അബുജ : വടക്കൻ-മധ്യ നൈജീരിയയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ നിരവധി മരണം. നദിയിലെ ഒരു മരക്കൊമ്പിൽ ഇടിച്ച ബോട്ട് വെള്ളത്തിൽ മുങ്ങി 31 പേർ മരിച്ചു, നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ബുധനാഴ്ചയാണ് ഉദ്യോഗസ്ഥർ ഈ വിവരം നൽകിയത്. നൈജർ സ്റ്റേറ്റിലെ ബോർഗു പ്രദേശത്ത് അമിതഭാരം കയറ്റിയ ബോട്ട് ഒരു മരക്കൊമ്പിൽ ഇടിച്ചതായി നൈജീരിയയിലെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയിലെ ഉദ്യോഗസ്ഥനായ ഹുസൈനി ഇസ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ബോട്ടിൽ ഏകദേശം 90 പേർ ഉണ്ടായിരുന്നു. ഇതുവരെ 50 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായവരുടെ കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
അതേ സമയം മഴക്കാലത്ത് നൈജീരിയയിലെ വിദൂര പ്രദേശങ്ങളിൽ ബോട്ടപകടങ്ങൾ സാധാരണമാണ്. അമിതഭാരം, മോശം അറ്റകുറ്റപ്പണികൾ, സുരക്ഷാ നടപടികളുടെ അഭാവം എന്നിവയാണ് ഈ അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
ഈ ബോട്ടുകളിൽ പലതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു. കഴിഞ്ഞ മാസവും രാജ്യത്തെ വടക്കുപടിഞ്ഞാറൻ സൊകോട്ടോ സംസ്ഥാനത്ത് ബോട്ട് മറിഞ്ഞ് 25 പേരെ കാണാതായിരുന്നു.















