പൊന്നുണ്ണിക്കണ്ണന്റെ ഭക്തവാത്സല്ല്യം വെളിപ്പെടുത്തുന്നതും, അനുഭവപ്പെട്ടതുമായ എത്രയെത്ര സംഭവ കഥകളാണ് ഭക്തര്‍ പാടിപ്പുകഴ്‌ത്തുന്നത്. അതില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊരാളന്മാരായ മല്ലിശ്ശേരി നമ്പൂതിരിമാരില്‍ ഒരാള്‍ക്കുണ്ടായ അനുഭവ കഥയാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. കോഴിക്കോട് സാമൂതിരിയുമായി ഏറെ അടുപ്പമുള്ളവരായിരുന്നു, ശ്രീഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തന്മാരായ മല്ലിശ്ശേരി ഇല്ലക്കാര്‍. ഐതിഹ്യപരമായും, ചരിത്രപരമായും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള ക്ഷേത്രേശനാണ് മല്ലിശ്ശേരി കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ക്ഷേത്രം ഊരാളന്‍.
പ്രഥമവും, പ്രധാനവുമായ ഈ സ്ഥാനം മല്ലിശ്ശേരി കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഓണപ്പുടവയുമായി ബന്ധപ്പെട്ട് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മല്ലിശ്ശേരി ഇല്ലം സാക്ഷ്യം വഹിച്ച ഒരു സംഭവ കഥയുടെ തുടര്‍ച്ചയാണ് ക്ഷേത്രത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിയ്‌ക്കുന്ന തിരുവോണ നാളില്‍ ഭഗവാനുള്ള ക്ഷേത്രം ഊരാളന്റെ ഓണക്കോടി സമര്‍പ്പണം. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവ കഥയുടെ സ്മരണ.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മല്ലിശ്ശേരി മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാട് പുത്രദുഃഖത്താല്‍ ഏറെ നിരാശനായിരുന്നു. സന്താന ഭാഗ്യത്തിനായി ഏറെ വഴിപാടുകള്‍ നടത്തിയെങ്കിലും, ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഈശ്വരഹിതം അറിയാനായി അദ്ദേഹം പ്രശ്ന വിചാരം നടത്തി. ദാനധര്‍മ്മ വിചാരത്തില്‍ ഏറെ പിന്നിലായിരുന്നതാണത്രെ, അദ്ദേഹത്തിന്റെ സന്താനലബ്ധിയ്‌ക്ക് വിഘാതമായിരിയ്‌ക്കുന്നതെന്ന് പ്രശ്നവിധിയില്‍ തെളിഞ്ഞു. തനിയ്‌ക്ക് ലഭിച്ച ഉയര്‍ന്ന സമ്പത്തില്‍നിന്ന് യാതൊന്നുംതന്നെ അദ്ദേഹം ആര്‍ക്കും ദാനം ചെയ്തിരുന്നില്ലത്രെ.
പ്രശ്നവിചാരം അദ്ദേഹത്തെ വല്ലാത്ത വിഷമവൃത്തത്തിലാക്കി. പ്രശ്നവിചാരം അറിഞ്ഞതിനുശേഷം നമ്പൂതിരിപ്പാട് ദാനധര്‍മ്മങ്ങളില്‍ ഏറെ ശ്രദ്ധിച്ചു. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുള്ള കുട്ടികള്‍ക്കും, സാധുജനങ്ങള്‍ക്കും വസ്ത്രം, ഭക്ഷണം എന്നിവ ദാനംചെയ്യാന്‍ തുടങ്ങി. താമസംകൂടാതെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഗര്‍ഭിണിയായി. സന്തോഷംകൊണ്ട് മതിമറന്ന അദ്ദേഹം, ദാനധര്‍മ്മങ്ങള്‍ വളരെ വിപുലീകരിയ്‌ക്കുകയും, ശ്രീഗുരുവായൂരപ്പന് പല വിശേഷാല്‍ വഴിപാടുകള്‍ നടത്തുകയും ചെയ്തു. വംശപരമ്പര നിലനിര്‍ത്താന്‍ തനിയ്‌ക്കൊരു പുത്രനെ തരണമേയെന്നായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രാര്‍ത്ഥന.
