ഉദയകുമാര്‍ കലവൂര്‍
വര്‍ഗ്ഗീസ് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. കുറച്ചു ദിവസങ്ങളായി വിചാരിക്കുന്നു. ഇപ്പോള്‍ മണി പത്തരയെങ്കിലും ആയിട്ടുണ്ടാകും. ഇതേവരെ ഒരു കട്ടന്‍ ചായ പോലും കിട്ടിയില്ല. പക്ഷെ, ഇത് ഇപ്പോള്‍ ആദ്യമായിട്ടൊന്നുമല്ല. ഈയിടെയായി ഇങ്ങനൊക്കെയാണ് കാര്യങ്ങള്‍!
അയാള്‍ ഒരു കല്‍പ്പണിക്കാരന്‍ ആയിരുന്നു. ഇപ്പോള്‍ പോകുന്നില്ല. രണ്ട് കൊല്ലം കഴിഞ്ഞു. ജാനമ്മയുടെ മരണശേഷം, എന്തോ! അയാള്‍ക്ക് അതിനൊന്നും ഒരു ഉത്സാഹവുമില്ല. മഞ്ഞപ്പിത്തമായിരുന്നു അവള്‍ക്ക്. വഷളായതറിഞ്ഞില്ല. അതിനു ശേഷമാണ് അയാള്‍ക്ക് ഇത്രയും ദുരിതം. പെണ്‍മക്കള്‍ ഉണ്ടായിരുന്നു അയാള്‍ക്ക്. രണ്ട് പേര്‍. ട്രീസയും ഇളയവള്‍ സ്റ്റെല്ലയും. അവരെ ഇരുവരെയും ദൈവസഹായത്താല്‍ ചെറുപ്പത്തിലേ തന്നെ കെട്ടിച്ചയച്ചു. ഇപ്പോള്‍ മകന്‍ സിബിച്ചന്റെ കൂടെയാണ് താമസം. ആണായിട്ട് അവന്‍ ഒരാളേയുള്ളു. അവനും വിവാഹിതനാണ്. രണ്ട് കുട്ടികളുമുണ്ട്.
ഇടവഴിയിലൂടെ തണല്‍ പറ്റി അയാള്‍ മെല്ലെ നടന്നു. പത്ത് മിനിറ്റോളമേ വേണ്ടി വന്നുള്ളു. അടുത്തുള്ള നഗരമദ്ധ്യത്തിലെത്തി. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ആയിരുന്നു വേഷം. പോ
ക്കറ്റില്‍ ഫോണ്‍ കിടക്കുന്നുണ്ട്. ഒരു ചെറുത്. പഴയതാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇളയ മരുമകന്‍ സമ്മാനിച്ചതാണ്. സാമാന്യം തിരക്കുണ്ട്. നിരത്തുകളിലൂടെ ഏറെ നേരം വെറുതെ അലഞ്ഞു.
മകന് ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി. ഇന്ന് അവന്‍ അവധിയിലാണെന്നു തോന്നുന്നു. അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നനേരത്ത് അവന്‍ അവിടെയുണ്ട്. അച്ഛനെ കാണാതാകട്ടെ, അവന്‍ അസ്വസ്ഥനാകാതിരിക്കില്ല. അപ്പോള്‍ വിളി തുടങ്ങും. കെടന്നു വിളിക്കട്ടെ! ഉച്ചയായി. കത്തിക്കാളുന്ന വെയിലാണ്. പോക്കറ്റില്‍ പരതിനോക്കി. പത്തിന്റെ രണ്ടു മൂന്ന് മുഷിഞ്ഞ നോട്ടുകള്‍ കിടക്കുന്നുണ്ട്. അടുത്ത് തന്നെ ഒരു പെട്ടിക്കട കണ്ടു. ഒരു ചായയും ഒരു ഉഴുന്നുവടയും വാങ്ങി കഴിച്ചു. ഒന്നു വിശ്രമിക്കണം എന്നു തോന്നി. ഒഴിഞ്ഞു കിടന്ന ഒരു കടവരാന്തയിലേക്ക് കയറി. നരച്ച ഭിത്തിയില്‍ ചാരി വെറുതെ അവിടെ അങ്ങനെയിരുന്നു. അറിഞ്ഞില്ല. എപ്പോഴോ ഒന്നു മയങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കും വെയില്‍ കുറച്ചൊന്നു ശമിച്ചിരുന്നു. വീണ്ടും അലസമായി നടത്തം തുടര്‍ന്നു. നേരം സന്ധ്യയോടടുത്തു. അയാള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എതിരെ വന്ന ഒരു തെരുവുനായ അയാളെ ദൈന്യത്തോടെ നോക്കി.
നേരിയ ഇരുള്‍ വ്യാപിച്ചു തുടങ്ങുന്നു. അവിടവിടെയായി ചില തെരുവുവിളക്കുകള്‍ മിന്നിത്തുടങ്ങി. ഇനി ഇപ്പോള്‍ എന്താ ചെയ്യുക? അയാള്‍ക്ക് എന്തുകൊണ്ടോ നേരിയ ഭയം തോന്നി. നഗരത്തിലെ രാത്രി ജീവിതം അയാള്‍ക്ക് പരിചിതവുമല്ല. അയാള്‍ പിന്നീട് ഒന്നും ആലോചിച്ചില്ല. പതിയെ, തിരികെ നടന്നു. വീട്ടിലേക്കുള്ള വഴിയിലൂടെത്തന്നെ. വേറെ, എങ്ങോട്ടു പോകാന്‍?
















