ന്യൂദല്‍ഹി: ഇന്ത്യൻ വംശജനെ യു.എസിലെ ഡള്ളാസിൽ തലയറുത്ത് കൊന്നു. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) കൊലപ്പെടുത്തിയത്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചത്.
ഡൗൺടൗൺ സ്യൂട്ട് എന്ന മോട്ടലിൽ വെച്ചാണ് സംഭവം. ടെക്സാസിലെ ടെൻസൺ ഗോൾഫ് കോഴ്സിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. കൊലപാതകസ്ഥലം പോലീസ് ടേപ്പ് ഉപയോഗിച്ച് സീൽ ചെയ്തിരിക്കുന്ന ദൃശ്യങ്ങൾ സ്കൈ ന്യൂസിലൂടെ പുറത്ത് വന്നിട്ടുണ്ട്.
കോബോസ് മാർടിനെസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി യു.എസിലെത്തിയതിന് ഇയാൾ മുമ്പും പിടിയിലായിരുന്നു. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ഇന്ത്യൻ അധികൃതർ പറഞ്ഞു.
















