ന്യൂദൽഹി: നേപ്പാളിലെ കലാപത്തിന്റെ മറവിൽ രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് 13,000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടു. അവരിൽ പലരും ഇപ്പോൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിക്കപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സശസ്ത്ര സീമ ബൽ (എസ്എസ്ബി) ഇതുവരെ ഒളിച്ചോടിയ 35 തടവുകാരെ അതിർത്തിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 22 പേർ ഉത്തർപ്രദേശിന്റെ അതിർത്തിയിലും 10 പേർ ബീഹാറിലും 3 പേർ പശ്ചിമ ബംഗാളിലുമാണ് പിടിയിലായത്.
അതേ സമയം പിടിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് തങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്നും പിടിക്കപ്പെടുന്ന തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട് ഒരു എസ്എസ്ബി ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നേപ്പാളിൽ അഴിമതി വിഷയത്തിലും സർക്കാരിന്റെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയും യുവാക്കൾ വലിയ തോതിൽ പ്രകടനം നടത്തിയത്. തുടർന്ന് പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ 20-ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ രോഷാകുലരായ നൂറുകണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രി ഒലിയുടെ ഓഫീസിൽ കയറി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാൻ തുടങ്ങി. ചൊവ്വാഴ്ച ഒലി സ്ഥാനം രാജിവച്ചു.
തുടർന്ന് പ്രതിഷേധങ്ങൾ മുതലെടുത്ത് തടവുകാർ ജയിലുകൾ ആക്രമിച്ചു. ചൊവ്വാഴ്ച മുതൽ പല ജയിലുകളിലും സുരക്ഷാ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നേപ്പാളിലെ ബാങ്കെ ജില്ലയിലെ ബിജ്‌നാഥ് റൂറൽ മുനിസിപ്പാലിറ്റിയിലെ നൗബാസ്റ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നൗബാസ്റ്റ ചൈൽഡ് റിഫോം ഹോമിലെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുക്കാൻ തടവുകാർ ശ്രമിച്ചു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിച്ചു, അതിൽ 5 പ്രായപൂർത്തിയാകാത്ത തടവുകാർ കൊല്ലപ്പെട്ടു.
രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് 13,000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി പറയപ്പെടുന്നു. രക്ഷപ്പെട്ട തടവുകാരിൽ പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയാണ്. തുടർന്നാണ് എസ്‌എസ്‌ബി അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയത്.
















