Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹിന്ദുത്വത്തിന്റെ വിരാട രൂപം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 7, 2025, 08:28 pm IST
in Varadyam

ന്യൂ ജേഴ്സിയില്‍ നടന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജത ജൂബിലി കണ്‍വന്‍ഷന്റെ ഉദ്ഘാടനം ചടങ്ങില്‍ സ്വാമി ചിദാനന്ദപുരി നല്‍കിയ ആഹ്വാനം ‘നമ്മള്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ സജീവമാകണം’ എന്നായിരുന്നു.
‘തെരഞ്ഞെടുക്കപ്പെടുന്ന പദവികളില്‍ എത്താന്‍ പ്രയത്നിക്കണം. വൈറ്റ് ഹൗസ് തന്നെ ലക്ഷ്യം വെയ്‌ക്കണം’ എന്നും സ്വാമി പറഞ്ഞു.

സ്വാമി ഇതു പറയുമ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ രണ്ടു പേര്‍ ഇരിപ്പുണ്ടായിരുന്നു-രാമസ്വാമിയും ഭാര്യ ഗീതയും. സ്വാമിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കിയവര്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രാഥമിക ഘട്ടത്തില്‍ ട്രംപിനൊപ്പം മത്സരിച്ച വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍.

സദസ്സിനിടയില്‍ മറ്റൊരു കുട്ടി ഉണ്ടായിരുന്നു-കാലിഫോര്‍ണിയക്കാരി മലയാളി റിനു നായര്‍. സ്‌കൂള്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടാണ് ഈ മിടുക്കി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 18 വയസ്സ് തികയണം. റിനു വോട്ട് തേടുമ്പോള്‍ പ്രായം 18 വര്‍ഷവും 2 മാസവും.

സ്‌കൂള്‍ ബോര്‍ഡ് ചെറിയ കാര്യമല്ല. അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ആദ്യപടിയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം അതേ ബാലറ്റിലാണ് ഇതിന്റെ വോട്ടെടുപ്പും.

അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ സമ്മേളനം ആഹ്വാനം ചെയ്തുകൊണ്ടുതന്നെയായിരുന്നു കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി സമ്മേളനം സമാപിച്ചത്. ഹിന്ദു മൂല്യങ്ങള്‍ മുറുകെ പിടിച്ച് ഹിന്ദുത്വാഭിമാനത്തോടെ പ്രവാസജീവിതം നയിക്കാന്‍ കഴിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ലോകമാസകലം ഉള്ള ഹിന്ദുത്വാഭിമാന ഉണര്‍വിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഡോ. നിഷ പിള്ളയുടെ നേതൃത്വത്തില്‍ ‘വിരാട്’ എന്ന പേരില്‍ നടത്തിയ നാലു ദിവസത്തെ രജതജൂബിലി സമ്മേളനം.

നൂറുപേരുടെ താലപ്പൊലിയും മുത്തുക്കുടയുമായി നാട്ടിലെ പൂരത്തിന്റെ പ്രതീതി ജനിപ്പിച്ച ഘോഷയാത്ര. കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ 50 ഓളം വാദ്യക്കാര്‍ പങ്കെടുത്ത ചെണ്ടമേളം. കളരിപ്പയറ്റ്, ഗുരുവായൂര്‍ ഉറിയടി, കാവിലാട്ടം, തെയ്യം, ഗരുഡന്‍പറവ, തീയാട്ട്, മുടിയേറ്റ് എന്നിവ ഉള്‍പ്പെടെ നിരവധി ക്ഷേത്രകലകള്‍. വിഷയാധിഷ്ഠിത നൃത്തനാടകവും നൃത്തപ്രകടനവും, ഭരതനാട്യം, മോഹിനിയാട്ടം. ആത്മീയ സത്സംഗങ്ങള്‍, ആത്മീയ പ്രഭാഷണങ്ങള്‍, കലാ മത്സരങ്ങള്‍, സംഗീത സദസ്സ്, താരസല്ലാപം, മാധ്യമ സെമിനാര്‍, ബിസിനസ് മീറ്റ്… എല്ലാ ചേരുവകളും ഉള്‍ക്കൊണ്ടതായിരുന്നു സമ്മേളനം.

