ചെമ്പട തെറ്റാതെ താളം പിടിച്ച് കൊട്ടാറായാല്‍ എന്തും കൊട്ടാം. കരവും കരിയും വരയ്‌ക്കാറായാല്‍ എല്ലാം കൈയ്‌ക്കു വഴങ്ങും. രേഖാചിത്രകാരന്മാരില്‍ ചരിത്രം കുറിച്ച ഒരു നമ്പൂതിരി നമുക്കുണ്ടായിരുന്നു. കരുവാട്ടു മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി. ഇത്രയും എഴുതിത്തീരാന്‍ ശ്ശി നീളം വരും. അതിനാല്‍ നമ്പൂതിരി എന്ന് ഇംഗ്ലീഷില്‍ ചുരുക്കി ഒപ്പിടും. നമ്പൂതിരിമാര്‍ ഏറെ കേരളത്തിലും പുറത്തും കണ്ടേക്കാമെങ്കിലും ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒന്നേ ഉള്ളൂ. വരയുടെ പരമശിവന്‍ എന്ന് വികെഎന്‍ വിളിച്ചിരുന്നു. അത് സത്യമെന്ന് വിവിധ വീക്കിലികള്‍ തെളിവു നല്‍കുന്നു.
ചിങ്ങമാസത്തിലെ ആയില്യം നാളില്‍ പിറന്ന ഇതിഹാസകാരന് ജീവിച്ചിരുന്നെങ്കില്‍ ഈ മാസം 13ന് നൂറാം ജന്മദിനമാകുമായിരുന്നു. ഏവരേയും അത്ഭുതപ്പെടുത്തുന്ന രേഖാചിത്രങ്ങള്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നവരുണ്ട്. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവങ്ങള്‍ അദ്ദേഹത്തിന്റെ വരയില്‍ കാണാം. അപൂര്‍വതകള്‍ ദര്‍ശിച്ച കാലമായിരുന്നു.
സന്താനഗോപാലം കഥകളിയില്‍ ബ്രാഹ്‌മണവേഷത്തിനു പ്രചുരപ്രചാരം സിദ്ധിച്ചത് വാഴേങ്കട കുഞ്ചുനായരില്‍ കൂടെയായിരുന്നു. ഒളപ്പമണ്ണ മനയില്‍ കഥകളി കളരിയുടെ ചുമതല നിര്‍വഹിക്കുന്ന കാലത്ത് അവിടെ വന്നും പോയും ഇരുന്ന വിവിധ നമ്പൂതിരിമാരുടെ നില്‍പ്പും, നടപ്പും, ആലോചനയും ദേഷ്യവും ഓരോന്നും ശ്രദ്ധിച്ചു കുഞ്ചുനായരാശാന്‍ അരങ്ങത്തു പ്രകടിപ്പിച്ചിരുന്നു. ഇന്നും അദ്ദേഹം തീര്‍ത്ത ബ്രാഹ്‌മണ സമ്പ്രദായം സന്താനഗോപാലത്തില്‍ കാണാം. അതുപോലെ വൈദ്യം പഠിക്കാന്‍ പൊന്നാനിയില്‍നിന്നു പുറപ്പെട്ട് വിവിധ മനകളില്‍ താമസിക്കുകയായിരുന്നു. അവിടെ നിന്നാണ് വിജ്ഞാനങ്ങള്‍ മനസില്‍ ഉള്‍ക്കൊണ്ടത്.
