട്. ഇനി നെല്‍കൃഷിയുടെ കാര്യം. ലോകജനസംഖ്യയില്‍ പകുതിയും അരിയാഹാരം കഴിക്കുന്നവരാണ്. മലിന വാതകമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉത്‌സര്‍ജനം വര്‍ധിക്കുന്നതിന് ആനുപാതികമായി ഭൂഗോളത്തിന്റെ താപനിലയും ഉയരും. നെല്‍ വളരുന്ന ചതുപ്പുനിലങ്ങളില്‍ കലര്‍ന്നിരിക്കുന്ന അകാര്‍ബണിക ആഴ്‌സനിക് അവിടെ വളരുന്ന നെല്‍ച്ചെടികളിലേക്കും അരിച്ചുകയറും. ഫലം നെന്മണികള്‍ വിഷമയമാവും. അരിയില്‍ അനുവദനീയമായതിന്റെ നിരവധി ഇരട്ടി ആഴ്‌സനിക് കടന്നു കൂടുകയും ചെയ്യും. ആഗോള താപനം രൂക്ഷമാകുന്നതിനനുസരിച്ച് അരിയിലെ ആഴ്‌സനിക്‌വത്കരണത്തിന്റെ തോത് പലകുറി വര്‍ധിക്കും. ഒപ്പം അരി ഭക്ഷണം കഴിക്കുന്നവരില്‍ രോഗങ്ങളും. കൊളമ്പിയ സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷമായി ചൈനയില്‍ നടത്തിയ ഗവേഷണമാണ് അരിയില്‍ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
വാഴനാരിലെ അത്ഭുതം
കുലവെട്ടിക്കഴിഞ്ഞാല്‍ വാഴപ്പിണ്ടികൊണ്ട് യാതൊരു കാര്യവുമില്ലായെന്നാണ് പൊതുധാരണ. പക്ഷേ ആ ധാരണ തിരുത്തുകയാണ് ഉഗാണ്ടയിലെ ബുസ്റ്റിമ സര്‍വകലാശാല അന്തര്‍ദേശീയ സഹകരണത്തോടെ ഏറ്റെടുത്ത ഒരു പ്രോജക്ട്. വാഴനാരില്‍നിന്ന് ഒന്നാംതരം തുണിത്തരങ്ങളും സാനിറ്ററി പാഡുകളും കൃത്രിമ മുടിയുമൊക്കെ ഉണ്ടാക്കാമെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്ള കാഗ്‌വ പറയുന്നു.
കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനും കാര്‍ഷിക മാലിന്യങ്ങള്‍ ഒഴിവാക്കാനും ‘ബനാടെക്‌സ്-ഇ.എ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി സഹായിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. നൂലുകള്‍ രൂപപ്പെടുത്താനുള്ള കടുപ്പമില്ലാത്ത തരം വാഴനാരുകള്‍ ഉണ്ടാക്കുന്നതിന് ജനിതക സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്ന കാര്യവും ‘ബനാടെക്‌സ്- ഇ.ഐ’ പ്രോജക്ട് ചിന്തിച്ചു വരികയാണ്. ഒപ്പം കടുപ്പമുള്ള വാഴനാര് മൃദുവാക്കുന്നതിനുള്ള സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം നടത്തുന്നതും ഗവേഷകരുടെ പരിഗണനയിലുണ്ട്.
















