ഗുവാഹതി: 1962 ലെ ചൈനീസ് ആക്രമണത്തിൽ നെഹ്‌റു ഏൽപ്പിച്ച മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് അസമിൽ പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസാമിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ബ്രഹ്മപുത്രയ്‌ക്ക് കുറുകെയുള്ള പാലത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. ഗുവാഹത്തി റിംഗ് റോഡ് പദ്ധതിയുടെയും ശിലാസ്ഥാപനം അദ്ദേഹം നടത്തി. 18,530 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി സമർപ്പിച്ചു. പുതിയ റോഡുകൾ, പാലങ്ങൾ, ഒരു മെഡിക്കൽ കോളേജ്, ഒരു പ്രധാന ശുദ്ധ ഊർജ്ജ സംരംഭം എന്നിവ മോദി സമർപ്പിച്ച വിവിധ പദ്ധതികളിൽ പെടുന്നു.
ആവേശപൂർവം പങ്കെടുത്ത ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി പറഞ്ഞു: ‘എന്നെ എത്ര അധിക്ഷേപിച്ചാലും ഞാൻ ക്ഷമിക്കും, ആ വിഷമെല്ലാം നീക്കിക്കളയും, കാരണം ഞാൻ ഭഗവാൻ ശിവന്റെ ഭക്തനാണ്” (മുഝേ കിത്‌നേ ഹീ ഗാലിയ ദേ, മേം ഭഗവാൻ ശിവ് കാ ഭക്ത് ഹൂം, സാരാ സെഹർ നിക്കൽ ലേതാ ഹൂം…) പക്ഷേ മറ്റൊരാൾ അപമാനിക്കപ്പെടുമ്പോൾ എനിക്ക് അത് സഹിക്കാൻ കഴിയില്ല. നിങ്ങൾ പറയൂ, ഭൂപേൻ ദായ്‌ക്ക് (ലോകപ്രസിദ്ധ ഗായകൻ ഭൂപേൻ ഹസാരിക) ഭാരതരത്‌നം നൽകാനുള്ള എന്റെ തീരുമാനം ശരിയോ തെറ്റോ? അദ്ദേഹത്തിന് ഭാരതരത്‌നം നൽകി ആദരിച്ചതിനെ കോൺഗ്രസ് പാർട്ടി അപമാനിച്ചതും വിമർശിച്ചതും ശരിയോ തെറ്റോ?’ അദ്ദേഹം തുടർന്നു. ഭൂപേൻ ഹസാരികയെ മാത്രമല്ല, സ്വന്തം അമ്മയെ അധിക്ഷേപിച്ച കോൺഗ്രസ് നടപടികളും പ്രധാനമന്ത്രിയുടെ പരാമർശത്തിലുണ്ടായി)
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:
– ഓപ്പറേഷൻ സിന്ദൂരിന് ശേഷം അസമിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണ്. കാമാഖ്യാ ദേവിയുടെ അനുഗ്രഹത്താൽ ഓപ്പറേഷൻ സിന്ദൂർ വൻ വിജയമായിരുന്നു. ഇന്ന്, മാ കാമാഖ്യയുടെ ഈ ഭൂമിയിലേക്ക് വരുന്നതിലൂടെ എനിക്ക് വ്യത്യസ്തമായ ഒരു പുണ്യാനുഭവമാണ് ലഭിക്കുന്നത്.
– ഇന്ന് ഈ പ്രദേശത്ത് ജന്മാഷ്ടമി ആഘോഷിക്കുന്നത് ആ ആഘോഷങ്ങൾക്ക് മികവ് കൂട്ടുകയാണ്.
– ചെങ്കോട്ടയിൽ നിന്ന്, ഞാൻ ചക്രധാരി മോഹനനെ ഓർത്തു എന്ന് ഞാൻ പറഞ്ഞിരുന്നു. ഞാൻ ശ്രീകൃഷ്ണനെ ഓർത്തു, ഭാവി സുരക്ഷാ നയത്തിൽ ‘സുദർശന ചക്രം’ എന്ന ആശയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭാവികാല സുരക്ഷാ നയം മുൻനിർത്തിയാണ് ‘സുദർശന ചക്രം’ അവതരിപ്പിച്ചത്.
ഭൂപേൻ ഹസാരികയെപ്പോലുള്ള അസമിന്റെ മഹാന്മാരായ പുത്രന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
















