തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറവില്‍ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കോടതി ഉപാധികളോടെ അനുമതി നല്‍കിയിരിക്കുകയാണ്. ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും, പമ്പയില്‍ സ്ഥിരനിര്‍മിതികളൊന്നും പാടില്ലെന്നും, പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കരുതെന്നും, പണ സമാഹരണം സുതാര്യമായിരിക്കണമെന്നും, ഇതിന്റെ കണക്കുകള്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണറെ ഒരാഴ്ചയ്‌ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ മാസം ഇരുപതിന് പമ്പാമണപ്പുറത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന് ജനങ്ങളില്‍ നിന്ന് ഇങ്ങനെ പണം പിരിക്കാമോയെന്നും, ആരൊക്കെയാണ് ഇതില്‍ പങ്കെടുക്കുകയെന്നും കോടതി കഴിഞ്ഞദിവസം ചോദിച്ചത് സര്‍ക്കാരിന്റെ രാഷ്‌ട്രീയ ദുഷ്ടലാക്കിലേക്കും വഞ്ചനയിലേക്കും വിരല്‍ചൂണ്ടുന്നതാണ്. അയ്യപ്പ സംഗമത്തിലൂടെ ശേഖരിക്കുന്ന പണം ശബരിമലയിലെ അടിസ്ഥാന വികസനത്തിന് ഉപയോഗിക്കാനാണെന്നും, ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു തന്നെ 1500 കോടിയോളം രൂപ ആവശ്യമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറയുകയുണ്ടായി. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ അയ്യപ്പഭക്തര്‍ക്ക് കഴിയില്ല. ശബരിമലയോടും അവിടത്തെ ആചാരങ്ങളോടും ശത്രുതാപരമായ സമീപനം പുലര്‍ത്തുകയും, അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുകയും ചെയ്ത പിണറായി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ ഹിന്ദുക്കളെ കബളിപ്പിച്ച് വോട്ട് വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഒന്നുകൂടി വ്യക്തമായിരിക്കുന്നു. മഹാകുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഉത്തര്‍പ്രദേശില്‍ ഗംഗാതീരത്ത് നടന്ന മഹാകുംഭമേളയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍, ഇപ്പോള്‍ ആ മഹാസംഗമത്തെ മാതൃകയാക്കുന്നു എന്നു പറയുന്നത് മറ്റൊരു കാപട്യം.
ശബരിമലയുടെ വികസനത്തെക്കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പിണറായി സര്‍ക്കാരിനും ഇപ്പോഴാണോ വെളിപാട് ഉണ്ടാകുന്നത്? ഈ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്‍പത് വര്‍ഷമായി. ശബരിമലയില്‍ വികസനം നടത്താന്‍ ഈ കാലയളവ് ധാരാളമായിരുന്നു. ഇതിനുവേണ്ടി ആത്മാര്‍ത്ഥമായി യാതൊന്നും ചെയ്യാത്ത, അതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാരാണ് വികസനത്തിന്റെ പേര് പറഞ്ഞ് അയ്യപ്പ ഭക്തരെ കബളിപ്പിക്കാന്‍ നോക്കുന്നത്. ശബരിമലയില്‍ വികസനം കൊണ്ടുവരുന്നതിനല്ല, അവിടെയെത്തുന്ന ഭക്തരെ ചൂഷണം ചെയ്യുന്നതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും ഇക്കാലമത്രയും ശ്രമിച്ചത്. ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ആയിരക്കണക്കിന് ഭക്തരെ അയ്യപ്പന്റെ പൂങ്കാവനത്തിലും മറ്റിടങ്ങളിലും തല്ലിച്ചതയ്‌ക്കുകയും ചെയ്തു. ഇതൊക്കെ മറച്ചുപിടിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഹിന്ദുക്കളുടെ വോട്ടുവാങ്ങാനുള്ള കുതന്ത്രങ്ങളാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പിണറായി സര്‍ക്കാര്‍ പയറ്റുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം സാമാന്യ ജനങ്ങള്‍ക്കുണ്ട്.
അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെതിരെ ചോദ്യചിഹ്നം ഉയര്‍ത്തിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശബരിമലക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മറ്റൊരു കള്ളത്തരത്തെയും വിമര്‍ശിക്കുകയുണ്ടായി. ശബരിമല ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ അനുമതിയില്ലാതെ അടര്‍ത്തിമാറ്റി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് അയച്ചതിനെ കോടതി ശക്തമായ ഭാഷയില്‍ ശാസിച്ചു. 2019ല്‍ 40 വര്‍ഷത്തെ ഗ്യാരണ്ടിയോടെ ഇതേ സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ കമ്പനിയിലേക്കു തന്നെ വീണ്ടും ഇതിനായി അയച്ചത് എന്തിനാണെന്ന കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് വ്യക്തമായ മറുപടി പറഞ്ഞില്ല. ഇതില്‍ കള്ളത്തരമുണ്ടാവാം. ദേവസ്വം സ്പെഷ്യല്‍ കമ്മിഷണറുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലേക്ക് കടത്തിയത് എന്ന സത്യം സംശയം ബലപ്പെടുത്തുന്നു. സ്വര്‍ണ്ണപ്പാളികള്‍ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡിന് അറിയാം. അതുകൊണ്ടാണ് കിട്ടിയ പാടെ ചെന്നൈയിലെ കമ്പനി സ്വര്‍ണ്ണപ്പാളികള്‍ ഒരുക്കിയത്. ഇനി അതുപോലെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. ആസൂത്രിതമായ തട്ടിപ്പാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. പുനഃ പരിശോധനാ ഹര്‍ജികളും മറ്റും നല്‍കി കോടതിയില്‍ പിടിച്ചുനില്‍ക്കാമെന്നാണ് ദേവസ്വം അധികൃതര്‍ കരുതുന്നത്. ദേവസ്വം ബോര്‍ഡ് ഇങ്ങനെ പറയുകയും ചെയ്തിരിക്കുന്നു. കോടതിവിധികളെ മറികടക്കാനുള്ള പിണറായി സര്‍ക്കാരിന്റെ പതിവു രീതിയാണിത്. ശബരിമലയുടെ കാര്യത്തിലെങ്കിലും ഇത് അനുവദിച്ചു കൂടാ.















