ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ‘ഇന്‍ഡി’ സഖ്യം നിലവില്‍ വരുന്നതിനു മുന്‍പേ മാധ്യമരംഗത്ത് അങ്ങനെ ഒരു സഖ്യം ഉണ്ടായിരുന്നു. 2014 നു ശേഷം രാഷ്‌ട്രീയ രംഗത്ത് നിര്‍ണ്ണായകമായ ഒരു വിജയവും നേടാന്‍ ‘ഇന്‍ഡി’ സഖ്യത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും തങ്ങള്‍ വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഈ സഖ്യത്തിന്റെ നേതാക്കള്‍. ഇതിന്റെ തനിയാവര്‍ത്തനം മാധ്യമങ്ങളിലും കാണാം. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഒരു ഘട്ടത്തില്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞപ്പോഴും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോദി അല്‍പ്പനേരം പിന്നിലായപ്പോഴും മലയാള വാർത്താ ചാനലുകളില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ‘പട്ടി ഷോ’ ലജ്ജാകരമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം തോറ്റിട്ടില്ല, രാഹുല്‍ യുഗം തുടങ്ങിയിരിക്കുന്നു എന്നൊക്കെയാണ് ഇക്കൂട്ടര്‍ അലമുറയിട്ടത്! ഇത്ര തരംതാണ് പെരുമാറിയിട്ടും പിന്നെയും തങ്ങള്‍ മാധ്യമ ധര്‍മം ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്ന് പറയാന്‍ ഇവര്‍ക്ക് ഒരു ലജ്ജയുമില്ല!
മാധ്യമ രംഗത്ത് ഇന്‍ഡി സഖ്യം എത്ര ജനാധിപത്യവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മലയാളം വാര്‍ത്താ ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അറിയാം. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ പൊതുസ്വഭാവം ഒരിക്കലും മാറുന്നില്ല. മാറാന്‍ സമ്മതിക്കില്ല എന്നു പറയുന്നതാവും ശരി. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രതിനിധി ഒരു ഭാഗത്തും, മറ്റെല്ലാവരും മറുഭാഗത്തും അണിനിരന്നു കൊണ്ടുള്ള ചര്‍ച്ചകളാണല്ലോ ചാനലുകള്‍ സംഘടിപ്പിക്കുക. ബിജെപിയുടെ പ്രതിനിധിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജിഹാദി സംഘടനകളുടെയും പ്രതിനിധികള്‍ രാഷ്‌ട്രീയ ഭിന്നതകള്‍ മാറ്റിവയ്‌ക്കുന്നു. മാധ്യമ നിരീക്ഷകന്‍, ഇടതുപക്ഷ സഹയാത്രികന്‍, രാഷ്‌ട്രീയ നിരീക്ഷകന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ നല്‍കി വിളിച്ചുവരുത്തുന്ന പ്രതിനിധികളില്‍ ഏറിയകൂറും ഇന്‍ഡി സഖ്യത്തിന്റെ വക്താക്കളായിരിക്കും. അഡ്വ. എ. ജയശങ്കറേയും ശ്രീജിത്ത് പണിക്കരേയും ഫക്രുദീന്‍ അലിയേയും റെജിമോന്‍ കുട്ടപ്പനേയും പോലുള്ള ചിലര്‍ മാത്രമാണ് ഈ പൊതുരീതിക്ക് അപവാദമായി ചൂണ്ടിക്കാണിക്കാവുന്നവര്‍.
ചര്‍ച്ച നിഷ്പക്ഷമായി നടത്തുകയെന്ന ഉത്തരവാദിത്വമാണ് ചാനല്‍ പ്രതിനിധിക്കുള്ളത്. ശരിതെറ്റുകള്‍ തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുക. എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിക്കുന്നതേയില്ല. ചര്‍ച്ചയുടെ ഏതൊരു ഘട്ടത്തിലും ബിജെപിയുടെ പ്രതിനിധി സ്‌കോര്‍ ചെയ്യാതിരിക്കാന്‍ ചര്‍ച്ച നയിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുന്നു. പലപ്പോഴും ഇതിനുവേണ്ടി മാത്രമാണ് ഇവര്‍ ഇരിക്കുന്നതെന്നു തോന്നിപ്പോകും. മാന്യമായ ഇടപെടലുകളല്ല, ഒരുതരം തിണ്ണമിടുക്കാണ് ഇവര്‍ പ്രകടിപ്പിക്കാറുള്ളത്. അവതാരകന്‍/ അവതാരക എന്നിങ്ങനെ ലിംഗ ഭേദമൊന്നുമില്ലാതെ ‘അവതാരങ്ങള്‍’ എന്നുതന്നെ ഇവരെ വിളിക്കാവുന്നതാണ്.
