ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ നടക്കുന്ന പരിപാടിയിലൂടെ കേരള സര്‍ക്കാര്‍ ശബരിമലയെ വീണ്ടും വിവാദത്തിലേക്ക് തള്ളിവിടുകയാണ്. സുപ്രീം കോടതി വിധിയുടെ മറവില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ്ഗ എന്നീ രണ്ടു യുവതികളെ ഇരുട്ടിന്റെ മറവില്‍ മലചവിട്ടി ക്ഷേത്രത്തിനുള്ളില്‍ കയറ്റി ആചാര ലംഘനം നടത്തിയത് ഭക്തരുടെ മനസ്സില്‍ എക്കാലത്തും മായാതെ നില്കും. അയ്യപ്പന്മാര്‍ വിരിവയ്‌ക്കുന്ന നടപ്പന്തലില്‍ ചെളി വെള്ളം നിറച്ചു അയ്യപ്പന്മാരെ ഓടിച്ചിട്ടു തല്ലിയതും ഒന്നും ആരും മറക്കില്ല. ശരണം വിളികള്‍ നിരോധിച്ച അതേ സര്‍ക്കാരും ആചാരം ലംഘിക്കാന്‍ കൂട്ടുനിന്ന ദേവസ്വം ബോര്‍ഡും ആണ് അയ്യപ്പ സംഗമവുമായി വീണ്ടും അവതരിച്ചിരിക്കുന്നത്.
എന്താണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമല വികസനത്തിന് ചെയ്യുന്നത്. ശബരിമലയിലെ വരുമാനം കൊണ്ടാണ് ബോര്‍ഡ് മറ്റു ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നത് എന്നാണ് പാവം ഹിന്ദു സമൂഹത്തെ ഇക്കൂട്ടര്‍ ധരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ബോര്‍ഡ് മെമ്പര്‍, പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളവും ടിഎ, ഒക്കെ ഈ വരുമാനത്തില്‍ നിന്നുമാണ് ചിലവാക്കുന്നത്. സ്‌കൂള്‍, കോളജ് എന്നിവ നടത്തിക്കൊണ്ട് പോകുന്നതും ശബരിമല വരുമാനം ഒന്നുകൊണ്ടു മാത്രമാണ്. 1250 ക്ഷേത്രങ്ങളില്‍ 60 ല്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തമായിട്ടുള്ളത്. ബാക്കി ക്ഷേത്രങ്ങള്‍ ഭക്തര്‍ നല്‍കുന്ന എണ്ണയും കര്‍പ്പൂരവും അരിയും ശര്‍ക്കരയും കൊണ്ടു നടന്നു പോകുന്നു. കേരളത്തിലെ ക്ഷേത്ര ഭരണ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയമിച്ച കെ.പി. ശങ്കരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശബരിമലയെ കുറിച്ചും ക്ഷേത്ര ഭരണത്തിലെ രാഷ്‌ട്രീയ ഇടപെടലിനെ കുറിച്ചും ഒക്കെ പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറുള്ള നട്ടെല്ലുള്ള ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ എന്ത് അയ്യപ്പ സ്‌നേഹമാണ് ദേവസ്വം ബോര്‍ഡിനുള്ളത്.
സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ നാം കണ്ടതാണ്. കോടതിയില്‍ സര്‍ക്കാരും ബോര്‍ഡും നല്‍കിയ സത്യവാങ്മൂലവും അവരുടെ അഭിഭാഷകരുടെ വാദവും ഒക്കെ നാം കണ്ടതാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെപ്പോലും വിശ്വാസം ഇല്ലാത്ത സര്‍ക്കാര്‍ അന്നത്തെ ദേവസ്വം കമ്മിഷണറെ മുന്‍ നിര്‍ത്തി നടത്തിയ നീക്കങ്ങള്‍ നാം കണ്ടതാണ്. സ്ത്രീകള്‍ പ്രവേശിച്ചപ്പോള്‍ പുണ്യാഹം നടത്തിയ തന്ത്രിയെപ്പോലും കോടതി കയറ്റാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ഏറെ വിവാദമായിരുന്നു.
പന്തളം രാജ കൊട്ടാര പ്രതിനിധികള്‍ക്ക് പോലും പുല്ലു വില കല്പിച്ച സര്‍ക്കാരാണ് അയ്യപ്പ സംഗമം എന്ന പേരില്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
കോടതി വിധിക്കെതിരെ എന്‍ എസ് എസ്, പന്തളം കൊട്ടാരം ഉള്‍പ്പടെ ഉള്ളവര്‍ നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി സ്വീകരിച്ചത് ഇക്കൂട്ടര്‍ക്ക് തിരിച്ചടി ആയി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അതുവരെ ഉണ്ടായിരുന്ന ഇടതു മുന്‍തൂക്കം ശബരിമല സ്ത്രീ പ്രവേശനത്തിന് ശേഷം അവര്‍ക്കു നഷ്ടമായി. കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ എല്ലാം അവര്‍ക്കു നഷ്ടമായി. ഇടതു കോട്ടകളായ പല മണ്ഡലങ്ങളും നഷ്ടമായി. ആലപ്പുഴ കൊണ്ടു സായുജ്യം അടയേണ്ട ഗതികേടില്‍ ഇടതു മുന്നണിയെ എത്തിച്ചത് ശബരിമല വിഷയം തന്നെയാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോലും ഈ നഷ്ടം ആവര്‍ത്തിച്ചു.
ബിജെപിയിലേക്ക് പോകുന്ന ഹിന്ദു വോട്ടുകള്‍ സിപിഎമ്മിന് തലവേദന ഉണ്ടാക്കി. ഇതാകാം അയ്യപ്പ സംഗമം എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തി ചേര്‍ന്നത്. അല്ലാതെ ശബരിമലയോടും അയ്യപ്പ സ്വാമിയോടുമുള്ള സ്‌നേഹം അല്ല എന്ന് ജനം തിരിച്ചറിഞ്ഞു. ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.
ശബരിമലയില്‍ കേന്ദ്ര മന്ത്രി ഉള്‍പ്പടെയുള്ളവരുടെ ദര്‍ശനം തടയുകയും അയ്യപ്പന്മാരെ ദ്രോഹിക്കുകയും ചെയ്തവര്‍ പരസ്യമായി ആ തെറ്റ് സമ്മതിച്ചു മാപ്പ് പറഞ്ഞ ശേഷം മതി അയ്യപ്പ സംഗമവും മറ്റു പരിപാടികളും. ശബരിമലയെ വീണ്ടും വിവാദത്തിലേക്കു തള്ളിയിടാനുള്ള ശ്രമം സര്‍ക്കാരും ബോര്‍ഡും ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇല്ലെങ്കില്‍ വീണ്ടും തിരിച്ചടികള്‍ നേരിടേണ്ടി വരും.
















