പരോക്ഷ നികുതി സംവിധാനത്തില്‍ വലിയ പുനഃസംഘടനയാണ് ജിഎസ്ടി കൗണ്‍സില്‍ നടത്തിയിരിക്കുന്നത്. നിലവിലെ നാല് തട്ടിലുള്ള ഘടന മാറ്റി ലളിതമായ രണ്ടു നിരക്കുകള്‍ കൊണ്ടുവന്നിരിക്കുന്നു. തിരഞ്ഞെടുത്ത ചില വസ്തുക്കളുടെ നിരക്ക് 40 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ നിരക്കുകള്‍ നവരാത്രി ആരംഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അന്‍പത്തിയാറാമത് ജിഎസ്ടി കൗണ്‍സിലിന്റെ മാരത്തോണ്‍ യോഗത്തിനു ശേഷമാണ് ഈ നിര്‍ണായക തീരുമാനത്തിലെത്തിയത്. ചെലവ് കുറയ്‌ക്കുകയും, ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി കൗണ്‍സില്‍ തീരുമാനത്തെ പിന്തുണച്ചുവെന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്.
പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ വ്യക്തിഗത ഉപയോഗത്തിനുള്ള നിരവധി വസ്തുക്കള്‍ക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള ചരക്കു സേവന നികുതി ഇനി പൂജ്യമായിരിക്കും. നേരത്തെ ഇത് 18 ശതമാനമായിരുന്നു. പനീര്‍, പെറോട്ട, റൊട്ടി, പിസ, ബ്രെഡ് തുടങ്ങിയവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. വെണ്ണ, നെയ്, ശീതീകരിച്ച പാല്‍, ഉണക്കമാവുകള്‍, ജാം, ജെല്ലി, മിഠായി, ഐസ്‌ക്രീം, ബിസ്‌കറ്റ്, കോണ്‍ഫ്‌ലേക്സ്, ധാന്യങ്ങള്‍ എന്നിവയുടെ ജിഎസ് ടി അഞ്ച് ശതമാനമാക്കി കുറച്ചു. വളം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, അമോണിയ, ബയോപെസ്റ്റിസൈഡുകള്‍, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവയുടെ നികുതിയും അഞ്ച് ശതമാനമാക്കി. കാര്‍ഷിക ഉപകരണങ്ങള്‍, ട്രാക്ടറുകള്‍, മണ്ണൊരുക്കുന്ന യന്ത്രങ്ങള്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനമാക്കിയത് കാര്‍ഷിക മേഖലയ്‌ക്ക് വലിയ പ്രയോജനം ചെയ്യും.
ചെറിയ കാറുകളുടെ നികുതി 18 ശതമാനമാക്കി കുറച്ചത് ഈ കാറുകളുടെ വില്പന വര്‍ദ്ധിപ്പിക്കുകയും ഇടത്തരക്കാര്‍ക്ക് പ്രയോജനകരമാവുകയും ചെയ്യും. ഷാമ്പൂ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടാല്‍ക്കം പൗഡര്‍, ഫേസ് പൗഡര്‍, സോപ്പുകള്‍, ടൂത്ത് പൗഡര്‍, കുഞ്ഞുങ്ങളുടെ ഫീഡിങ് ബോട്ടിലുകള്‍, പാത്രങ്ങള്‍, സൈക്കിളുകള്‍, കുടകള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ നികുതി അഞ്ച് ശതമാനം ആക്കിയത് ഈ വസ്തുക്കളുടെയും വില വന്‍തോതില്‍ കുറയ്‌ക്കുകയും, വിപണിയെ സജീവമാക്കുകയും ചെയ്യും. സിമന്റിന്റെ ജിഎസ്ടി 18 ശതമാനമായി കുറച്ചത് നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തും.
അതേസമയം എനര്‍ജി ഡ്രിങ്കുകള്‍, പാന്‍ മസാല, ഗുട്ക, സിഗരറ്റുകള്‍, ബീഡികള്‍ എന്നിവയുടെ നിലവിലെ നികുതി തുടരും.
പ്രതിപക്ഷ നേതാക്കള്‍ക്കു പോലും ജിഎസ്ടി നിരക്കുകള്‍ കുറച്ചതിനെ സ്വാഗതം ചെയ്യേണ്ടി വന്നു. അതേസമയം, ബീഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കെട്ടി അനാവശ്യമായ രാഷ്‌ട്രീയം കളിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിനെ പിന്തുണച്ചില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയം പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമൊക്കെയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം നടപ്പാക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ ചെയ്തിരിക്കുന്നത്. സ്വാഭാവികമായും തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ചരക്കു സേവന നികുതി കുറച്ചത് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്‌ക്ക് ശക്തമായ ഉത്തേജനം നല്‍കുന്നതിനു പുറമെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടത്തരം ജനവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വലിയതോതില്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ജിഎസ്ടി കൗണ്‍സിലിന്റെ ചരിത്രപരമായ ഈ തീരുമാനം പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര ഭാരതം എന്ന കാഴ്ചപ്പാടിനെ വന്‍തോതില്‍ പിന്തുണയ്‌ക്കുമെന്ന കാര്യത്തിലും സംശയമില്ല. വലിയൊരു വിഭാഗം വസ്തുക്കളുടെ വിലകള്‍ ഗണ്യമായി കുറയുന്നതോടെ ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കപ്പെടും. നികുതി നിരക്കുകള്‍ കുറച്ചതിലൂടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, അവശ്യവസ്തുക്കളുടെ വില കുറയുന്നതോടെ കുടുംബ ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്യാനാവും. നിരവധി കച്ചവട മേഖലകളെ സഹായിക്കുന്നതുമാണ് ഈ പരിഷ്‌കാരം.
ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം വിപ്ലവകരമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കും ചരക്ക് സേവന നികുതികള്‍ കുറച്ചത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക. പക്ഷേ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പോലുള്ളവര്‍ നുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് തരംതാണ രാഷ്‌ട്രീയമാണ്. പഠിച്ചതല്ലേ പാടൂ. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ ശ്രമിക്കുന്നതെന്നും മറ്റും ബാലഗോപാല്‍ നേരത്തെ പറയുകയുണ്ടായി. ജനവിരുദ്ധ രാഷ്‌ട്രീയം കൈമുതലാക്കിയവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ പിന്തുണക്കാന്‍ കഴിയില്ലല്ലോ.
