സംഗീതവും താളവും മേളവും ഉത്സവവും എന്നുവേണ്ട സകല കലകളേയും വാസുദേവന്‍ നമ്പൂതിരി അടുത്തറിഞ്ഞു. പൂമുള്ളി മനയില്‍ സ്ഥിരക്കാരനായ ചെമ്പൈ സ്വാമികള്‍ക്കൊപ്പം യാത്ര ഏറെ ഉണ്ടായിട്ടുണ്ടെന്ന് നമ്പൂതിരി പറയാറുണ്ട്. രേഖകള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ചിത്രത്തിന്റെ അകമ്പടിയോടെ പൂര്‍ത്തിയാക്കിയത് രസകരമാണ്. ഒരു നൂറ്റാണ്ടിന്റെ ചിത്രീകരണം എന്നും വിശേഷിപ്പിക്കാം. പഴയകാല വസ്ത്രവിധാനവും ചുരിദാറും ജീന്‍സുംവരെ വരയില്‍ തീര്‍ത്തിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴം കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ സാഹിത്യത്തിനൊപ്പം നമ്പൂതിരിയുടെ രേഖകള്‍ മനുഷ്യമനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ടു. മഹാഭാരതത്തിന്റെ തെളിമ ഒഴുകുകയായിരുന്നു. പാഞ്ചാലിയും ഭീമനും കര്‍ണ്ണനും ബകനും രഥങ്ങളും കുരുക്ഷേത്രവും പരന്നുകിടന്നു. വരിക്കാശ്ശേരി മനയിലെ കാവ് നമ്പൂതിരി എന്ന കൃഷ്ണന്‍ നമ്പൂതിരിയെ പരിചയപ്പെട്ടത് കരുവാടിന്റെ ജീവിതരേഖ തെളിയലായിരുന്നു. അദ്ദേഹത്തോടൊപ്പം വരച്ചും ശില്‍പ്പമുണ്ടാക്കിയും കുറച്ചുകാലം കൂടി. കൃഷ്ണന്‍ നമ്പൂതിരി ബിഎ പഠനം നിര്‍ത്തി മദിരാശിക്ക് വച്ചു. ‘താനും പോന്നോളൂ, നമുക്കവിടെ കൂടാം’ എന്ന ക്ഷണം സ്വീകരിച്ചു.
കൃഷ്ണന്‍ നമ്പൂതിരിയും വരിക്കാശ്ശേരി മനയുമാണ് എന്നെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാക്കിയത് എന്ന് നമ്പൂതിരി എന്നും പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് മണ്ണില്‍ വരയ്‌ക്കും. അത് നേരംപോക്ക്. ഏട്ടന്‍ വരിക്കാശ്ശേരി ഡ്രൈവറായിരുന്നു. അങ്ങനെയാണ് വാസുദേവനും അവിടെ എത്തിയത്. വിവിധതരം മനുഷ്യരും മൃഗങ്ങളും വാഹനങ്ങളും കുട്ടികൃഷ്ണന്‍ എന്ന ആനയും. ആകെ രസകരം. എനിക്ക് നല്ല ആനക്കമ്പം തികഞ്ഞിരുന്നു. ഉത്സവപ്പറമ്പുകള്‍ ഹരംകൊള്ളിച്ചിരുന്നു. ഒരിടയ്‌ക്കു തൃപ്പൂണിത്തുറയില്‍ കുറച്ചുകാലം കൂടി. മകന്‍ അവിടെ താമസമായിരുന്നു. ഉത്സവം കാണുന്നതിനിടയില്‍ നാടന്‍ ആനകള്‍ കുറവാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അതല്ല ഇക്കൂട്ടത്തില്‍ നാടന്‍ ധാരാളമുണ്ട്. ഞാന്‍ ആനയെ ശരിക്കും നിരീക്ഷിക്കാറുണ്ടെന്ന് പറഞ്ഞു. അത്രയ്‌ക്കായിരുന്നു ആനക്കമ്പം.
മദിരാശിയില്‍ ചോഴമണ്ഡലത്തിലെ കെ.സി.എസ്. പണിക്കരുടെ കീഴില്‍ ചിത്രകലയും പെയിന്റിങും ശീലിച്ചു. വരയുടെ വിവിധ വശങ്ങള്‍ കാണുകയും അറിയുകയും പഠിക്കുകയുമായിരുന്നു. മോഡേണ്‍ കലകളും അവിടെനിന്ന് അഭ്യസിച്ചു. ഇടയ്‌ക്കു പഠനം നിര്‍ത്തി കേരളത്തിലേക്ക് തിരിച്ചു. മാതൃഭൂമിയില്‍ ചേര്‍ന്നാല്‍ സ്ഥിരശമ്പളം കിട്ടുമല്ലോ. അന്നത് ആവശ്യവുമായിരുന്നു. പണിക്കര്‍ മാഷിന് അതൊന്നും അത്ര ഇഷ്ടപ്പെട്ടില്ല.
