ബെംഗളൂരു : ധർമ്മസ്ഥല കേസിലെ എല്ലാ സംഭവവികാസങ്ങളും താൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . കർണാടകയിൽ നിന്നുള്ള സ്വാമിജിമാരുടെ പ്രതിനിധി സംഘത്തിനാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.
ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറണമെന്ന ആവശ്യം ഉയർന്നതിനു പിന്നാലെയാണ് പഞ്ചമശാലി പീഠത്തിലെ വചനാനന്ദ സ്വാമിജിയും മംഗളൂരുവിലെ ഗുരുപൂർ വജ്രദേഹി മഠത്തിലെ ശ്രീ രാജശേഖരാനന്ദ സ്വാമിജിയും നയിക്കുന്ന സനാതൻ സന്ത് നിയോഗം ഡൽഹിയിലെത്തി അമിത് ഷായെ കണ്ടത് . ധർമസ്ഥലയ്‌ക്കെതിരായ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും, പലരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സ്വാമിജിമാർ അമിത് ഷായോട് പറഞ്ഞു.
തുടർന്ന് ‘ധർമ്മസ്ഥല കേസിലെ എല്ലാ സംഭവവികാസങ്ങളും ഞാൻ വ്യക്തിപരമായി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് . ഇക്കാര്യത്തിൽ മന്ത്രിസഭയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒരു യോഗം ചേരും. തുടർന്ന് ഞങ്ങൾ അടുത്ത തീരുമാനം എടുക്കും’ എന്ന് അമിത് ഷാ ഉറപ്പ് നൽകി.
മാത്രമല്ല മതപരമായ സ്ഥലങ്ങൾക്കെതിരായ പ്രചാരണം തടയാൻ ഒരു പുതിയ നിയമം കൊണ്ടുവരുമെന്ന സൂചനയും അമിത് ഷാ നൽകി . നിങ്ങൾ സമൂഹത്തിൽ അവബോധം സൃഷ്ടിക്കണമെന്നുംഅമിത് ഷാ സ്വാമിജിമാരോട് ആവശ്യപ്പെട്ടു. ധർമ്മസ്ഥല കേസിൽ യൂട്യൂബർമാർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട് യൂട്യൂബർ സമീറിന്റെ വീട്ടിൽ ബെൽത്തങ്ങാടി പോലീസ് റെയ്ഡ് നടത്തി . നേരത്തെ, സമീറിനെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ, മംഗളൂരു കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, ഇപ്പോൾ പോലീസ് സെർച്ച് വാറണ്ട് നേടി സമീറിന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.