സ്വാമി ചിദാനന്ദപുരി ,സ്വാമി അമൃതസ്വരൂപാനന്ദ, ബ്രഹ്‌മചാരി ഹരി ചൈതന്യ, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി, മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, യു.എസ്. സുപ്രീം കോടതി ജഡ്ജി രാജരാജേശ്വരി, മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, അഡ്വ. എസ്. ജയശങ്കര്‍, കേരള ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാര്‍, ന്യൂയോര്‍ക്ക് ഗവര്‍ണറുടെ സെക്രട്ടറി ഷിബു നായര്‍, സംവിധായകരായ ഹരിഹരന്‍, അഭിലാഷ് പിള്ള, ശരത് ഹരിദാസന്‍, സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, നടന്‍ നരന്‍, നടിമാരായ ശാന്തികൃഷ്ണ, ദിവ്യ ഉണ്ണി, ഗായിക മധുശ്രീ നാരായണന്‍, നര്‍ത്തകി ഡോ. ജാനകി രംഗരാജന്‍ എന്നിവര്‍ മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

അമേരിക്കന്‍ മണ്ണില്‍ ആദ്യകാലത്ത് കാലുകുത്തിയ ഇന്ത്യന്‍ പ്രവാസികള്‍ തൊഴിലും വിദ്യാഭ്യാസവും തേടിയെത്തിയവരായിരുന്നു. പക്ഷേ, അവരുടെ ബാഗേജുകളില്‍ ഒളിഞ്ഞിരുന്നത് ഒരു തൊഴില്‍വിസ മാത്രമല്ല; ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഭാരതീയ സംസ്‌കാരവും ആത്മീയ പാരമ്പര്യവുമായിരുന്നു. ഹിന്ദു പ്രസ്ഥാനം അമേരിക്കയില്‍ വളര്‍ന്നത്, ഒരു സംഘാടിത ശ്രമമായല്ല; മറിച്ച്, തലമുറകളിലൂടെ പകരപ്പെട്ട ജീവിതശൈലിയുടെയും ആത്മീയതയുടെയും ഒഴുക്കായി.

സ്വാമി വിവേകാനന്ദന്റെ ‘ചിക്കാഗോ ഗര്‍ജ്ജനം’

1893-ലെ ചിക്കാഗോ ലോകമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗം, അമേരിക്കയില്‍ ഹിന്ദുത്വത്തിന്റെ ആദ്യ ഗര്‍ജ്ജനമായി. സഹിഷ്ണുത, സര്‍വമതസമത്വം, ശാശ്വതധര്‍മ്മം എന്നീ സന്ദേശങ്ങള്‍, ഹിന്ദു സംസ്‌കാരത്തെ ഒരു സര്‍വലൗകിക പൈതൃകമായി ലോകത്തേക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് പരമഹംസ യോഗാനന്ദ, ഐഎസ്‌കോണ്‍ സ്ഥാപകന്‍ സ്വാമി പ്രഭുപാദ തുടങ്ങിയവര്‍, ഹിന്ദു ചിന്തയെ അമേരിക്കന്‍ സമൂഹത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.

1965-ല്‍ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ നിയമത്തിലെ പരിഷ്‌കാരം, ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് പുതിയ വഴികള്‍ തുറന്നു. അവര്‍ക്കൊപ്പം അമേരിക്കയിലെത്തിയത് ക്ഷേത്രങ്ങളും സംസ്‌കാരസംഘടനകളും ആയിരുന്നു. പിറ്റ്‌സ്ബര്‍ഗ് ശ്രീ വെങ്കടേശ്വര ക്ഷേത്രം (1977) പോലെയുള്ള സ്ഥാപിത കേന്ദ്രങ്ങള്‍, മതാരാധന മാത്രമല്ല, ഭാഷാ-കലാപഠനവും, യോഗവും, സംസ്‌കാരവിലകളും പഠിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി വളര്‍ന്നു.

