ഗുവാഹത്തി : കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ പാകിസ്ഥാനുമായുള്ള ബന്ധം അന്വേഷിക്കാൻ അസം സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 96 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചു. ലോക് സേവാ ഭവനിൽ എസ്‌ഐടി അംഗങ്ങളായ മുന്ന പ്രസാദ് ഗുപ്ത, റോസി കലിത, പ്രണബ്ജ്യോതി ഗോസ്വാമി, മൈത്രായീ ദേക എന്നിവരുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ അസം മന്ത്രിസഭ എസ്‌ഐടി രൂപീകരിച്ചുവെന്നും “ഞെട്ടിപ്പിക്കുന്ന വസ്തുതകൾ കണ്ടെത്തിയെന്നും” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“2025 ഫെബ്രുവരി 17-ന്, പാകിസ്ഥാൻ പൗരനായ അലി തൗഖീർ ഷെയ്‌ക്കിന്റെയും കൂട്ടാളികളുടെയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ അസം മന്ത്രിസഭ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഈ സമഗ്രമായ അന്വേഷണത്തിനിടെ, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ SIT കണ്ടെത്തി.
ഇന്ത്യൻ പാർലമെന്റ് അംഗത്തെ വിവാഹം കഴിച്ച ബ്രിട്ടീഷ് പൗരയ്‌ക്കുംഅലി തൗഖീർ ഷെയ്‌ക്കിന്റെ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പാകിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം അസമിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗത്തിന്റെ സന്ദർശനത്തിന് എങ്ങനെ സൗകര്യമൊരുക്കി എന്നതിലേക്കും അന്വേഷണം വെളിച്ചം വീശുന്നു“ ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു.
സംസ്ഥാന സർക്കാർ എസ്‌ഐടിയുടെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗൊഗോയിയുടെ കുടുംബത്തിലെ നാല് അംഗങ്ങളിൽ മൂന്ന് പേർക്ക് വിദേശ പൗരത്വമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
“എസ്‌ഐടിയുടെ റിപ്പോർട്ട് ഇപ്പോൾ അസം സർക്കാർ വിശദമായി പരിശോധിക്കുകയും സംസ്ഥാന മന്ത്രിസഭയ്‌ക്ക് മുന്നിൽ വയ്‌ക്കുകയും ചെയ്യും. വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്തുകഴിഞ്ഞാൽ, അന്വേഷണത്തിനിടെ ശേഖരിച്ച വിവരങ്ങൾ പരസ്യമാക്കും,” അസം മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
ജൂലൈ 29-ന് ഓപ്പറേഷൻ സിന്ദൂറിന്റെ പാർലമെന്ററി ചർച്ചയ്‌ക്കിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗൗരവ് ഗൊഗോയിയോട് പാകിസ്ഥാൻ സന്ദർശനങ്ങൾ നടത്തിയതിന് വിമർശിക്കുകയും അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ അതിർത്തി എപ്പോഴെങ്കിലും സന്ദർശിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
