ബിജെപിയുടെ പ്രതിനിധി ഒഴികെ മറ്റെല്ലാവരും ഇന്‍ഡി സഖ്യത്തില്‍ ഉള്‍പ്പെടുന്നവരാവുമ്പോള്‍ തുല്യാവസരം നല്‍കിയാല്‍ പോലും അത് നീതിപൂര്‍വകമാവില്ല എന്നിരിക്കെ, ബിജെപി പ്രതിനിധിക്ക് കുറഞ്ഞ സമയം കൊടുക്കുകയും, അതിനിടയില്‍ നിരന്തരം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്നിട്ട് ഇത് തങ്ങളുടെ മിടുക്കാണെന്ന് ഈ അവതാരങ്ങള്‍ ഭാവിക്കുന്നു.
ചാനല്‍ ഏതായിരുന്നാലും തങ്ങളുടെ രാഷ്‌ട്രീയം ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നവരാണ് മലയാളത്തിലെ പല മാധ്യമപ്രവര്‍ത്തകരും. ജിഹാദികളുടെ ചാനലില്‍ ഇരുന്ന് അവര്‍ക്കുവേണ്ടി ഘോരഘോരം വാദിച്ചയാള്‍ ഒരു സുപ്രഭാതത്തില്‍ ‘മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന’ ചാനലില്‍ എത്തുമ്പോഴും ഇസ്ലാമിക മതമൗലികവാദം കൈവിടില്ല. കാശിയിലെ ശിവക്ഷേത്രവും, അതിന്റെ ഒരുഭാഗം തകര്‍ത്ത് പണിതിട്ടുള്ള മസ്ജിദും അങ്ങനെതന്നെ നില്‍ക്കുന്നത് മതേതരത്വമല്ലേ, അതില്‍ എന്താണ് കുഴപ്പം എന്നൊക്കെയുള്ള അഭിലാഷങ്ങള്‍ ഇയാള്‍ പങ്കുവയ്‌ക്കും. ഛത്തീസ്ഗഡില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ പിടിയിലായല്ലോ. ഈ പെണ്‍കുട്ടികള്‍ നേരത്തെ മതം മാറിയതുകൊണ്ട് മതംമാറ്റത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ എന്നാണ് മറ്റൊരു ചാനലിലെ പ്രമുഖന്‍ ചര്‍ച്ചക്കിടെ അഭിപ്രായപ്പെട്ടത്.
അക്രമ സംഭവങ്ങളില്‍ പിടിയിലാവുന്ന പാര്‍ട്ടിക്കാരെ പോലീസ് സ്റ്റേഷനുകള്‍ കയ്യേറി സിപിഎമ്മുകാര്‍ മോചിപ്പിക്കുന്നത് കേരളത്തിലെ പതിവു കാഴ്ചയാണ്. ഇതിന്റെയൊക്കെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വരാറുമുണ്ട്. എന്നാല്‍ ഇതൊന്നും അത്ര വലിയ സംഭവങ്ങളല്ലെന്ന് കരുതുന്നവര്‍ ഉത്തരേന്ത്യയിലെ ബജ്രംഗദള്‍ ഏതെങ്കിലും വിഷയത്തില്‍ പ്രതിഷേധിച്ചാല്‍ വലിയ അക്രമങ്ങളായും ഹിന്ദുത്വ ഭീകരതയായും ചിത്രീകരിക്കും! മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വച്ച് തടഞ്ഞുനിര്‍ത്തി ചോദ്യമുന്നയിച്ച, തന്റെ മകളുടെ പ്രായമുള്ള ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ യാതൊരു ദുരുദ്ദേശവുമില്ലാതെ കൈവച്ചതിന് സുരേഷ് ഗോപിക്കെതിരെ വന്‍ കോലാഹലം ഉണ്ടാക്കിയ ചാനലുകളിലെ ചാരിത്ര പ്രാസംഗികര്‍ തങ്ങള്‍ക്കിടയിലെ സ്ത്രീപീഡനങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയും,വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടുന്നവരെ പൊതുശത്രുവായി കണക്കാക്കും.
ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും പരിഹാസ്യവുമായ ആരോപണങ്ങള്‍ പച്ചപ്പരമാര്‍ത്ഥങ്ങളായി പ്രചരിപ്പിച്ച ചാനലുകളാണ് മലയാളത്തില്‍ അധികവും. അതേസമയം, പ്രതിപക്ഷത്തിന്റെ തനിനിറം തുറന്നുകാട്ടേണ്ടി വരുമ്പോള്‍ ഈ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘സ്മൃതി’ നാശം സംഭവിക്കും. അഴിമതിയുടെയും സ്വജനപക്ഷപാദത്തിന്റെയും ഫാസിസത്തിന്റെയുമൊക്കെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും ട്രാക്ക് റെക്കോഡുകള്‍ ഇവര്‍ മറച്ചുപിടിക്കും. സമീപകാലത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വോട്ടുമോഷണം എന്ന പുകമറ സൃഷ്ടിച്ചപ്പോള്‍, ഈ നേതാവ് വീരവാദം മുഴക്കിയതുപോലെ അതിനെ അണുബോംബ് സ്ഫോടനമായി ചിത്രീകരിച്ചത് മാധ്യമങ്ങളാണ്. എന്നാല്‍ ഈ നേതാവ് ഔദ്യോഗികമായ പരാതി നല്‍കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാതിരിക്കുന്നത് തെറ്റാണെന്ന് പറയാന്‍ പല മാധ്യമങ്ങളും തയ്യാറായില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യുമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ നിയമ സംവിധാനത്തില്‍ അങ്ങനെയൊരു വ്യവസ്ഥയില്ലെന്ന കാര്യവും ഇക്കൂട്ടര്‍ വിസ്മരിച്ചു. കോണ്‍ഗ്രസും രാഹുലും തെരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യുമെന്ന ആവേശമാണ് മലയാളം ചാനലുകളില്‍ ചിലര്‍ പ്രകടിപ്പിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതം തിരിച്ചടി നല്‍കിയപ്പോള്‍ മലയാള മാധ്യമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ആയിരുന്നു. അതായത് പാകിസ്ഥാനൊപ്പം. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോഴും, ‘വിവരമില്ലാത്ത വിദഗ്ധന്‍’ രാഹുല്‍ അത് ശരിവച്ചപ്പോഴും മലയാള മാധ്യമങ്ങള്‍ കയ്യടിച്ചു. പാകിസ്ഥാനും ഭാരതവും തമ്മിലുള്ള പ്രശ്നങ്ങളില്‍ മൂന്നാം കക്ഷിയെ ഇടപെടാന്‍ സമ്മതിക്കാതിരുന്നതു കൊണ്ടും, ഭാരതത്തിന്റെ കാര്‍ഷിക വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിര്‍ബാധം തുറന്നുകൊടുക്കാന്‍ അനുവദിക്കാതിരുന്നതുകൊണ്ടും ട്രംപിന്റെ ഭരണകൂടം അധിക തീരുവ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചില മാധ്യമപ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഭാരത സമ്പദ് വ്യവസ്ഥ തകര്‍ന്നടിയാന്‍ പോകുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ഇവര്‍ മടിച്ചില്ല. ട്രംപിന്റെ പ്രതികാര നടപടി ലോകത്തെ ഏറ്റവും വലിയ വിപണിയായ ഭാരതത്തെ കാര്യമായി ബാധിക്കാന്‍ പോകുന്നില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞ സാമ്പത്തിക വിദഗ്ധരെ തുടക്കത്തില്‍ പറഞ്ഞ ‘അവതാരങ്ങള്‍’ തടസ്സപ്പെടുത്തി. അമേരിക്കയുടെ ഭീഷണി ഭാരതത്തില്‍ വിലപ്പോകില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ച് പറയാന്‍ ശ്രമിച്ച സ്വന്തം ലേഖകന്മാരുടെ തത്സമയ റിപ്പോര്‍ട്ടിങ് പ്രേക്ഷകര്‍ കാണാതിരിക്കാന്‍ ചില ചാനലുകളിലെ വാര്‍ത്താവതാരകര്‍ കട്ട് ചെയ്തു.