ഭക്തിയില്‍ നിന്ന് സംഘാടനത്തിലേക്ക്

ഹിന്ദു സ്വയംസേവക സംഘം (HSS), വിശ്വഹിന്ദു പരിഷത് ഓഫ് അമേരിക്ക (VHPA), ഹിന്ദു സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ (HSC) തുടങ്ങിയ സംഘടനകള്‍ ഉയര്‍ന്നുവന്നത്, പ്രവാസി ഹിന്ദുക്കള്‍ ”പൂജക്കാര്‍” മാത്രമല്ല, ”സംഘാടകര്‍” കൂടിയാണെന്ന് തെളിയിച്ചു. സര്‍വകലാശാലകളിലെ യുവജനങ്ങള്‍ സംഘടിപ്പിച്ച പരിപാടികള്‍, പ്രസ്ഥാനത്തിന് ഒരു ബൗദ്ധിക-സംസ്‌കാരിക നിറം നല്‍കി. ദീപാവലി പോലുള്ള ഉത്സവങ്ങള്‍ അമേരിക്കന്‍ പൊതുസ്ഥലങ്ങളില്‍ ആഘോഷിക്കപ്പെടാന്‍ തുടങ്ങി.

അമേരിക്കയിലെ ഹിന്ദു സമൂഹം നേരിട്ട പ്രധാന വെല്ലുവിളി: മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും, മീഡിയയിലും അക്കാദമിയിലും ഉയര്‍ന്നുവന്ന വിവേചനാത്മക ചിത്രീകരണങ്ങളും. എന്നാല്‍, കമ്മ്യൂണിറ്റി സര്‍വീസ്, ഇന്റര്‍ഫെയ്‌ത്ത് ഡയലോഗ്, അക്കാദമിക് ഗവേഷണം, രാഷ്‌ട്രീയ ഇടപെടല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഹിന്ദു പ്രസ്ഥാനം, അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അംഗീകാരം നേടി.

കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക

വിവേകാനന്ദന്റെ ചുവടുപിടിച്ച്, കേരളത്തില്‍ നിന്നും സന്യാസിമാര്‍ അമേരിക്കയില്‍ എത്തി.നടരാജ ഗുരു, ഗുരു നിത്യചൈതന്യ യതി, സ്വാമി ചിന്മയാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയി…
ഇവര്‍ വെറും മതബോധകരല്ല, സംസ്‌കാരത്തിന്റെ ദീപസ്തംഭങ്ങള്‍ ആയിരുന്നു. അവരുടെ വരവും ഉപദേശങ്ങളും, പ്രവാസി മലയാളി ഹിന്ദുക്കളുടെ ഹൃദയത്തില്‍ ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ വിതറി.

അതിന്റെ ഫലമായി, ”നമ്മള്‍ക്കും ഒരു പൊതുവേദി വേണം” എന്ന തിരിച്ചറിവ് വളര്‍ന്നു.അതിന്റെ സംഘടിത രൂപമാണ് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA).ഒറ്റയടിക്ക് ജനിച്ചതല്ല, കാലത്തിന്റെ അടിയൊഴുക്കുകളില്‍ നിന്നുയര്‍ന്ന സംസ്‌കാരസംഘടന.

അമേരിക്കയിലെ ഹിന്ദു സമൂഹങ്ങളില്‍ ഏറ്റവും കുറവ് യോജിപ്പുള്ളത് മലയാളികളിലാണ്. ഗുജറാത്തികളും പഞ്ചാബികളും, രാജസ്ഥാനികളും ആന്ധ്രക്കാരും കന്നടക്കാരും തമിഴരും-എണ്ണത്തില്‍ ചെറുതായാലും, നഗരങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഗുണഫലങ്ങള്‍ വ്യാപാരത്തിലും തൊഴിലും സാംസ്‌കാരിക ജീവിതത്തിലും അവര്‍ കൊയ്യുന്നു.

അതേ സമയം, മലയാളികള്‍ ഏറെയുള്ള നഗരങ്ങളിലും ഒത്തുചേരലിനു പകരം ചിതറലും ചെറുചെറു സംഘടനകളിലെ അഭിമാനക്കളികളും മാത്രം . NSS, SNDP ഉണ്ടായിരുന്നെങ്കിലുംആന്തരിക കലഹങ്ങളും പരിമിതികളും കാരണം. വലിയ മുന്നേറ്റം സാധിച്ചില്ല. ജാതി സംഘടനകള്‍ക്കപ്പുറം പൊതുവായ ഹൈന്ദവ താല്‍പര്യം മുന്നോട്ട് വയ്‌ക്കാന്‍ കഴിയാതെ നിന്ന അവസ്ഥയായിരുന്നു..

