ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രകൃതി ദുരന്തബാധിതരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ദുരന്തസമയത്ത് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എൻഡിആർഎഫ്-എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥരെ അദ്ദേഹം കാണുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇതിനുശേഷം പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായും ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം നടത്തി. ഉത്തരാഖണ്ഡിലെ ദുരന്തബാധിത പ്രദേശങ്ങൾക്കായി പ്രധാനമന്ത്രി മോദി 1200 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
സമീപകാല വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അനാഥരായ കുട്ടികൾക്കായി കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ കീഴിൽ സമഗ്രമായ സഹായവും മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമ സർവേ നടത്തുമെന്ന് അറിയിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അത് റദ്ദാക്കി.
അതേ സമയം സംസ്ഥാനത്തെ നാശനഷ്ടങ്ങൾ കാണുന്നത് വളരെ വേദനാജനകമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഈ ദുഃഖസമയത്ത് അവരോടൊപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ എൻഡിആർഎഫ്-എസ്‌ഡിആർഎഫ്, ആപ്ദ മിത്ര വളണ്ടിയർമാരെയും അദ്ദേഹം കാണുകയും ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളിൽ അവർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഈ മൺസൂൺ സീസണിൽ ധരാലി, ഉത്തരകാശി ജില്ലയിലെ ഹർഷിൽ, ചമോലിയിലെ തരാളി, രുദ്രപ്രയാഗിലെ ജഖോളി, ബസുകേദാർ, ബാഗേശ്വറിലെ കപ്കോട്ട്, പൗരിയിലെ സൈൻജി തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ കനത്ത മഴ, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലം കനത്ത നാശനഷ്ടങ്ങൾ നേരിട്ടു.
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളിൽ 81 പേർ മരിച്ചു, 94 പേരെ കാണാതായി. കൂടാതെ ദുരന്തങ്ങളിൽ 80 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















