കണ്ണൂർ: മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാൽ സ്വദേശി ഖലീൽ റഹ്മാന്റെയും സമീറയുടെയും ഏക മകൾ ഇർഫാന (18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഇർഫാനയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഓണാവധിക്ക് കുറ്റ്യാടിയിൽ നിന്നും വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പെൺകുട്ടിക്കായി അഗ്നിരക്ഷസേനയും സിവിൽ ഡിഫൻസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു.















