ബെംഗളൂരു : കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ ശിവാജി നഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ തീരുമാനത്തെ ജനങ്ങൾ ശക്തമായി എതിർത്തു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. അന്തരിച്ച കന്നഡ നടനും സംവിധായകനുമായ ശങ്കർ നാഗിന്റെ പേര് മെട്രോ സ്റ്റേഷന് നൽകാത്തത് എന്തുകൊണ്ടാണെന്നാണ് ആളുകൾ ചോദിക്കുന്നത്.
തിങ്കളാഴ്ച സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന വാർഷിക ആഘോഷത്തിനിടെ വരാനിരിക്കുന്ന പിങ്ക് ലൈൻ സ്റ്റേഷന് സെന്റ് മേരീസിന്റെ പേര് നൽകുമെന്നത് സർക്കാർ പരിഗണിക്കുമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്‌ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയതോടെയാണ് ഈ ചർച്ച ആരംഭിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സമയത്ത് ബസിലിക്കയുടെ നവീകരണത്തിനുള്ള സാമ്പത്തിക സഹായവും മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ശരിയായ നടപടിക്രമങ്ങൾക്കനുസരിച്ച് അഭ്യർത്ഥന പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അതേ സമയം ശിവാജിനഗർ ഏരിയ എംഎൽഎ റിസ്വാൻ അർഷാദ് ദേശീയ മാധ്യമത്തോട് ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി പറഞ്ഞു. മെട്രോ സ്റ്റേഷന് ശിവാജിനഗർ സെന്റ് മേരീസ് എന്ന് പേരിടാൻ ഞാൻ ഔദ്യോഗികമായി നിർദ്ദേശിക്കുന്നു. സമ്പന്നമായ ചരിത്രമുള്ള ഐക്കണിക് സെന്റ് മേരീസ് ബസിലിക്കയുടെ ബഹുമാനാർത്ഥമാണിത്. ശിവാജിനഗർ ബസ് ഡിപ്പോയ്‌ക്ക് സമീപമാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്, യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകില്ല.ശങ്കർ നാഗിന്റെ പേരിൽ പേരിടാൻ കഴിയുന്ന നിരവധി സ്റ്റേഷനുകൾ വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
ആരായിരുന്നു ശങ്കർ നാഗ് ?
കന്നഡ ഭാഷയിലെ പ്രശസ്ത നടനും സംവിധായകനുമായിരുന്നു ശങ്കർ നാഗ്. 1980 കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് ശങ്കർ നാഗ് വിശദമായി പഠനം നടത്തിയിരുന്നു. കൂടാതെ ബെംഗളൂരുവിൽ ഒരു നഗര റെയിൽ ഗതാഗത സംവിധാനത്തിനായും അദ്ദേഹം ശക്തമായി വാദിച്ചിരുന്നു. ബെംഗളൂരുവിനെ സിംഗപ്പൂർ പോലെയാക്കാൻ ശങ്കർ നാഗ് ആഗ്രഹിച്ചിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇക്കാരണത്താലാണ് ഈ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിടണമെന്ന നിർദ്ദേശവുമായി ജനങ്ങൾ മുന്നോട്ട് വന്നത്.
















