തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കൊള്ളപ്പിരിവ്. സംഗമത്തിനു മൂന്ന് കോടി ചെലവ് പ്രതീക്ഷിക്കുന്ന ബോര്‍ഡ് വ്യാപാരികളില്‍ നിന്ന് പിരിക്കുന്നത് പതിന്മടങ്ങ്. കോടികള്‍ ചെലവുള്ളതിനാല്‍ ശബരിമല, പമ്പ, നിലയ്‌ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദേവസ്വം ഭൂമികളും കെട്ടിടങ്ങളും ലേലത്തിനെടുത്ത വ്യാപാരികള്‍ കടകളുടെ വലിപ്പത്തിനനുസരിച്ച് സംഭാവന ചെയ്യണമെന്നാണ് ബോര്‍ഡ് ആവശ്യം.
152 വ്യാപാര സ്ഥാപനങ്ങളാണ് ശബരിമലയിലും പമ്പയിലും നിലയ്‌ക്കലുമുള്ളത്. ഇതില്‍ ഹോട്ടലുള്‍പ്പെടെ 58 വലിയ സ്ഥാപനങ്ങളില്‍ 25 ലക്ഷത്തിലധികം രൂപ കച്ചവടമുള്ളവയാണ്. ഇവര്‍ നിര്‍ബന്ധമായും അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്യണമെന്നാണ് കര്‍ശന നിര്‍ദേശം. മറ്റിടങ്ങളിലെ കടകള്‍ കച്ചവടത്തിനനുസരിച്ച് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രപ വരെ നല്കണം.
കൊപ്ര കരാറുകാരനും പൂക്കരാറുകാരനും പത്തു ലക്ഷവും ടോയ്ലറ്റ് കരാറുകാരന്‍ അഞ്ച് ലക്ഷവും നല്കണം. അരവണ പായ്‌ക്കിങ് കണ്ടെയ്നറുകള്‍ നല്കുന്ന കമ്പനി കുറഞ്ഞത് പത്തു ലക്ഷവും അപ്പം നിറയ്‌ക്കുന്നതിനു കവര്‍ നല്കുന്നവരും വെടി വഴിപാട് ഏറ്റെടുത്തവരും അഞ്ച് ലക്ഷവും നല്കണമെന്നാണ് ആവശ്യം. മറ്റു ചെറിയ കരാറുകളെടുത്തവരും സംഗമത്തിനു വേണ്ട രീതിയില്‍ സഹായിക്കണമെന്നു നിര്‍ദേശമുണ്ട്. ഇതിനു പുറമേയാണ് എരുമേലിയിലെ പണപ്പിരിവും.
വരുന്ന മണ്ഡല- മകരവിളക്ക് ഉത്സവ സീസണില്‍ അയ്യപ്പമാരെ പിഴിഞ്ഞ് അയ്യപ്പ സംഗമത്തിനു നല്കിയ തുക തിരികെപ്പിടിക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കിത്തരാമെന്നാണ് കരാറുകാര്‍ക്ക് ബോര്‍ഡിന്റെ ഉറപ്പ്. ഇതോടെ അടുത്ത സീസണില്‍ ശബരിമല, പമ്പ എന്നിവിടങ്ങളില്‍ ഹോട്ടല്‍ ഭക്ഷണത്തിനും സാധനങ്ങള്‍ക്കും ദേവസ്വം ബോര്‍ഡ് വില വര്‍ദ്ധിപ്പിച്ചേക്കും.
വ്യാപാരികള്‍ക്കു മാത്രമല്ല, കെട്ടിട നിര്‍മാണ കരാറുകാര്‍ക്കും ടാര്‍ജറ്റുണ്ട്. രസീതില്ലാതെ സംഭാവന പണമായാണ് വാങ്ങുന്നതെങ്കിലും ചെലവുകള്‍ വേര്‍തിരിച്ചു സ്പോണ്‍സര്‍ ചെയ്തെന്നായിരിക്കും രേഖകളിലുണ്ടാകുക. ഇതോടെ എത്ര വാങ്ങിയെന്ന കണക്കും കാണിക്കേണ്ടതില്ല. നിശ്ചിത തുക ബോര്‍ഡില്‍ നിന്ന് എഴുതിയെടുക്കാം.
















