നാം ഓരോരുത്തരും ജനിക്കുമ്പോള്‍ മാതൃഗര്‍ഭത്തില്‍ നിന്നും ഒറ്റയ്‌ക്ക് പുറത്ത് വരുകയും മരിക്കുമ്പോള്‍ ഒറ്റയ്‌ക്ക് ഇവിടെനിന്നും വിടവാങ്ങുകയും ചെയ്യുന്നു. ശരിക്കും പറഞ്ഞാല്‍ ആര്‍ക്കും എവിടെയും സ്ഥായിയായ ഒരു നിലനില്‍പ്പില്ല. മാത്രമല്ല ജനനം മുതല്‍ സമയത്തിന്റെ ഏറ്റവും ചെറിയ അളവില്‍പ്പോലും നമുക്ക് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് ജീവിതചക്രത്തില്‍ സംഭവിക്കുന്ന ബാല്യം -കൗമാരം- യൗവ്വനം-വാര്‍ദ്ധക്യം എന്നീ നാലവസ്ഥകള്‍ ബാല്യം നശിക്കുമ്പോള്‍ മാത്രമെ ഒരു വ്യക്തിക്ക് കൗമാരം ഉണ്ടാകുന്നുള്ളൂ. അതുപോലെ കൗമാരത്തിന് നാശം സംഭവിക്കുമ്പോള്‍ യൗവ്വനത്തിലേക്ക് കടക്കുന്നു. എങ്ങനെയെന്നാല്‍ യൗവ്വനാവസ്ഥയിലായ ഒരു വ്യക്തിയുടെ ബാല്യവും കൗമാരവും അദ്ദേഹത്തിന് വീണ്ടും തിരിച്ചുകിട്ടാത്തതുകൊണ്ട് അവരണ്ടും ആ വ്യക്തിയെ സംബന്ധിച്ച് ഇല്ലാതായി എന്നുതന്നെ പറയണം. ഇങ്ങനെ പോയി അവസാനം മരണത്തെ പ്രാപിക്കുന്നു. ഈ മരണം, നമ്മുടെ സന്തതസഹചാരിയായി ജനനം മുതല്‍ കൂടെയുള്ളതുകൊണ്ട് മഹാനായ വാല്മീകി മഹര്‍ഷി ഒരിക്കല്‍ അരുളി
സഹൈവ മൃത്യുര്‍വ്രജതി
സഹമൃത്യുര്‍ നിഷീദതി
ഗത്വാ സുദീര്‍ഘമധ്വാനം
സഹ മൃത്യുര്‍ നിവര്‍ത്തതേ
മരണം നമ്മുടെ കൂടെ സഞ്ചരിക്കുന്നു. ദീര്‍ഘ യാത്രയില്‍ കൂടെ അനുഗമിക്കുന്നു. കൂടെ മടങ്ങുകയും ചെയ്യുന്നു. പക്ഷെ നാമത് അറിയുന്നില്ല. ഇങ്ങനെ ജീവിതത്തില്‍ സംഭവിക്കുന്ന അവസ്ഥാമാറ്റത്തെ നാം ശ്രദ്ധിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ ഇഹ-ലോക-വാസം വെടിഞ്ഞു എന്നുള്ളത് നാം ശ്രദ്ധിക്കാറുണ്ട്. വാസ്തവത്തില്‍ ഇങ്ങനെയുണ്ടാകുന്ന ജനനത്തിനും മരണത്തിനും കാരണമെന്താണ്?. നമ്മുടെ കര്‍മ്മവാസന ഒന്ന് മാത്രമാണ്. ഈ പുനരപി ജനനവും മരണവും സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഏത് ആഗ്രഹങ്ങളും കാരുണ്യവാനായ ഈശ്വരന്‍ പലജന്മങ്ങളിലായിട്ട് സാധിച്ചു തരുന്നു. അങ്ങനെ ആഗ്രഹനാശം സംഭവിക്കുന്നതുവരെ പല യോനികളിലായി അവരവര്‍ ചെയ്യുന്ന പുണ്യ പാപ പ്രവര്‍ത്തങ്ങള്‍ക്കനുസരിച്ച് ജീവികള്‍ വീണ്ടും വീണ്ടും ജന്മമെടുക്കുന്നു. അവസാനം ആഗ്രഹനാശം സംഭവിക്കുമ്പോള്‍ നൈമിഷിക ഭൗതിക സുഖം എന്ന തോന്നലുണ്ടാകുന്ന അവസ്ഥയില്‍ നിന്നും സ്ഥിരമായ മോചനം കിട്ടി എന്നും പരമാനന്ദ സുഖം ലഭിക്കുന്ന സച്ചിതാനന്ദ അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തുന്നു. ഇതാണ് ജനന മരണ പ്രാരാബ്ധങ്ങളില്‍ നിന്നുള്ള മോചനം അഥവാ മോക്ഷം. ജന്മം എന്ന വാക്കിലെ ജകാരം കൊണ്ട് ജനനത്തേയും മകാരം കൊണ്ട് മരണത്തെയും സൂചിപ്പിക്കുന്നു.
