ആലപ്പുഴ: സിപിഐയില്‍ വെട്ടിനിരത്തല്‍ സമ്പൂര്‍ണം, ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തുടരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എതിര്‍ ശബ്ദം ഉയര്‍ത്താന്‍ പോലും കഴിയാതെ എതിര്‍പക്ഷം ദുര്‍ബലമായിരുന്നു. മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതോടെ ബിനോയ് വിശ്വത്തിന്റെ എതിര്‍ചേരി നായകനില്ലാത്ത അവസ്ഥയിലായിരുന്നു.
സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കെ. പ്രകാശ് ബാബുവിന്റെ പേര് ഇവര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി. പഴയ കാനം പക്ഷക്കാരായ കെ. രാജന്‍, പി. പ്രസാദ്, പി.പി. സുനീര്‍, പി. സന്തോഷ് കുമാര്‍ എംപി എന്നിവര്‍ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെ.ഇ ഇസ്മയില്‍ പക്ഷം അശക്തരാവുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറി പദം ഒറ്റപ്പേരിലേക്ക് ഒതുങ്ങിയത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10ന് സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് വെട്ടിനിരത്തലുകള്‍ നടത്തിയത്.
സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി. കെ.കെ. ശിവരാമനെ ഉള്‍പ്പെടെ ഒഴിവാക്കി. തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും വെട്ടിനിരത്തി, കാനം രാജേന്ദ്രന്റെ വിശ്വസ്തനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്. ജയലാലിനെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല.
കൊല്ലത്തുനിന്ന് എസ്. ബുഹാരി, എ. മന്മഥന്‍ നായര്‍, ലിജു ജമാല്‍, ആലപ്പുഴയില്‍ നിന്ന് സി.എ. അരുണ്‍കുമാര്‍, എറണാകുളത്തുനിന്ന് കെ.എന്‍. സുഗതന്‍, പത്തനംതിട്ടയില്‍ നിന്ന് കെ.ജി. രതീഷ് കുമാര്‍, കോട്ടയത്തുനിന്ന് ജോണ്‍ വി.ജോസഫ് എന്നിവര്‍ കൗണ്‍സിലിലെത്തി. ഇതില്‍ അരുണ്‍കുമാര്‍, മന്ത്രി പി. പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. നേരത്തെ സംസ്ഥാന സെക്രട്ടറിക്കെതിരായ ഫോണ്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കെ.എം. ദിനകരനും കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെട്ടു.
സംസ്ഥാന കൗണ്‍സിലില്‍ നിന്ന് എഐടിയുസി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മീനാങ്കല്‍ കുമാറിനെയും പ്രസിഡന്റ് സോളമന്‍ വെട്ടുകാടിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് കടുപ്പിച്ചതോടെ മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ അടയുന്നു. സംസ്ഥാന സമ്മേളനത്തിന്റെ വേദിയില്‍ ഇരിക്കാന്‍ ഇസ്മയിലിന് യോഗ്യത ഇല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. കെ.ഇ. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനും ഒഴിവായി. പക്ഷേ അവര്‍ ഇവിടെ ഉണ്ട്. കെ.ഇ. ഇസ്മയില്‍ പക്ഷേ അങ്ങനെ അല്ലെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍. ഇസ്മയിലിനെ നേരില്‍ കണ്ടു, പക്ഷേ ഫലം ഉണ്ടായില്ല. ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. നിരവധി നേതാക്കള്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇസ്മയില്‍ തെറ്റ് തിരുത്തിയല്‍ വാതില്‍ തുറക്കും. ഇല്ലെങ്കില്‍ ഒരു സന്ധിയില്ല. പാര്‍ട്ടിക്ക് അകത്തു തുടരണം എങ്കില്‍ പാര്‍ട്ടിയാകണം. പാര്‍ട്ടി വിരുദ്ധരുടെ എല്ലാം അനുഭവം ഇതായിരിക്കുമെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. ഇസ്മയിന്റെ പാര്‍ട്ടി വിരുദ്ധ സമൂഹമാധ്യമ കുറിപ്പുകള്‍ ഷെയര്‍ ചെയ്തവര്‍ ആ നിലപാട് തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തിരുത്തലില്‍ തനിക്ക് പിടിവാശി ഇല്ല, തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയാറാണ്. തൃശൂര്‍ പരാജയം മുറിവാണ്. ജാഗ്രത കുറവുണ്ടായത് പരിശോധിച്ച് പിഴവുകള്‍ തിരുത്തണം. ലോക്കപ്പ് മര്‍ദനം ശക്തമായി എതിര്‍ക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എം.ആര്‍. അജിത് കുമാറിനെ ഡിജിപി ആക്കുന്നതില്‍ എതിര്‍ക്കേണ്ട സമയത്ത് എതിര്‍പ്പ് ഉയര്‍ത്തുമെന്നും അദ്ദേഹം പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.