എന്നാല്‍ വിവരസാങ്കേതിക യുഗത്തില്‍, അമേരിക്കന്‍ മലയാളി മനസ്സില്‍ ഒരു തിരിച്ചറിവ് തെളിഞ്ഞു-
‘ജാതി മതിയാകുന്നില്ല, സംസ്‌കാരമാണ് നമ്മെ നിലനിര്‍ത്തുന്നത്.’അങ്ങനെ, പ്രധാന നഗരങ്ങളില്‍ മലയാളി ഹിന്ദുക്കള്‍ രൂപീകരിച്ച സംഘടനകള്‍ക്ക് ഒരു പുതിയ ഉണര്‍വ് ലഭിച്ചു:
ഡാളസിലെ കേരള ഹിന്ദു സൊസൈറ്റി,ന്യൂയോര്‍ക്കിലെ മഹിമ (മലയാളി ഹിന്ദു മണ്ഡലം),ചിക്കാഗോയിലെ ഗീതാമണ്ഡലം,ലോസ് ആഞ്ചലസിലെ OM (Organisation of Malayali Hindus of America),ഹൂസ്റ്റണിലെ കേരള ഹിന്ദു സൊസൈറ്റി…

ചിതറലല്ല, ചേരലിന്റെ സൂചനകള്‍.

കേരളത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ മുഖ്യപ്രഭാഷകനായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ പ്രേരണ, ഈ അമേരിക്കന്‍ സംഘടനകള്‍ക്കും പുതിയ ചിറകുകള്‍ നല്‍കി. സംഘടനകള്‍ മാത്രമല്ല, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഉണ്ടാക്കണമെന്ന സന്ദേശം മലയാളി പ്രവാസികള്‍ ഏറ്റെടുത്തു തുടങ്ങി.

അങ്ങനെ, വിവേകാനന്ദന്‍ തെളിച്ച തീപ്പൊരി, കാലത്തിന്റെ കാറ്റുകള്‍ക്കപ്പുറം, സമുദ്രങ്ങള്‍ കടന്ന്, ഇന്നും അമേരിക്കന്‍ ആകാശത്ത് സംസ്‌കാരത്തിന്റെ ശബ്ദമായി മുഴങ്ങുന്നു.

ഇന്നത്തെ തലമുറയിലെ അമേരിക്കന്‍ ജനനം നേടിയ ഹിന്ദു യുവാക്കള്‍, ഭാരതീയ സംസ്‌കാരത്തിന്റെ വേരുകള്‍ മനസ്സിലാക്കിക്കൊണ്ട്, അമേരിക്കന്‍ ജീവിതത്തിന്റെ പ്രവാഹത്തില്‍ സ്വയം ചേര്‍ക്കുന്നു. അതാണ് ഹിന്ദു പ്രസ്ഥാനത്തിന്റെ ഭാവിയും ശക്തിയും. സമുദ്രങ്ങള്‍ വേര്‍തിരിച്ചാലും, ഹിന്ദുത്വം അവരെ ഇന്ത്യയുടെ ആത്മീയസ്പന്ദനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രജ്ഞാ പ്രവാഹ്

കെ.എച്ച്.എന്‍.എ രജതജൂബിലി കണ്‍വന്‍ഷനില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറിന് അനുവദിച്ചിരുന്നത് 15 മിനിറ്റുമാത്രം. വിഷയം ഹിന്ദുമതവും ഹിന്ദുത്വവും. നന്ദകുമാറിന്റെ പ്രസംഗം മുന്‍പ് കേട്ടിട്ടില്ലാത്തവരായിരുന്നു ഭാരവാഹികളും സദസ്സിലുണ്ടായിരുന്ന ഭൂരിഭാഗവും.

ആശയകൃത്യതയും സാഹിത്യസമ്പുഷ്ടതയും അനായാസതയും സംഗമിച്ച ആ ചെറു പ്രഭാഷണം, ഹിന്ദുത്വത്തെക്കുറിച്ചുള്ള കള്ളപ്രചാരണങ്ങള്‍ക്ക് അക്കമിട്ട മറുപടിയായി. ‘ഹിന്ദുത്വവും ഹിന്ദുമതവും വേറിട്ട ഒന്നല്ല; അത് നമ്മുടെ ജീവപര്യന്തമായ സംസ്‌കാരവും ആത്മാഭിമാനവുമാണ്’ എന്ന സന്ദേശം അദ്ദേഹം പങ്കുവെച്ചു. ശക്തമായ കൈയടികളോടെ സ്വീകരിക്കപ്പെട്ട ആ വാക്കുകള്‍, സ്വയം തിരിച്ചറിവിന്റെയും പാരമ്പര്യാഭിമാനത്തിന്റെയും തീപ്പൊരി തെളിച്ചു.

