ബെംഗളൂരു: ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചന കേസില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച തെളിവുകളും മൊഴികളും കൃത്രിമമെന്ന് ലോറിയുടമ മനാഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതോടെ വന്‍ ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്.
ധര്‍മസ്ഥല ആക്ഷന്‍ കമ്മിറ്റി അംഗമായ മനാഫിനെ കഴിഞ്ഞ മൂന്ന് ദിവസമായി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. ധര്‍മസ്ഥലയ്‌ക്കെതിരെ വ്യാജപരാതി ഉന്നയിച്ച മുന്‍ ശുചീകരണതൊഴിലാളി ചിന്നയ്യയുടെ അറസ്റ്റിനെ തുടര്‍ന്നാണ് കേസില്‍ സാക്ഷികളായ മനാഫ് ഉള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലാകുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നു കേസിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ധര്‍മസ്ഥലയില്‍ വെച്ച് മകളെ കാണാനില്ലെന്ന വ്യാജ പരാതി നല്‍കിയ സുജാത ഭട്ടിനെ വിശ്വസിച്ചത് അബദ്ധമായെന്നും അവര്‍ പറഞ്ഞതൊക്കെ കള്ളം ആയിരുന്നെന്നും പ്രത്യേക അന്വേഷണസംഘത്തോട് മനാഫ് വെളിപ്പെടുത്തി. ധര്‍മസ്ഥലയില്‍ നടന്നത് നാടിനെ നടുക്കുന്ന സംഭവങ്ങളാണെന്നും മലയാളി പെണ്‍കുട്ടികള്‍ അടക്കം നാനൂറോളം പേരെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടിയെന്നുമായിരുന്നു മനാഫ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. എന്നാല്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ സാക്ഷികള്‍ മലക്കം മറിയുകയായിരുന്നു.
അതേസമയം തനിക്ക് ആരെയും സംരക്ഷിക്കാന്‍ ഇല്ലെന്ന് മനാഫ് പറഞ്ഞു. ചിലര്‍ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചില കള്ളനാണയങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞുവെന്നും ആരെയും സംരക്ഷിക്കാന്‍ ഇല്ലെന്നും മനാഫ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ മനാഫ് ഉഡുപ്പി പോലീസിന് മുന്നില്‍ ഹാജരാകാതെ നാട്ടിലേയ്‌ക്ക് മടങ്ങി. മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗണ്‍ പോലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവച്ചിരുന്നു.
കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സി.എന്‍. ചിന്നയ്യ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ധര്‍മസ്ഥലയില്‍ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളും ഉയര്‍ന്നത്. പിന്നീടുള്ള അന്വേഷണത്തില്‍ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണ് എന്നായിരുന്നു എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി.
മൊഴി അനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും രണ്ടിടങ്ങളില്‍ നിന്ന് മാത്രമാണ് അസ്ഥികള്‍ ലഭിച്ചത്. ആഗസ്ത് 23ന് ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
