പാഞ്ചഭൗതികമായ ശരീരത്തില്‍ ജീവന്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് സൃഷ്ടിയുടെ വൈചിത്യം. ഈ പ്രപഞ്ചത്തില്‍ വ്യത്യസ്ത രീതിയിലുള്ള 84 ലക്ഷം ജീവജാലങ്ങളുണ്ടെന്ന് വേദം പറയുന്നു. ഇങ്ങനെ മനുഷ്യജന്മം കിട്ടിയതിന് ശേഷം പുണ്യത്തെക്കാള്‍ കൂടതല്‍ പാപകര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ മനുഷ്യരില്‍ നിന്നും വീണ്ടും പക്ഷിമൃഗാദിവൃക്ഷലതാദി യോനികളില്‍ പിറക്കേണ്ടിവരുമെന്ന് പറയുന്നു.
എല്ലാം ഞാന്‍ തന്നെ എന്ന മനോഭാവമുണ്ടാകുമ്പോള്‍ നമ്മുടെ പ്രവര്‍ത്തികള്‍ ദുഷിയ്‌ക്കുന്നു. മറിച്ച് എല്ലാം അവിടത്തെ കൃപകൊണ്ട് ചെയ്യുന്നു എന്ന മനോഗതിയില്‍ എല്ലാം സല്‍ പ്രവൃത്തികളാകുന്നു. ഇങ്ങനെ നമ്മുടെ വ്യത്യസ്ത ചിന്താഗതിയില്‍ നിന്നുണ്ടാകുന്ന കര്‍മ്മമണ്ഡലങ്ങളാണ് സുഖത്തിനും ദുഃഖത്തിനും കാരണം. ഈശ്വരന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കെല്ലാം സാക്ഷിമാത്രമാണ്. എങ്ങനെയെന്നാല്‍ തെളിഞ്ഞ ജലാശയത്തിലും കലങ്ങിയ ജലാശയത്തിലും സൂര്യന്റെ പ്രതിബിംബം ഒരുപോലെയുണ്ടാകുന്നു. തെളിഞ്ഞ ജലാശയത്തില്‍ അത് വ്യക്തമായി കാണുന്നു. കലങ്ങിയ വെള്ളത്തില്‍ പ്രതിബിംബമുണ്ടെങ്കിലും നമുക്ക് കാണാന്‍ സാധിക്കുന്നില്ല. ഇതുപോലെ ദുര്‍ജനങ്ങളിലും സജ്ജനങ്ങളിലും പരമാന്താവിന്റെ പ്രതിബിംബം സാക്ഷിയായുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നു
ആനന്ദചിന്മയ ! ഹരേ: ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്‌ക വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമഃ
ഒരിയ്‌ക്കലും എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും ചിന്തിക്കുന്നതും ഞാനാണ് എന്ന തോന്നലിനുപകരം ഞാന്‍ എന്നത് പ്രപഞ്ചം മുഴുവനായി നിറഞ്ഞു നില്‍ക്കുന്ന വിരാള്‍ സ്വരൂപമാണ് എന്ന് കരുതിയാല്‍ ചിന്തയും പ്രവര്‍ത്തിയും ശ്രേഷ്ടമായി. വിശേഷബുദ്ധിയുള്ള മനുഷ്യന്‍ കാമക്രോധലോഭമോഹ മദമാത്സ്യരാദികളില്‍ പെട്ട് ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്തുകൊണ്ട്? ബോധമുള്ള മനുഷ്യനെ ആര് ഇതിന് പ്രേരിപ്പിയ്‌ക്കുന്നു? ഇതെല്ലാമുണ്ടാക്കുന്നത് മനോബുദ്ധി ഇന്ദ്രിയങ്ങളില്‍ തങ്ങി നില്‍ക്കുന്ന തമോഗുണസ്വഭാവമുള്ള ഒരു ഉപപ്രാണന്റെ പ്രവര്‍ത്തനമാണെന്ന് പറയേണ്ടിയിരിക്കുന്നു. മനസ്സിനെയും ഇന്ദ്രിയങ്ങളെയും അതിന് വഴിതെറ്റിക്കുവാന്‍ സാധിക്കും. ശരീരത്തിലുള്ള പ്രാണന്‍ ഓരോരോ അവയവഭാഗങ്ങളില്‍ വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഓരോ നാമത്തില്‍ അറിയപ്പെടുന്നു.
