‘നന്ദകുമാറിന് 15 മിനിറ്റ് മാത്രം നല്‍കിയതു തെറ്റിയായി,’ എന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. നിഷ പിള്ള കുറ്റബോധത്തോടെ പരാമര്‍ശിച്ചു.
സദസ്സിലുണ്ടായിരുന്ന മുന്‍ ഡി.ജിപി ഋഷിരാജ് സിംഗ്, ഹിന്ദുത്വത്തെക്കുറിച്ച് നന്ദകുമാര്‍ എഴുതിയ പുസ്തകങ്ങള്‍ എവിടെ ലഭിക്കും എന്ന് അന്വേഷിച്ചു. കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടി അമേരിക്കന്‍ സ്‌കൂള്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റിനു നായര്‍.

കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന മൂന്ന് സെഷനുകളിലും അദ്ദേഹം പങ്കെടുത്തു. യുവജനങ്ങളോട് സംവദിച്ച ‘യൂത്ത് ഫോര്‍ ട്രൂത്ത്,’ കുട്ടികളുമായി സൗഹൃദബന്ധം പങ്കിട്ട ‘ലോളിപ്പോപ്പ് വണ്ടേഴ്‌സ്,’ മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രത്യേക സംവാദം എന്നിവയായിരുന്നു അവ.

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു പുറമേ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, വിര്‍ജീനിയ, സിന്‍സിനാറ്റി എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലും പങ്കെടുത്തു.സിന്‍സിനാറ്റി സര്‍വകലാശാല സംഘടിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് – ഹെല്‍ത്ത് – റിലീജന്‍/സ്പിരിച്ച്വാലിറ്റി -ഹ്യൂമാനിറ്റീസ് സിംപോസിയത്തില്‍ മുഖ്യാതിഥിയായി.

ന്യൂയോര്‍ക്കിലെ സന്ദര്‍ശനത്തില്‍, സാംസ്‌കാരിക അന്വേഷണവും ബൗദ്ധിക ഇടപെടലുകളും ഒരുമിച്ചു കൊണ്ടുപോയി. സ്വാതന്ത്ര്യത്തിന്റെ പ്രതിമ, 9/11 സ്മാരകം എന്നിവ സന്ദര്‍ശിച്ച് സ്വാതന്ത്ര്യം, പ്രതിരോധശേഷി, മാനവമൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ചിന്തകള്‍ പങ്കുവെച്ചു. ന്യൂജേഴ്‌സിയിലെ ബി.എ.പി.എസ്. ശ്രീ സ്വാമിനാരായണ്‍ മന്ദിരവും സന്ദര്‍ശിച്ചു.വേദാന്ത സൊസൈറ്റിയില്‍ പങ്കെടുത്ത്, ഭാരതീയ തത്ത്വചിന്തയുടെ ആത്മീയ ആഴം അദ്ദേഹം അനുഭവിച്ചു.കൊളംബിയ സര്‍വകലാശാലയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സ്മാരകം സന്ദര്‍ശിച്ച്, സാമൂഹ്യനീതി സംഭാവനകള്‍ക്ക് ആദരം അര്‍പ്പിച്ചു.

ഹിന്ദു സ്വയംസേവക് സംഘം പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി, പ്രവാസി പ്രവര്‍ത്തനങ്ങളെയും ബൗദ്ധിക ഇടപെടലുകളെയും ശക്തിപ്പെടുത്തി.

വാഷിങ്ടണ്‍ ഡി.സി.യില്‍, അമേരിക്കന്‍ ഇന്ത്യന്‍ കമ്മീഷണര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു. അവിടെ ആഗോള നയം, സിവിലൈസേഷണല്‍ ചിന്ത, ഇന്ത്യയുടെ അന്താരാഷ്‌ട്ര പങ്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

Tags: khnaP. Sreekumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

News

ഗുരുവായൂരപ്പന്റെ സ്ഥാനത്ത് ഞാൻ കണ്ടത് മമ്മൂട്ടിയെ…”, ചിരിക്കാൻ മറന്ന കുടുംബത്തിന് ചിരി സമ്മാനിച്ച കഥ

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.