കോട്ടയം: നെല്‍കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സംയുക്ത കര്‍ഷകവേദിയുടെ നേതൃത്വത്തില്‍ 19ന് എറണാകുളത്തെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിക്കുമെന്ന് ജനറല്‍ കണ്‍വീനറും കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജി രാഘവന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയച്ചു.
സംഭരിച്ച നെല്ലിന്റെ വിലകുടിശ്ശിക ഓണത്തിന് കൊടുത്തുതീര്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും പാലിച്ചില്ല. കേരളത്തിലെ നെല്‍ സംഭരണം പരാജയപ്പെട്ടുവെന്ന സമ്മതമാണ് ‘ബേബി കമ്മിഷന്‍’ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനം. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ഒരു പോയിന്റില്‍ നിന്നും നെല്ല് സംഭരിക്കുന്ന രീതി കര്‍ഷകന് അധിക ബാധ്യത ഉണ്ടാക്കും. ലോഡിങ്ങുമായി ബന്ധപ്പെട്ടുള്ള നിലവിലെ വ്യവസ്ഥകള്‍ തന്നെ കര്‍ഷകന് വഹിക്കാന്‍ സാധിക്കുന്നില്ല. ക്വിന്റലിന് 12 രൂപയില്‍ അധികമായി വരുന്ന ചിലവ് ഇപ്പോള്‍ കര്‍ഷകനാണ് വഹിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.
നെല്‍ സംഭരണം സഹകരണ സംഘങ്ങളിലൂടെ നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനും വ്യക്തതയല്ല. മുന്‍കാലങ്ങളില്‍ നടത്തി പരാജയപ്പെട്ട സംവിധാനം നടപ്പാക്കും മുമ്പ് കര്‍ഷകരെ വിശ്വാസത്തിലെടുക്കണം. പി.ആര്‍.എസ് ലോണ്‍ സ്‌കീം പൂര്‍ണമായും മാറ്റുന്നതാകണം പുതിയ രീതി. കര്‍ഷകന് നെല്‍വില ബാങ്ക് അക്കൗണ്ടില്‍ 48 മണിക്കൂറിനുള്ളില്‍ കൊടുക്കുമെന്ന് കേന്ദ്രത്തിന് സംസ്ഥാനം കൊടുത്ത ഉറപ്പുകള്‍ പാലിക്കുന്നതാകണം പുതിയ നെല്‍ സംഭരണ രീതി. അടുത്ത നെല്‍ സംഭരണത്തിന് മുമ്പായി സംസ്ഥാനം വെട്ടിക്കുറച്ച ഉത്പാദന ഇന്‍സെന്റീവ് 5.20 രൂപ പുനഃസ്ഥാപിച്ച് നെല്ലിന് കിലോയ്‌ക്ക് ഏകദേശം 34 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടാകണം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രം താങ്ങുവില ഇനത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോള്‍ അതിന് അനുസൃതമായ ഉത്പാദന ഇന്‍സെന്റീവ് പ്രഖ്യാപിക്കാനുള്ള ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത് നെല്ലിന് 40 രൂപ വരെ കര്‍ഷകന് ലഭിക്കുന്ന സാഹചര്യമുണ്ടാക്കും. ഇപ്പോള്‍ ഇത് 28.20 രൂപയാണ്. നെല്‍കര്‍ഷകന് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ല.
ഒന്നാംവിള കൊയ്‌ത്ത് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം. സംസ്ഥാന സര്‍ക്കാര്‍ മില്ലുകളുമായി ഇനിയും എഗ്രിമെന്റ് ഒപ്പു വെച്ചിട്ടില്ല.
2018 മുതല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുണം, സംഭരിച്ച നെല്ലിന്റെ മാസാമാസമുള്ള ഉപഭോഗം സംബന്ധിച്ചു അതാത് മാസങ്ങളില്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു തുക വാങ്ങി എടുക്കണം. അതിനുപകരം, കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുന്നത് മാറ്റണം, ഷാജി രാഘവനും സി. കൃഷ്ണകുമാറും പറഞ്ഞു.