മാതൃഭൂമിയില്‍ എം.വി. ദേവന്‍, എഎസ് എന്നിവര്‍ക്കൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചു. കോഴിക്കോട് വലിയ കേന്ദ്രമായിരുന്നു. ബുദ്ധിജീവികള്‍ക്കൊപ്പം കൂടാനായത് വലിയ നിധിയായി. പ്രശസ്തമായ പ്രദേശത്തിനെ അടുത്തറിഞ്ഞു. കടലുപോലെ ആഴവും പരപ്പുമുള്ള ദേശം. മാതൃഭൂമിയില്‍നിന്നു പോന്നത് മാതൃഭൂമി ആഴ്ചപതിപ്പ് തിരുവനന്തപുരത്തേക്കു മാറ്റിയതിനാലാണ്. അക്കാലത്താണ് കലാകൗമുദി ആരംഭിച്ചത്. വര അതിലായി. അതും തിരുവനന്തപുരം പ്രസിദ്ധീകരണമാണെങ്കിലും കോഴിക്കോട്ടേക്ക് കഥകള്‍ എത്തിക്കാന്‍ ആള്‍ വരും. പിറ്റേന്ന് വരച്ചത് കൊടുത്തുവിടും. ഇക്കാലത്താണ് രണ്ടാമൂഴം പ്രസിദ്ധപ്പെടുത്തുന്നത്.
പുതിയ തലമുറക്കാര്‍ അന്നാണ് നമ്പൂതിരി രേഖകളെ മനസിലാക്കിയത്. രണ്ടാമൂഴം പൂര്‍ത്തിയായശേഷം എറണാകുളം കലാപീഠത്തില്‍ ഒരു ദിവസംകൊണ്ട് മഹാഭാരത രചന നടത്തി. വലിയ കാന്‍വാസ് ബോര്‍ഡില്‍ ചേര്‍ത്തുകൊണ്ടായിരുന്നു. ഒരു മേശവച്ച് അതില്‍ പെയിന്റ് ചാലിക്കും. ബ്രഷ്‌കൊണ്ട് കാന്‍വാസില്‍ വരയ്‌ക്കും. ആറ് മണിക്കൂര്‍ കൊണ്ടാണു വരച്ചിരുന്നത്. പശ്ചാത്തലത്തില്‍ സംഗീതം ഒഴുകിയിരുന്നു. മേശയുടെയും കാന്‍വാസിന്റെയും ഇടയിലൂടെ, ബോറടിക്കുന്നവര്‍ ഇടയ്‌ക്ക് എഴുന്നേറ്റ് പോകും. കുറച്ച് കഴിഞ്ഞപ്പോള്‍ നമ്പൂതിരി പറഞ്ഞു. വിളക്കിന്റെ ഇടയിലൂടെ പോകാന്‍ പാടില്ലെന്നാണ് നിയമം. സകലരും ചിരിച്ചു. ഇതിനിടയില്‍ ഒരാള്‍ മേശക്ക് മുന്നിലൂടെ പോയപ്പോള്‍ വഴിതിരിച്ചുവിട്ടതും ചിരി പൊട്ടിച്ചു.
മോഹന്‍ലാലിന്റെ വീട്ടില്‍ വലിയ പെയിന്റിങ് നമ്പൂതിരിയുടേതായുണ്ടത്രേ!