ജനിയ്‌ക്കാന്‍ പോകുന്ന പുത്രന് ‘കൃഷ്ണ’ നെന്നു നാമകരണം ചെയ്തുകൊള്ളാമെന്നും അദ്ദേഹം ശപഥമെടുത്തു. കൂടാതെ കുടുംബത്തിലെ എല്ലാ തലമുറയിലും ഉണ്ടാകുന്ന ആദ്യ പുരുഷ സന്താനത്തിന് കൃഷ്ണനെന്ന് നാമകരണം ചെയ്തുകൊള്ളാമെന്നും ഒരു വ്യവസ്ഥ എഴുതിവെച്ചു. (ഈ സമ്പ്രദായം ഇപ്പോഴും തുടര്‍ന്ന് പോരുന്നു.)
ഒരു ചിങ്ങമാസത്തിലെ തിരുവോണനാളില്‍ അദ്ദേഹത്തിന് ഐശ്വര്യം തികഞ്ഞ സുന്ദരനായ ഒരാണ്‍കുഞ്ഞ് പിറന്നു. കൃഷ്ണന്‍ നമ്പൂതിരിപ്പാടും അന്തര്‍ജ്ജനവും സന്തോഷാശ്രു പൊഴിച്ച് ശ്രീഗുരുവായൂരപ്പനെ വണങ്ങി ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു. പ്രാര്‍ത്ഥിച്ച പ്രകാരം കടിഞ്ഞൂല്‍ പുത്രന് ‘കൃഷ്ണ’നെന്ന പേരിട്ടു. തുടര്‍ന്നും അദ്ദേഹം ദാനധര്‍മ്മങ്ങള്‍ അവസാനിപ്പിച്ചില്ല. തിരുമേനിയുടെ കടിഞ്ഞൂല്‍ പുത്രന് ഉപനയനത്തിനുള്ള സമയമായപ്പോള്‍, അതും ഒരു ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ നടത്തി. തന്റെ കടിഞ്ഞൂല്‍ പുത്രന്റെ ആദ്യ പിറന്നാള്‍ ദിനമായ തിരുവോണനാളില്‍ സാധുക്കളായ എല്ലാ കുട്ടികള്‍ക്കും അദ്ദേഹം ഓണക്കോടി വിതരണം ചെയ്തു. (അതിപ്പോഴും മുടങ്ങാതെ കൊടുത്തുവരുന്നു). സാധുക്കുട്ടികള്‍ക്ക് നല്‍കാനുള്ള ഓണക്കോടികള്‍ക്കൊപ്പം സ്വന്തം മകനുവേണ്ടി ഒരു മേല്‍ത്തരം പാവുമുണ്ടുകൂടി അദ്ദേഹം വാങ്ങി. തികഞ്ഞ ശ്രീഗുരുവായൂരപ്പ ഭക്തനും, ശുദ്ധഹൃദയനും, ദാനശീലനുമായ തിരുമനസ്സിന്, മേല്‍ത്തരം ഒരു പാവുമുണ്ട് സ്വന്തം മകനുവേണ്ടി വാങ്ങണമെന്ന ചിന്ത തോന്നിയത് തികച്ചും സ്വാഭാവികം. എന്നാല്‍ ശ്രീലകത്തിരിയ്‌ക്കുന്ന പൊന്നുണ്ണിക്കണ്ണന്‍ ഈ കാര്യങ്ങളെല്ലാം നോക്കി കാണുന്നത് തിരുമേനി അറിഞ്ഞില്ല. തീരുമേനിയുടെ മകനു വേണ്ടി വാങ്ങിയ ഏറെ വിശേഷപ്പെട്ട പാവുമുണ്ട്, തനിയ്‌ക്ക് വേണമെന്ന് ഭഗവാനും ചിന്തിച്ചു.
അങ്ങിനെ തിരുവോണത്തലേന്ന് ഉത്രാടനാളില്‍ ഓണക്കോടി വാങ്ങാന്‍ മല്ലിശ്ശേരി ഇല്ലത്തേയ്‌ക്ക് ധാരാളം കുട്ടികളെത്തി. വന്ന കുട്ടികള്‍ക്കെല്ലാം വളരെ സന്തോഷത്തോടെ ഓണക്കോടി നല്‍കി കുട്ടികളെ അദ്ദേഹം അനുഗ്രഹിച്ചു. ഇതിനിടെ ശ്രീത്വം മുഖത്ത് തുളുമ്പി നില്‍ക്കുന്ന അതിസുന്ദരനായ ഒരാണ്‍കുട്ടിയും ഓടിക്കിതച്ച് നമ്പൂതിരിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ മകന്റെ അതേ പ്രായം. ആ ഉണ്ണിയ്‌ക്കും ഒരോണക്കോടി സമ്മാനിച്ചു. ആദ്യം നല്‍കിയ ഓണക്കോടി വാങ്ങിയ ഇടതുകയ്യില്‍ വെച്ച ഉണ്ണി, ഒന്നുകൂടി ആവശ്യപ്പെട്ടു. തീരുമേനി വീണ്ടും ഒന്നുകൂടി നല്‍കി. ഉണ്ണി പോകുന്നില്ല. തീരുമേനി ചോദിച്ചു. ‘എന്താ ഉണ്ണി, സന്തോഷമായില്ലേ?.’.
