മട്ടാഞ്ചേരി: മൊബൈല്‍ ഫോണ്‍ വെര്‍ച്വല്‍ തട്ടിപ്പിലൂടെ കഴിഞ്ഞ ഒരു മാസത്തിനകം മലയാളിക്ക് നഷ്ടപ്പെട്ടത് 40 കോടിയോളം രൂപ. കഴിഞ്ഞ മാസം മുതല്‍ സപ്തംബര്‍ 8 വരെയുള്ള കേസുകളിലൂടെയാണ് കോടികളുടെ തട്ടിപ്പ് വെളിപ്പെടുന്നത്. ജനുവരി മുതല്‍ കണക്കാക്കിയാല്‍ ഇത് 50 – 55 കോടിയില്‍ ഏറെ വരും. വ്യവസായി, റിട്ട. പ്രൊഫസര്‍, റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍, ഹോമിയോ ഡോക്ടര്‍, ഓഹരിവിപണി നിക്ഷേപകര്‍ തുടങ്ങി പണം ഇരട്ടിപ്പുകാര്‍ വരെ തട്ടിപ്പിനിരയായവരിലുണ്ട്. കണ്ണൂര്‍, കൊച്ചി, കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ ഏറെയുമെന്നാണ് കണക്ക്. സൈപ്രസ്, കാലിഫോര്‍ണിയ തുടങ്ങി യുറോപ്യന്‍ രാജ്യങ്ങളിലാണ് തട്ടിപ്പ് സംഘങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മലയാളികളും തട്ടിപ്പു സംഘങ്ങളിലുണ്ടെന്നാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍.
ആഗസ്റ്റ് 29ന് കൊച്ചിയിലെ വ്യവസായിയില്‍ നിന്ന് 25 കോടി തട്ടിയെടുത്തതാണ് വെര്‍ച്വല്‍ തട്ടിപ്പിലെ നിലവിലെ ഉയര്‍ന്ന തുക. കണ്ണൂരിലെ ദമ്പതികളില്‍ നിന്ന് ജൂണില്‍ 4.43 കോടി രൂപ, ജൂലൈ മുതല്‍ ആഗസ്ത് വരെയായി കൊച്ചിയിലെ റിട്ട. ബാങ്ക് ജീവനക്കാരില്‍ നിന്നുള്ള 2.88 കോടി രൂപ, ആഗസ്തില്‍ കാസര്‍കോട് സ്വദേശികളായ റിട്ട. സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നുള്ള 2.40 കോടി രൂപ, തിരുവനന്തപുരം സ്വദേശിയായ 52കാരന്റെ 1.84 കോടി രൂപ, റിട്ട. ജിവനക്കാരനായ 74കാരനില്‍ നിന്നുള്ള 1.20 കോടി രൂപ, 77കാരന്‍ റിട്ട. പ്രൊഫസറില്‍ നിന്നുള്ള 1.19 കോടി രൂപ മുതല്‍ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ഓഹരി നിക്ഷേപകയില്‍ നിന്നുള്ള 95 ലക്ഷം രൂപ വരെയെത്തി നില്ക്കുകയാണ് വെര്‍ച്വല്‍ തട്ടിപ്പു പരാതികള്‍.
വെര്‍ച്വല്‍ അറസ്റ്റ്, മയക്കുമരുന്ന്, കള്ളനോട്ട് തട്ടിപ്പ്, ഓഹരി നിക്ഷേപം, കസ്റ്റമര്‍ കെയര്‍ വാട്ട്‌സ്ആപ്പ് ലിങ്ക് തുടങ്ങി ബഹുമുഖ വിഷയങ്ങളാണ് ഇരകള്‍ക്ക് മുന്നിലെത്തുന്നത്.
ഫോണിലൂടെ ഇരകള്‍ക്ക് മുന്നിലെത്തുന്ന തട്ടിപ്പുകാര്‍ മാനസികമായി ഇവരെ ഭയാശങ്കയിലാക്കുന്നതാണ് ആദ്യഘട്ടം. ഇതില്‍ അകപ്പെട്ടാല്‍ തട്ടിപ്പിനിരയായവരെ തുടരെ തുടരെ സമ്മര്‍ദത്തിലാക്കും.
ബാങ്കിലേക്ക് ഇവര്‍ കൈമാറുന്ന തുകകള്‍ മണിക്കൂറുകള്‍ക്കകം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതോടെ നേരത്തെ ശേഖരിച്ച ഇരകളുടെ കുടുംബ വിവരങ്ങളടക്കമുള്ളവ പ്രയോഗിച്ച് ഭീഷണിയും മാനസിക തകര്‍ച്ചയും സൃഷ്ടിക്കുകയാണ് തട്ടിപ്പു സംഘങ്ങള്‍ ചെയ്യുന്നത്.
പോലീസില്‍ പരാതിയുമായെത്തുമ്പോഴേക്കും തട്ടിപ്പുതുക രാജ്യത്തിന് വെളിയിലെത്തിയിരിക്കുമെന്നതാണ് നിലവിലെ സ്ഥിതി. ഇത്തരം ഘട്ടങ്ങളില്‍ സൈബര്‍ പോലീസിന് പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനേ കഴിയൂ.
















