കൊച്ചി: 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്റെ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. ഈ സാഹചര്യത്തിൽ, വിതരണക്കാരുടെ നിലപാടിൽ മാറ്റമില്ലെങ്കിൽ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് (FEUOK) വ്യക്തമാക്കി.
ഒക്ടോബർ 2-ന് ലോകമെമ്പാടുമായി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഫിയോക്കിന്റെ ഈ തീരുമാനം. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. നിലവിൽ പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ‘കാന്താര’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച ഹോംബാലെ ഫിലിംസാണ് ‘കാന്താര ചാപ്റ്റർ 1’ നിർമ്മിക്കുന്നത്. ആദ്യ ഭാഗത്തിൽ പ്രേക്ഷകർ കണ്ട കഥയ്‌ക്ക് മുൻപ് നടന്ന സംഭവങ്ങളാകും പുതിയ സിനിമയിൽ ഉണ്ടാവുക. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
