അങ്ങയുടെ കയ്യിലുള്ള ആ പേനക്കത്തി കൂടി എനിയ്‌ക്ക് തര്വോ ?…ഇത്രയും ചെറിയ കുട്ടിയ്‌ക്ക് എന്തിനാണ് പേനക്കത്തിയെന്ന് ആലോചിയ്‌ക്കാതെ ആ പേനക്കത്തിയും തീരുമേനി ഉണ്ണിയ്‌ക്ക് നല്‍കി. പിറ്റേന്ന് നിര്‍മ്മാല്ല്യ ദര്‍ശനത്തിന് മേല്‍ശാന്തി നടതുറന്നപ്പോള്‍ അതാ പൊന്നുണ്ണിക്കണ്ണന്റെ തൃക്കയ്യിലും, പീഠത്തിലും ഓരോ ഓണക്കോടിയും, പീഠത്തിനരികെ പേനക്കത്തിയും. അദ്ദേഹം അദ്ഭുതപ്പെട്ടുപോയി.
തലേന്ന് രാത്രി കണ്ണന്റെ കയ്യിലും, പീഠത്തിലും ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ?..
ഇതെങ്ങിനെ സംഭവിച്ചു ?..
അല്‍പ്പനേരത്തിനുശേഷം നിര്‍മ്മാല്ല്യ ദര്‍ശനത്തിനായി മല്ലിശ്ശേരി തിരുമനസ്സ് ക്ഷേത്രത്തിലെത്തിയപ്പോള്‍ അതാ ഭഗവാന്റെ കയ്യിലും, പീഠത്തിലുമായി താന്‍ ഇന്നലെ ഇല്ലത്തുവെച്ച് ആ ഉണ്ണിയ്‌ക്ക് നല്‍കിയ ഓണക്കോടികളും, പേനക്കത്തിയും കണ്ണന്റെ കയ്യിലും, പീഠത്തിലുമായി ഇരിയ്‌ക്കുന്നു. പൊന്നുണ്ണിക്കണ്ണന്റെ ലീലാവിലാസംകണ്ട് മല്ലിശ്ശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാട് അദ്ഭുതപ്പെട്ടുപോയി. തലേന്നു വൈകീട്ട് ഇല്ലത്തെത്തിയത് ഉണ്ണിക്കണ്ണന്‍ ആയിരുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ശിരസ്സ് നമിച്ച് കണ്ണുനീര്‍ പൊഴിച്ചു.
അതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി തലമുറകളായി ക്ഷേത്രം ഊരാളന്‍ തിരുവോണ നാളില്‍ പുലര്‍ച്ചെ മലര്‍ നിവേദ്യത്തിനുശേഷം ശ്രീഗുരുവായൂരപ്പന് ആദ്യ ഓണക്കോടി സമര്‍പ്പിയ്‌ക്കും. അതിനുശേഷമാണ് ഭഗവാന് ഭക്തരുടെ ഓണക്കോടി സമര്‍പ്പണം നടക്കുക. നൂറ്റാണ്ടുകളായി അതിപ്പോഴും തുടരുന്നു. ഇതുപോലെ ശ്രീഗുരുവായൂരപ്പന്റെ കുസൃതികള്‍ പലതാണ് ഓരോ ഭക്തര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളത്. തിരുവോണ ദിനമായ ഇന്ന് രാവിലെ, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മലര്‍ നിവേദ്യത്തിന് ശേഷം ഭഗവാന് ആദ്യ ഓണക്കോടി സമര്‍പ്പിച്ച് ഭഗവദ് കാരുണ്യം നേടി.
(ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്: 9847741320)
