കരുവാട്ടു മനയിലാണോ എന്നറിയില്ല, ഒരു വിശേഷ ദിവസം. അന്ന് സന്ധ്യക്ക് കഥകളിപ്പദകച്ചേരി. എമ്പ്രാന്തിരി പാടുകയാണ്. അജിത ഹരേ… പാടുന്ന സമയം. ആരോ ഒരു ചായ പെന്‍സില്‍ കൊടുത്തു. പന്തല്‍ കെട്ടുന്നവര്‍ ആള്‍ മറയായി കെട്ടിയ തുണിയില്‍ കൃഷ്ണനെയും കുചേലനെയും വരച്ചു. അത് ഒരു തുടക്കമായി. ഇത് വലിയ സംഭവമായി പരിണമിച്ചു. കേരളത്തിന്റെ നാനായിടത്തും വിവിധ കലാകാരന്മാരുടെ കച്ചേരികള്‍ക്കും നമ്പൂതിരിയുടെ പെയിന്റിങും കാന്‍വാസും ഒരുക്കും. ഹംസം, ദമയന്തി, നളന്‍ എന്നിങ്ങനെ. ഗോപിയാശാനെക്കുറിച്ച് നമ്പൂതിരി വര്‍ണ്ണിക്കാറുണ്ട്. കഥകളിക്കായുള്ള മുഖം. കിരീടം വച്ച പച്ചവേഷത്തിന് ഒരു കോഴിയുടെ ഛായയാണെന്നു പറയും. തലവെട്ടിക്കലും മറ്റും ഇതു തോന്നിക്കും. ഇതുകേട്ട് പ്രശസ്തനായ കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി ചിരിച്ചുകൊണ്ട് പറഞ്ഞു. കഥകളിക്കാരെ കോഴിയാക്കണ്ടായിരുന്നു. തുടര്‍ന്ന് പൊട്ടിച്ചിരി.
രേഖാചിത്രങ്ങളില്‍ പലതിനും കൃഷ്ണമണി കൃത്യമായ കണ്ണ് എന്നിവ കാണിക്കാറില്ല. ഡീറ്റയില്‍സ് കുറവാണെങ്കിലും ഭാവ തീവ്രത അസ്സലായിട്ടുണ്ട്. നാടന്‍ സ്ത്രീകള്‍, മുസ്ലിം സ്ത്രീപുരുഷന്മാര്‍ എന്നിവരുടെ പഴയകാല വേഷങ്ങള്‍. നമ്പൂതിരിമാര്‍, അന്തര്‍ജനങ്ങള്‍, പാടത്തു പണിയെടുക്കുന്നവര്‍, ആനകള്‍, ഉത്സവങ്ങള്‍, വാദ്യക്കാര്‍ ഇങ്ങനെ വരയുടെ പെരുന്നാള്‍ നമ്പൂതിരിയുടെ രേഖയില്‍ നിറഞ്ഞ് തുളുമ്പിയിരുന്നു. വരയുടെ ലോകത്ത് ചെന്നില്ലായിരുന്നെങ്കില്‍ എവിടെയായിരിക്കും അങ്ങയുടെ സ്ഥാനം എന്ന് ചോദിച്ചപ്പോള്‍ വല്ല ദേഹണ്ഡക്കാരനോ മറ്റോ ആയിരുന്നേനെ എന്നു മറുപടി.
രേഖകള്‍പോലെ നല്ല ഭാവനയുടെയും പിതാവായിരുന്നു. ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവാതെ രംഗം വിട്ടെങ്കിലും അദ്ദേഹം തീര്‍ത്ത വലിയ സാമ്രാജ്യം നമുക്കു മുന്നിലുണ്ട്. മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യവാനാണ് നമ്പൂതിരി. കഥാപാത്രങ്ങളെ അപൂര്‍ണ്ണമാക്കിയാലും അതിന് അതിന്റേതായ പൂര്‍ണ്ണത കാണും. ഒരു കാലഘട്ടത്തിന്റെ രേഖ തീര്‍ത്ത്, പെന്‍സില്‍ താഴെവച്ച് താടിയില്‍ വിരല്‍ ഓടിച്ചിരുന്ന അദ്ദേഹം ഒരു ചീത്ത ശീലത്തിലും പെട്ടില്ല. അത്തരം ആളുകള്‍ക്കൊപ്പം പെരുമാറിയെങ്കിലും നല്ല മനുഷ്യത്വം നിറഞ്ഞുനിന്നു. കലാമണ്ഡലം പോലുള്ള സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ ശില്‍പങ്ങളുണ്ട്.
വരയുടെ ആ ബ്രഹ്‌മാവ് ഇന്നു നമുക്കൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ചരിത്രം കല്‍പാന്തകാലം വരെ നില്‍ക്കും. നൂറ്റാണ്ടിന് സമീപത്തുവച്ച് വിടചൊല്ലിയ മഹാത്മാവിന് സാദര നമസ്‌കാരം.
















