കൊച്ചി: സ്വർണ വില ഇന്ന് സർവകാല റെക്കോഡിൽ. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉച്ചക്ക് കൂടിയത്. രാവിലെ 10 രൂപ ഗ്രാമിനും 80 രൂപ പവനും കുറഞ്ഞിരുന്നു. ഇതാണ് ഇന്ന് ഉച്ചയോടെ തിരിച്ച് കയറി പുതിയ റെക്കോഡിട്ടത്. ഇതോടെ ഗ്രാമിന് 9,985 രൂപയും പവന് 79,880 രൂപയുമായി. 15 രൂപ കൂടി വർധിച്ചാൽ ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയുമാകും.
മൂന്ന് വർഷത്തിനിടെ പവന് 42,560 രൂപയാണ് കൂടിയത്. 2022 സെപ്തംബർ എട്ടിന് സ്വർണവില 37,320 രൂപയായിരുന്നു. ഇതാണ് 36 മാസം കൊണ്ട് ഇരട്ടിയിലേറെ കൂടി 79,880 രൂപയായത്.
രണ്ട് മാസത്തിനിടെ പവന് 7,880 രൂപ കൂടി. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് 72,000 രൂപയായിരുന്നു പവൻ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ആഗസ്റ്റിൽ 73,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില. ഒന്നാംതീയതിയാണ് ഈ വിലയിൽ വിൽപന നടന്നത്. സെപ്തംബർ ഒന്നിന് 77,640 രൂപയായിരുന്നു. പിന്നീട് അടിക്കടി കൂടി 79,560 രൂപ വരെയെത്തി.
ഗ്രാമിന് 10,000 രൂപയിലേക്ക് (പവന് 80,000) എത്താൻ ഇനി 65 രൂപ മാത്രം മതി. 18 കാരറ്റ് സ്വർണം ഗ്രാമിന് 8200 രൂപയും 14 കാരറ്റ് 6355രൂപയും 9 കാരറ്റ് 4100 രൂപയുമാണ് വില. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 133 രൂപക്കാണ് വിൽപന നടക്കുന്നത്.
അന്താരാഷ്‌ട്ര സ്വർണവില ട്രോയ് ഔൺസിന് 3,612.9 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.07 ഉമാണ്. 24കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.05 കോടി രൂപ ആയിട്ടുണ്ട്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ദീപാവലിയോടെ ഗ്രാമിന് വില പതിനായിരത്തിൽ എത്തുമെന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ദീപാവലിയോടെ പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുമെന്നാണ് സൂചന. അന്താരാഷ്‌ട്ര സ്വർണ്ണവില ഔൺസിന് 3800 ഡോളറിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു.















