ന്യൂദൽഹി: ‘പാലസ് ഓൺ വീൽസ്’ എന്ന പേരിൽ ചലിക്കുന്ന കൊട്ടാരങ്ങൾ പോലെ ഭാരതീയ റയിൽവേ ആഡംബര സർവീസ് നടത്തി പരീക്ഷണം നടത്തിയത് 43 വർഷം മുമ്പാണ്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിച്ച് വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു 1982 ജനുവരി 26 ന് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. വേണ്ടത്ര ആസൂത്രണം ഇല്ലാഞ്ഞിട്ടാവണം ഇക്കാലത്തിനിടെ റയിൽവേയ്‌ക്ക് അതൊരു മികച്ച സേവന മേഖലയയാക്കി മാറ്റാൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാരിന്റെ ആസൂത്രണത്തിൽ ഭാരതീയ റയിൽവേയ്‌ക്ക് ഉണ്ടായ മാറ്റം വമ്പിച്ചതാണ്. റയിൽ യാത്ര ഇന്ന് ആകാശയാത്രയേക്കാൾ ആനന്ദവും ആവേശവും നൽകുന്നുവെന്ന് മാത്രമല്ല, അതിൽനിന്ന് സർക്കാരിനുള്ളവരുമാനവും വലുതാണ്.
ഏറ്റവും പുതിയ റയിൽവേ സംരംഭം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസാണ്. ഭാരതത്തിലെ വ്യാപകമായ പ്രധാന ഉത്സവങ്ങളിലൊന്നായ ദീപാവലിയിൽ ഈ റയിൽ സർവീസ് ഉദ്ഘാടനം ചെയ്യപ്പെടും.
തടിയിരിപ്പിടത്തിൽനിന്ന് ആവശ്യക്കാർ ആഗ്രഹിക്കുന്ന പരമാവധി സൗകര്യത്തിലേക്ക് റയിൽ കുതിക്കുന്ന കാഴ്ചയാണ് വന്ദേഭാരത് സ്ലീപ്പർ സർവീസ്.
അതിവേഗം- പരമാവധി 180 കിലോ മീറ്റർ മണിക്കൂറിൽ എന്നതുമാത്രമല്ല പ്രത്യേകത. ഏറ്റവും മികച്ച ആഡബേര ഹോട്ടലിൽ താമസിക്കുന്നവർക്ക് ലഭിക്കാവുന്നതിന് തുല്യമായ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഫസ്റ്റ്് ക്ലാസ് യാത്ര സൗകര്യം വന്ദേഭാരത് സ്ലീപ്പർ നൽകാൻ പോകുന്നത്.
ദീർഘദൂര യാത്രകൾക്കായാണിത്. പ്രീമിയം രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് വേഗമേറിയതും കൂടുതൽ സുഖകരവുമായ യാത്രാനുഭവം യാത്രക്കാർക്ക് നൽകും. പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ കുറഞ്ഞത് 160 കിലോമീറ്റർ വേഗം ഉണ്ടായിരിക്കും.
ദീപാവലിക്ക് ആദ്യ വിബിഎസ് (വന്ദേ ഭാരത് സ്ലീപ്പർ) സർവീസ് നടത്തും. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആകെ 10 ട്രെയിൻ സെറ്റുകൾ പുറത്തിറക്കാനാണ് ആസൂത്രണം. ചെന്നൈയിലെ ഐസിഎഫുമായി സഹകരിച്ച് ബിഇഎംഎൽ ആണ് ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നത്.
200 വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ കൂടി നിർമ്മിക്കാൻ കരാറുകളായി.
ദൽഹിയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കാനും, വാരണാസി വഴി അഹമ്മദാബാദ്, ഭോപ്പാൽ, പട്‌ന എന്നിവിടങ്ങളിലേക്ക് സാധ്യതയുള്ള റൂട്ടുകൾ നൽകാനും ഈ സേവനം സഹായിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
– മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗവും മണിക്കൂറിൽ 160 കിലോമീറ്റർ പ്രവർത്തന വേഗവും.
– വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 16 പാസഞ്ചർ കോച്ചുകൾ ഉണ്ട്. അതിൽ 11 എസി 3 ടിയർ കോച്ചുകളും 4 എസി 2 ടിയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമായിരിക്കും.
– പ്രത്യേക രാത്രി വെളിച്ചം, വിഷ്വൽ ഡിസ്‌പ്ലേകളുള്ള സംയോജിത അറിയിപ്പുകൾ, സിസിടിവിഎസ്, മോഡുലാർ പാൻട്രി യൂണിറ്റുകൾ എന്നിവ ഉണ്ടാവും.
– യൂറോപ്യൻ റയിൽ സംവിധാനങ്ങളുടെ മാതൃകയിൽ, വന്ദേ ഭാരത് സ്ലീപ്പർ സുസജ്ജമായ കോച്ചുകളും കുഷ്യൻ ബെർത്തുകളും ഉപയോഗിച്ച് മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ ഉണ്ടാവും.
– വേഗം കയറാൻ പാകത്തിൽ മുകൾ ബെർത്തിൽ കയറാൻ സംവിധാനം.
– വിമാനങ്ങളിലെപ്പോലെ ആധുനിക ബയോവാക്വം ടോയ്‌ലറ്റുകൾ ഉണ്ടാവും.
– എസി ഫസ്റ്റ് ക്ലാസിൽ ചൂടുവെള്ളത്തിൽ ഷവർ ബാത്തും നടത്താം.
– സുരക്ഷാ സംവിധാനങ്ങളും ഏറെയാണ്. ട്രെയിനുകളിൽ തദ്ദേശീയമായി നിർമ്മിച്ച ‘കവച്’ ആന്റി കൊളിഷൻ സിസ്റ്റമുണ്ട്.
– ഒപ്റ്റിമൽ ഊർജ്ജ ഉപയോഗത്തിനായി അവ പുനരാവർത്തന ബ്രേക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
– ഓട്ടോമാറ്റിക് ഇന്റർകണക്റ്റിംഗ് വാതിലുകളാണ്. ശുദ്ധവായുവും ഫലപ്രദമായ താപനില നിയന്ത്രണവും നിലനിർത്താൻ സംവിധാനം.
– ഓരോ കോച്ചിലും വ്യക്തിഗത വായനാ ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, റിഫ്രഷ്‌മെന്റ് ടേബിളുകൾ, ജിഎഫ്ആർപി പാനൽ ഇന്റീരിയറുകൾ എന്നിവ നൽകുന്നു.
– നിർദിഷ്ട സ്‌റ്റോപ്പുകളിൽ വാതിലുകൾ സ്വയമേവ പ്രവർത്തിക്കുന്നു.
– കേന്ദ്രീകൃത കോച്ച് മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിക്കും. അടിയന്തരാവശ്യമാണെങ്കിൽ യാത്രക്കാർക്ക് ഡ്രൈവറുമായി ആശയവിനിമയം നടത്താം. – നിരീക്ഷണത്തിനായി ഓരോ കോച്ചിലും സിസിടിവി ക്യാമറകൾ ഉണ്ടാവും.
– നിലവിൽ, ഭാരതത്തിലുടനീളം 150 ചെയർ കാർ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ നടത്തുന്നു. പകൽ സമയത്തേ ഇവ സർവീസ് നടത്തുന്നുള്ളൂ. സ്ലീപ്പർ സർവീസുകൾ വരുന്നതോടെ രാത്രിയാത്രക്കാർക്ക് സുഖസൗകര്യങ്ങൾ വർദ്ധിക്കും. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഒക്യുപൻസി നിരക്ക് 2024- 25 ൽ 102.01% ആയിരുന്നത് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം 105.03 % ആയി.
– അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 17,000 ജനറൽ, നോൺഎയർ കണ്ടീഷൻഡ് കോച്ചുകൾ ഉത്പാദിപ്പിക്കും.
– സമീപ വർഷങ്ങളിൽ ജനറൽ ക്ലാസ് കോച്ചുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
