പരീക്ഷയ്‌ക്ക് കോപ്പിയടിച്ചത് കയ്യോടെ പിടിച്ചതിന് അഞ്ച് എസ്എഫ്ഐ വനിതകള്‍ ലൈംഗിക പീഡനം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ മാന്യനായ ഒരു കോളജ് അധ്യാപനെ നീണ്ടകാലത്തെ നിയമ പോരാട്ടത്തിനു ശേഷം കഴിഞ്ഞദിവസം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ എഴുതിയുണ്ടാക്കിയ പരാതി കോളജ് പ്രിന്‍സിപ്പാളിന്റെ സഹായത്തോടെയാണ് എസ്എഫ്ഐ വനിതകള്‍ നല്‍കിയതെന്ന് തെളിഞ്ഞു. എന്നാല്‍ ഈ വനിതകളുടെയും പ്രിന്‍സിപ്പാളിന്റെയും വിവരങ്ങള്‍ മാധ്യമങ്ങള്‍ മറച്ചുപിടിച്ചു. വല്ലാത്ത മാധ്യമ ധര്‍മ്മവും ഉല്‍ബുദ്ധതയും തന്നെ! നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, സ്ഥിരം കുറ്റവാളിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന എസ്എഫ്ഐ നേതാവാണ് ആര്‍ഷോ. ഇയാള്‍ തന്നെ ലൈംഗികമായി കടന്നാക്രമിച്ചിട്ടുണ്ടെന്ന് മറ്റൊരു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ യുവതി പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. ഈ കടന്നാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലും പു
റത്തു വന്നിട്ടുണ്ട്. പക്ഷേ എസ്എഫ്ഐ വിദ്യാര്‍ത്ഥി രംഗത്ത് നിര്‍വഹിച്ചുവരുന്ന വിപ്ലവത്തെ, ദൗത്യത്തെക്കുറിച്ച് പറയാന്‍ ചാനല്‍ ചര്‍ച്ചകളില്‍ ക്ഷണിച്ചുവരുന്ന ആര്‍ഷോയോട് അയാള്‍ നടത്തിയ ലൈംഗികമായ കടന്നാക്രമണത്തെക്കുറിച്ച് നേരിട്ട് ചോദിക്കാന്‍ ‘പുരുഷോത്തമന്മാരുടെയും’ വനിതാ വിമോചകരുടെയും നാവ് പൊന്താറില്ല. സംരക്ഷണം വേണ്ടത് ഇരകള്‍ക്കല്ല, വേട്ടക്കാര്‍ക്കാണെന്ന് പറയാതെ പറയുകയാണ് ഇവര്‍.
പിണറായി വിജയന്റെ സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് അയ്യപ്പ ഭക്ത സംഗമം നടത്തുന്നതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്നം എന്നാണ് ചാനല്‍ അവതാരങ്ങള്‍ ബിജെപിയുടെയും മറ്റും പ്രതിനിധികളോട് ചോദിക്കുന്നത്. നിരീശ്വരവാദികളും, ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളവരുമായ പിണറായിമാര്‍ക്ക് അയ്യപ്പന്മാരെ സംഘടിപ്പിക്കാന്‍ എന്തവകാശമെന്ന് ചോദിക്കേണ്ടതിനു പകരം, ചരിത്രത്തില്‍ ഉടനീളം ശബരിമലയ്‌ക്കും അയ്യപ്പന്മാരുടെ വിശ്വാസത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് സൈബര്‍ സഖാക്കളെ പോലെ ചാനലുകളിലെ ചര്‍ച്ചാ മുതലാളിമാര്‍.
ഞങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണല്ല, നെടുംതൂണാണ് എന്ന അഹങ്കാരത്തോടെ സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും വിരുദ്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ നിലയ്‌ക്കുനിര്‍ത്തേണ്ടത് നീതിബോധമുള്ള മാധ്യമങ്ങളും വായനക്കാരും പ്രേക്ഷകരുമാണ്.
















