അടൂര്‍: മറാത്താ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭംഗിയായി സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഗണേശ വിഗ്രഹത്തിനു മുമ്പില്‍ ഗവര്‍ണര്‍ ആരതി അര്‍പ്പിച്ചു. ഗണേശ ഗീതങ്ങള്‍ ആലപിക്കുകയും .ഗണപതി ബപ്പാ മോറിയാ എന്ന പ്രശസ്തമായ ജയഘോഷം മുഴക്കുകയും ചെയ്തു.
”നിങ്ങള്‍ ഏകദേശം ആയിരം കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്‌ട്രയില്‍ നിന്ന് ഇവിടെ എത്തി നിങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നുവെന്നത് വളരെ പ്രശംസനീയമാണ്. അത് മാത്രമല്ല, നിങ്ങള്‍ ഇന്ന് കേരളത്തിന്റെ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക പുരോഗതിയിലേക്ക് നിങ്ങള്‍ നല്‍കുന്ന സംഭാവന ഏറെ ശ്രദ്ധേയമാണ്. ഏറ്റവും പ്രധാനമായി, നിങ്ങള്‍ കേരളത്തിന്റെയും മഹാരാഷ്‌ട്രയുടെയും ഇടയില്‍ ഒരു സാംസ്‌കാരിക പാലമായി പ്രവര്‍ത്തിക്കുന്നത് അഭിമാനകരമായ കാര്യമാണ്.”ഗവര്‍ണര്‍ പ്രസംഗിക്കവേ പറഞ്ഞു.
മാറാഠി സംസ്കൃതിയും സ്വത്വവും നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതിനും നടത്തി വരുന്ന ശ്രമങ്ങളെ അനുമോദിക്കുമ്പോൾ തന്നെ മലയാളത്തിന്റെ മാധുര്യം ഉൾകൊള്ളാനും മലയാളികളുടെ സംസ്കാരവുമായി അലിഞ്ഞു ചേരാനും കൂടി തയാറാകണം എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. വിശാലമായി ചിന്തിക്കാനും പ്രവർത്തിക്കാനും മാറാഠികൾ ഛത്രപതി ശിവജിയെ മാതൃകയാക്കണം. ശിവജി അദ്ദേഹത്തിന്റെ പ്രവർത്തനം മഹാരാഷ്‌ട്രത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തിയില്ല. തെക്ക് തഞ്ചാവൂർ വരെയും വടക്ക് അട്ടക്ക് മുതൽ കട്ടക്ക് വരെയും ഛത്രപതി എത്തി.അത്തരം മഹത്തായ പ്രവർത്തനത്തിന് മഹാഗണപതിയുടെ അനുഗ്രഹം ഉണ്ടാവുമെന്ന് ആർലേക്കർ ആശംസിച്ചു
‘ഗണപതി ബപ്പാ മോറിയാ’ ആലേഖനം ചെയ്ത കാവി തൊപ്പിധരിച്ചാണ് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തത്.
മറാത്താ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തുന്ന ഗണേശോത്സവത്തിന്റെ എട്ടാം വാര്‍ഷികമായിരുന്നു.ഗവര്‍ണറുടെ വരവോടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഭംഗി കൂട്ടി. കലാപരിപാടികള്‍, സാംസ്‌കാരിക അവതരണങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായിരുന്നു. അടൂരില്‍ നിന്നു തുടങങ്ങി പന്തളം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ ഗണേശവിഗ്രഹ നിമഞ്ചനത്തോടെയാണ് ആഘോഷം സമാപിച്ചത്
















